Latest News

സാമൂഹിക ഇടപെടലിന്റെ ബാലപാഠങ്ങൾ ആർജിക്കാൻ മിക്സഡ് സ്‌കൂളുകൾ അനിവാര്യം: ബാലാവകാശ കമ്മീഷൻ

സാമൂഹിക ഇടപെടലിന്റെ ബാലപാഠങ്ങൾ ആർജിക്കാൻ മിക്സഡ് സ്‌കൂളുകൾ അനിവാര്യം: ബാലാവകാശ കമ്മീഷൻ
X

തിരുവനന്തപുരം: സാമൂഹിക ഇടപെടലിന്റെ ബാലപാഠങ്ങള്‍ ആര്‍ജിക്കുന്നതിന് ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകളായി മാറേണ്ടത് അനിവാര്യമാണെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. 2009ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സംസ്ഥാനതല നിര്‍വഹണ ഉദ്യോഗസ്ഥരുടെ കൂടിയാലോചനാ യോഗത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൈപ്പര്‍ ആക്റ്റിവ് ആയ വിദ്യാര്‍ഥികളെയും പഠന വൈകല്യമുള്ള കുട്ടികളെയും പ്രത്യേക പരിഗണന നല്‍കി മുന്നോട്ട് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ 2009ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ചുമതലകള്‍ യോഗം ചര്‍ച്ച ചെയ്തു. 100 ശതമാനം പ്രവേശനം ഉറപ്പാക്കുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും പ്രത്യേക പരിഗണന നല്‍കുക, എല്ലാ വിദ്യാലയങ്ങളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രൂപവത്ക്കരിക്കുക, കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ ഹെല്‍ത്ത് കമ്മിറ്റികള്‍ രൂപവത്ക്കരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കൂടിയാലോചനാ യോഗം സംഘടിപ്പിച്ചത്.

വിദ്യാലയങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങളോടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക, കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക എന്നിവ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു. ഓണ്‍ലൈന്‍ പഠന കാലത്ത് വിദ്യാര്‍ഥികളിലെ മൊബൈല്‍ ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ സമൂഹ മാധ്യമ സാക്ഷരത ഉറപ്പാക്കുന്നതിനായി പ്രത്യേക ക്ലാസ്സുകള്‍ നല്‍കുന്നതിനും യോഗം നിര്‍ദേശിച്ചു.

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാകും. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഇന്‍സുലിന്‍ എടുക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇന്‍സുലിന്‍ സ്വീകരിക്കുന്ന കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യം ഇല്ലാത്തതും മറ്റുള്ളവര്‍ക്കിടയില്‍ അപഹാസ്യരാകുന്ന സാഹചര്യമുണ്ടാകുന്നതും ഇത്തരം കുട്ടികളില്‍ മാനസിക പ്രയാസം സൃഷ്ടിക്കുന്നതായി കമ്മീഷന്‍ വിലയിരുത്തി.

Next Story

RELATED STORIES

Share it