Latest News

വിദ്വേഷപ്രചാരണം തടയുന്നതിനുള്ള ബില്ല് പാസാക്കി കര്‍ണാടക സര്‍ക്കാര്‍, എതിര്‍ത്ത് ബിജെപി

വിദ്വേഷപ്രചാരണത്തിന് ഏഴുവര്‍ഷംവരെ തടവുശിക്ഷയും 50,000 രൂപ വരെ പിഴയും

വിദ്വേഷപ്രചാരണം തടയുന്നതിനുള്ള ബില്ല് പാസാക്കി കര്‍ണാടക സര്‍ക്കാര്‍, എതിര്‍ത്ത് ബിജെപി
X

ബെംഗളൂരു: വിദ്വേഷപ്രചാരണം തടയുന്നതിനുള്ള ബില്ല് പാസാക്കി കര്‍ണാടക സര്‍ക്കാര്‍. വിദ്വേഷപ്രചാരണത്തിന് ജയില്‍ ശിക്ഷയും പിഴയും അനുശാസിക്കുന്ന പുതിയ ബില്ലാണ് നിയമസഭയില്‍ പാസാക്കിയത്. പ്രതിപക്ഷമായ ബിജെപി ഉയര്‍ത്തിയ കനത്ത പ്രതിഷേധത്തിനിടെയാണ് കര്‍ണാടക ഹേറ്റ് സ്പീച്ച് ആന്‍ഡ് ഹേറ്റ് ക്രൈംസ്(പ്രിവന്‍ഷന്‍)ബില്‍ 2025 സിദ്ധരാമയ്യ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്. വിദ്വേഷപ്രചാരണത്തിന് ഏഴു വര്‍ഷം വരെ തടവും പിഴയും അനുശാസിക്കുന്നതാണ് ബില്ല്. വര്‍ഗീയ, സാമുദായിക സംഘര്‍ഷം ഇല്ലാതാക്കാന്‍ പ്രത്യേക കര്‍മസേന രൂപവത്കരിച്ചതിനുപിന്നാലെയാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. വലിയ പ്രതിഷേധമാണ് ബിജെപി അംഗങ്ങള്‍ ബില്ലിനെതിരേ ഉയര്‍ത്തിയത്. ബില്ല് കീറിയെറിയുകയും അവതരണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ബില്ല് സര്‍ക്കാര്‍ പാസാക്കുകയായിരുന്നു.

നേരത്തെ ഡിസംബര്‍ നാലിന് മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ഡിസംബര്‍ 10നാണ് ബില്‍ സഭയില്‍ വച്ചത്. അച്ചടി, ഇലക്‌ട്രോണിക് മാര്‍ഗത്തിലുള്‍പ്പെടെ വിദ്വേഷം പ്രചരിപ്പിച്ചാല്‍ ഒരുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷയും 50,000 രൂപ വരെ പിഴയുമാണ് ബില്ലില്‍ വ്യവസ്ഥചെയ്യുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഒരുലക്ഷം രൂപ വരെ പിഴയും വിദ്വേഷപരാമര്‍ശത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും നല്‍കേണ്ടിവരും. മതം, ലിംഗം, ഭാഷ, ശാരീരികവെല്ലുവിളി, ലൈംഗികാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളില്‍ വിദ്വേഷവും വെറുപ്പുമുണ്ടാക്കുന്ന വിധത്തിലും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്ന വിധത്തിലും പ്രസംഗിക്കുക, പ്രസിദ്ധീകരണങ്ങളിലൂടെയും ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുക തുടങ്ങിയ നടപടികള്‍ വിദ്വേഷപ്രചാരണത്തില്‍ ഉള്‍പ്പെടും.

ഇത്തരം കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസടുക്കും. അക്കാദമിക് പിന്‍ബലമുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലുമുള്ള പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍, പാഠപുസ്തകങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ കുറ്റമാകില്ല. ഇത് പൊതുനന്മയ്ക്കാണെന്ന് തെളിയിക്കാന്‍ സാധിക്കണമെന്ന് ബില്ലില്‍ പറയുന്നു. വിദ്വേഷപ്രചാരണങ്ങള്‍ റിപോര്‍ട്ടു ചെയ്ത വിവിധ പത്രകട്ടിങ്ങുകള്‍ എടുത്തുകാട്ടിയാണ് ആഭ്യന്തരമന്ത്രി ജി പരമേശ്വര ബില്ല് അവതരിപ്പിച്ചത്. പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി വിദ്വേഷപ്രചാരണത്തിന് കൃത്യമായ നിര്‍വചനം ആവശ്യമാണെന്ന് ജി പരമേശ്വര പറഞ്ഞു. നേരത്തെ പത്തു വര്‍ഷമായിരുന്നു തടവ് ശിക്ഷ. പിന്നീട് ഇത് കുറച്ച് ഏഴാക്കുകയായിരുന്നു.

കര്‍ണാടകയുടെ തീരദേശമേഖലയിലെ ക്രമസമാധാനവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. തീരദേശ മേഖല വിദ്വേഷപ്രചാരണം മൂലം കത്തുകയാണെന്നും വശംകെട്ടിരിക്കുകയാണെന്നും നഗരവികസനമന്ത്രി ഭൈരാത്തി സുരേഷ് പറഞ്ഞു. ബില്ലിനെ പ്രതിപക്ഷ സ്വരത്തെ അമര്‍ച്ച ചെയ്യാനുള്ള ഒരു ഉപകരണമെന്നാണ് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി വിമര്‍ശിച്ചത്. എന്നാല്‍ വിദ്വേഷപ്രചാരണം തടയുക എന്നത് ഈ സര്‍ക്കാരിന്റെ അജണ്ടയാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പ് വരുത്തുക എന്നത് അത്യാവശ്യമാണെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it