Latest News

കേരളത്തിലെ ആദ്യത്തെ സൗജന്യ സിവില്‍ സര്‍വ്വീസസ് അക്കാദമി പെരിന്തല്‍മണ്ണയില്‍

തീര്‍ത്തും സൗജന്യമായി പഠിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ സിവില്‍ സര്‍വ്വീസസ് അക്കാദമിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേര് നല്‍കുമെന്നും നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു

കേരളത്തിലെ ആദ്യത്തെ സൗജന്യ സിവില്‍ സര്‍വ്വീസസ് അക്കാദമി പെരിന്തല്‍മണ്ണയില്‍
X

മലപ്പുറം: നജീബ് കാന്തപുരം എംഎല്‍എ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന 'ക്രിയ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സിവില്‍ സര്‍വ്വീസസ് അക്കാദമി ആരംഭിക്കുന്നു. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗജന്യ സിവില്‍ സര്‍വ്വീസസ് അക്കാദമിയാണ് ഇതെന്ന് നജീബ് കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഐഎസ്എസ് എഡ്യുക്കേഷണല്‍ സൊസൈറ്റിയാണ് സിവില്‍ സര്‍വ്വീസസ് അക്കാദമിക്ക് വേണ്ടി സ്ഥലം വിട്ട് നല്‍കിയത്.പതിറ്റാണ്ടുകളായി പെരിന്തല്‍മണ്ണയിലെ വിദ്യാഭ്യാസ രംഗത്ത് മികവാര്‍ന്ന പാരമ്പര്യമുള്ളവരാണ് ഐഎസ്എസ് എഡ്യുക്കേഷണല്‍ സൊസൈറ്റി.

മലബാര്‍ മേഖലയിലെ സിവില്‍ സര്‍വ്വീസ് തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് റെസിഡന്‍ഷ്യല്‍ കോച്ചിംഗുമായി അക്കാദമി സജ്ജമാകുന്നത്. പെരിന്തല്‍മണ്ണ പാതായിക്കരയിലുള്ള ഐഎസ്എസ് കാംപസിലാണ് സിവില്‍ സര്‍വ്വീസസ് അക്കാദമി പ്രവര്‍ത്തന സജ്ജമാവുന്നത്. അക്കാദമിക്ക് വേണ്ടി ആധുനിക രീതിയിലുള്ള വിശാലമായ ക്ലാസ് റൂമുകള്‍, ലൈബ്രറി ആന്റ് റീഡിംഗ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ഡിസ്‌കഷന്‍ റൂം, സ്റ്റുഡിയോ, എന്നിവ ഒരുക്കും.

വിവിധ രാജ്യങ്ങളില്‍ വിദ്യാഭ്യാസ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാ പരമായ നേതൃത്വം നല്‍കുന്ന, കോഴിക്കോട് നടക്കാവ് ഹൈസ്‌കൂള്‍ അടക്കം കേരളത്തിലെ വിവിധ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഫൈസല്‍ ആന്റ് ശബാനാ ഫൗണ്ടേഷനാണ് ഈ പദ്ധതിയുടെ പ്രധാന പങ്കാളി. കഴിഞ്ഞ ദിവസം ദുബൈയില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളനും നജീബ് കാന്തപുരം എംഎല്‍എയും ഇത് സംബന്ധമായി ചര്‍ച്ച നടത്തുകയും ധാരണയാവുകയും ചെയ്തു. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ആദ്യ നിയോബാങ്കിംഗ് കമ്പനിയും കേരളത്തില്‍ നിന്നുള്ള ആദ്യത്തെ യൂണികോണ്‍ സ്ഥാപനവുമായ ഓപണും, അക്കാദമിയുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്.

സിവില്‍ സര്‍വ്വീസ് തല്‍പരരായ നൂറു വിദ്യാര്‍ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്രവേശനം നല്‍കുക. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നിന്നുള്ളവരില്‍ നിന്ന് എഴുത്ത് പരീക്ഷയും ഇന്റര്‍വ്വ്യൂവും നടത്തി മികവ് പുലര്‍ത്തുന്നവര്‍ക്കാണ് പ്രവേശനം നല്‍കുക. എസ്‌സി, എസ്ടി, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍, അംഗ പരിമിതര്‍, ട്രാന്‍സ് ജെന്റര്‍ വിഭാഗങ്ങള്‍ക്ക് വെയ്‌റ്റേജ് നല്‍കും.

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്കും പ്രത്യേക പരിഗണനയുണ്ടാകും.പെരിന്തല്‍മണ്ണയില്‍ അരംഭിക്കാന്‍ പോവുന്ന, തീര്‍ത്തും സൗജന്യമായി പഠിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ സിവില്‍ സര്‍വ്വീസസ് അക്കാദമിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേര് നല്‍കുമെന്നും നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.അക്കാദമി പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ മുന്നോടിയായി മെയ് 14 നു പെരിന്തല്‍മണ്ണയില്‍ ഓറിയന്റേഷന്‍ കാംപ് സംഘടിപ്പിക്കും. കാംപില്‍ അരുണ സുന്ദരരാജന്‍ ഐഎഎസ്, മുഹമ്മദ് ഹനീഷ് ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് എഴുത്ത് പരീക്ഷയും ഇന്റര്‍വ്വ്യൂവും നടക്കും. ജൂലൈ രണ്ടാം വാരം ക്ലാസ് ആരംഭിക്കും. സിവില്‍ സര്‍വ്വീസ് വഴി മലബാറിലെ വിദ്യാര്‍ഥികളെ രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളിയാക്കുകയും സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് ഉയര്‍ത്തുന്നതോടൊപ്പം പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുക കൂടിയാണ് ഇത്തരത്തില്‍ ഒരു അക്കാദമിക്ക് നേതൃത്വം നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും നജീബ് കാന്തപുരം പറഞ്ഞു.

ഡല്‍ഹിയിലും തിരുവനന്തപുരത്തുമുള്ള സിവില്‍ സര്‍വ്വീസ് ഇക്കോ സിസ്റ്റം സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരുടെ സാന്നിധ്യവും പരിശീലനവും ഉറപ്പാക്കിയാണ് അക്കാദമി ആരംഭിക്കുന്നത്.സംഗീത് കെ ആണ് പ്രൊജക്ട് ഡയറക്ടര്‍. വളരെ പാവപ്പെട്ട കുടുംബങ്ങളിലെ പ്രതിഭാധനരായ കുട്ടികളെയാണ് അക്കാദമി പ്രധാനമായും ലക്ഷ്യം വെക്കുന്നത് എന്നും എംഎല്‍എ പറഞ്ഞു.

ഐഎസ്എസ് ചെയര്‍മാന്‍ ഡോ ഉണ്ണീന്‍ , ഫൈസല്‍ ആന്റ് ശബാനാ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it