Latest News

അതങ്ങ് മറക്കാം, പൊറുക്കാം, അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ശരിയല്ല; നികേഷ് കുമാര്‍ തര്‍ക്കം അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍

ചാനല്‍ ചര്‍ച്ചക്കിടെ ജാത്യാലുള്ളത് തൂത്താല്‍ തീരുമോ എന്ന നികേഷിന്റെ വാക്കുകളാണ് വിവാദമായത്

അതങ്ങ് മറക്കാം, പൊറുക്കാം, അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ശരിയല്ല; നികേഷ് കുമാര്‍ തര്‍ക്കം അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍
X

തിരുവനന്തപുരം: റിപോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചക്കിടെ എം വി നികേഷ് കുമാര്‍ അധിക്ഷേപിച്ചെന്ന ചര്‍ച്ചയ്ക്ക് വിരാമമിട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അതങ്ങ് മറക്കാം, അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ശരിയല്ലെന്നും നികേഷിനെതിരെ പ്രതികരിക്കുന്ന പ്രിയപ്പെട്ടവര്‍ അത് ആവര്‍ത്തിക്കരുതെന്നും കെ സുധാകരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ചാനല്‍ ചര്‍ച്ചക്കിടെ ജാത്യാലുള്ളത് തൂത്താല്‍ തീരുമോ- എന്ന നികേഷിന്റെ വാക്കുകളാണ് വിവാദമായത്. കൊടുക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ, പ്രശ്‌നം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫേസ് ബുക്കില്‍ കുറിപ്പിട്ടത്.

ഫേസ് ബുക് കുറുപ്പിന്റെ പൂര്‍ണ രൂപം

പ്രിയമുള്ളവരെ, റിപ്പോര്‍ട്ടര്‍ ചാനലുമായി ഞാന്‍ നടത്തിയ അഭിമുഖത്തില്‍ നികേഷും ഞാനും തമ്മില്‍ ഉണ്ടായ വാഗ്വാദം നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചര്‍ച്ചയില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്‌നത്തെ സമീപിക്കുവാന്‍ സാധിക്കുകയില്ല.

കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാവുന്ന വ്യക്തിയാണ് നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്‌നേഹിക്കുന്ന എം വി ആറിന്റെ മകന്‍, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും, കടപ്പാടും നമുക്കുണ്ട്.

ആ സംവാദത്തില്‍ ഞാന്‍ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാന്‍ മറന്നു. അതിനെ ഒരു പ്രതികാരവാഞ്ചയോടെ അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീര്‍ക്കുന്ന സംഭവമായി അതിനെ മാറ്റരുത്. ചാനല്‍ ചര്‍ച്ചകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല.

അത് കൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ സ്‌നേഹപൂര്‍വ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല. ആ സംഭവം മനസ്സില്‍ വെച്ച് നികേഷിനെതിരെ പ്രതികരിക്കുന്ന എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ അപേക്ഷിക്കുന്നു, ദയവായി അത് ആവര്‍ത്തിക്കരുത്.

അതില്‍ നിന്ന് പിന്തിരിയണം. എന്റെ ഈ വാക്കുകള്‍ നിങ്ങള്‍ അനുസരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതല്‍ പിന്തിരിയണം. ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്പോള്‍ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉള്‍കൊള്ളാനും നമുക്ക് സാധിക്കണം.

Next Story

RELATED STORIES

Share it