Latest News

'നീ പോ മോനേ വിജയാ, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു എന്നൊക്കെ പറയാന്‍ രേവന്ത് റെഡ്ഡി ആരാണ്?'; നികേഷ് കുമാര്‍

നികേഷ് കുമാറിന് മറുപടിയുമായി ദീപ്തി മേരി വര്‍ഗീസ്

നീ പോ മോനേ വിജയാ, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു എന്നൊക്കെ പറയാന്‍ രേവന്ത് റെഡ്ഡി ആരാണ്?; നികേഷ് കുമാര്‍
X

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്കെതിരായ സിപിഎം നേതാവ് എം വി നികേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. നികേഷ് കുമാര്‍ രേവന്ത് റെഡ്ഡിക്കെതിരേ നടത്തിയ 'നിന്റെ പരിപ്പ് ഞങ്ങള്‍ എടുക്കും' എന്ന പ്രയോഗത്തിനെതിരേയാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി ദീപ്തി രംഗത്തെത്തിയത്. സിപിഎം പരിപ്പെടുക്കും എന്നു പറഞ്ഞ നേതാവാണ് എം വി രാഘവനെന്നും, അന്ന് സംരക്ഷിച്ചത് കോണ്‍ഗ്രസാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു എം വി നികേഷ്‌കുമാറിന്റെ പ്രതികരണം.

ദീപ്തി മേരി വര്‍ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പ്

തെലങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിനോടാണ് ;

സിപിഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തില്‍. പറഞ്ഞുവരുമ്പോള്‍ നികേഷ് കുമാറിന്റെ പിതാവായിട്ട് വരും സാക്ഷാല്‍ എം വി രാഘവന്‍. അദ്ദേഹത്തിന്റെ പരിപ്പെടുക്കാന്‍ സിപിഎം ശ്രമിച്ച കാലത്ത് അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ട് ജീവന്‍ രക്ഷിച്ചുകൊണ്ട് എം എല്‍ എ യും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിന്റെ പേര് കോണ്‍ഗ്രസ്സെന്നാണ്.

അന്ന് സിപിഎമ്മിനെ കൊണ്ട് എടുക്കാന്‍ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ എടുക്കാന്‍ പറ്റില്ല

തരത്തില്‍ പോയി കളിക്ക് നികേഷേ


നികേഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 'എ.ടി.എം' ആണ് രേവന്ത് റെഡ്ഢി. കേരളത്തിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് ലാവിഷ് ആയി പണം ഇറക്കിയത് ഇയാളാണ്. അഴിമതിപ്പണം ആണ്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് കട്ട പണം. അതിന്റെ അഹങ്കാരം രേവന്തിന്റെ വാക്കുകളില്‍ കാണാം. 'നീ' എന്നും 'പോ മോനെ' എന്നും എണ്‍പത് കഴിഞ്ഞ ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ വിളിക്കാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായി ? 'നിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു' എന്ന് പറയുമ്പോള്‍ ഈ പഴയ ആന്ധ്രാ പ്രദേശ് എ ബി വി പി സംസ്ഥാന പ്രസിഡണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? കൊന്നുകളയുമെന്നാണോ?

രണ്ടു വട്ടം കേരളം തെരഞ്ഞെടുത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയന്‍.

സിപിഐഎം എന്ന പാര്‍ട്ടിയെ കേരളത്തില്‍ പതിനേഴ് കൊല്ലം നയിച്ച ആളാണ്. നാല് പതിറ്റാണ്ടു കാലമായി കേരള രാഷ്ട്രീയത്തിന്റെ ഒന്നാംനിര നേതൃത്വമാണ്. എണ്‍പത് കടന്ന മനുഷ്യനാണ്. ഇത്രയും തലപ്പൊക്കമുള്ള മറ്റാരും കേരളത്തില്‍ ജീവിച്ചിരിപ്പില്ല. രാഷ്ട്രീയമായി പിണറായിയോട് വിയോജിപ്പുള്ളവരുണ്ട്.

ജനാധിപത്യത്തില്‍ സാധാരണമാണത്. അപ്പോഴും, പ്രളയത്തിലും കോവിഡിലും നിപ്പയിലും ഓഖിയിലും കേരളം ചലിച്ചത് ഈ മനുഷ്യന്റെ വാക്കുകള്‍ കേട്ടാണ്. ഉറുമ്പുകള്‍ക്ക് ഭക്ഷണം കിട്ടിയോ എന്നന്വേഷിച്ചു എന്നൊക്കെ നമ്മള്‍ മലയാളികള്‍ അദ്ദേഹത്തെ കളിയാക്കാറുണ്ട്. അതാ മനുഷ്യന്റെ രീതിയാണ്. ഡീറ്റൈല്‍സ് പരതി പെര്‍ഫെക്ഷനിലേക്ക് എത്താന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാരന്‍.

മല്ലികാര്‍ജുന ഖാര്‍ഗെ എന്ന എ ഐ സി സി പ്രസിഡണ്ടിന് പ്രായം കൂടുതല്‍ ഉള്ളത് കൊണ്ട് രഹസ്യമായും പരസ്യമായും കോണ്‍ഗ്രസ്സുകാര്‍ ചില പേരുകള്‍ വിളിക്കാറുണ്ട്. അത് നിങ്ങളുടെ സംസ്‌കാരം. നിങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ അതൊക്കെയാവാം. കേരളത്തില്‍ വേണ്ട. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്താല്‍..

നിന്റെ പരിപ്പ് ഞങ്ങള്‍ എടുക്കും.

നികേഷ് കുമാര്‍ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത്

പ്രിയപ്പെട്ടവരേ,

കേരളത്തിന്റെ മുഖ്യമന്ത്രിയുടെ 'എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു' എന്ന് ആന്ധ്രയിലെ പഴയ എബിവിപി സംസ്ഥാന പ്രസിഡണ്ടും ഇപ്പോഴത്തെ തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഢി പറഞ്ഞിരിക്കുകയാണ്. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. സംഘി രാഷ്ട്രീയമുള്ള ഒരു കോണ്‍ഗ്രസുകാരന്‍ കേരളത്തില്‍ വന്ന് നമ്മുടെ മുഖ്യമന്ത്രിയെ തീര്‍ത്തുകളയും എന്ന് വെല്ലുവിളിക്കുമ്പോള്‍ കേരളം മിണ്ടാതിരിക്കുകയാണോ ?

ഇത് ഒരു നേതാവിന്റെയോ പാര്‍ട്ടിയുടേയോ മുന്നണിയുടെയോ വിഷയമല്ല. മറ്റൊരു പാര്‍ട്ടിയില്‍ പെട്ട ഒരാള്‍ക്കെതിരെയാണെങ്കിലും ഇങ്ങനെയൊരു അപമാനത്തിന് ഞാന്‍ പ്രതിഷേധിച്ചേനെ...

നമ്മളില്‍ പലര്‍ക്കും പിണറായിയോട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. പക്ഷെ 'നീ പോ മോനേ വിജയാ' എന്നും 'എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു' എന്നുമൊക്കെ പറയാന്‍ രേവന്ത് റെഡ്ഢി ആരാണ് ? തെലങ്കാനയില്‍ നിന്നും അഴിമതി നടത്തി കടത്തിയ പൊതു പണമാണ് ഇവിടെ കോണ്‍ഗ്രസ്സും യു ഡി എഫും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് എന്ന ഔദ്ധത്യമാണ് രേവന്ത് കാണിക്കുന്നത്. ആ പണം മാധ്യമങ്ങള്‍ക്കാണ് കിട്ടിയത്. പ്രചാരണ കോലാഹലത്തിനുള്ള ഉപകരണങ്ങള്‍ക്കും കനഗോലുവിനുമാണ് പണം പോയത്. അയാളുടെ പണം പറ്റാത്ത നമ്മള്‍ മിണ്ടാതിരിക്കണോ ? അയാളുടെ അഹങ്കാരം വകവെച്ചു കൊടുക്കണോ ?

ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ മുസ്ലിം ലീഗ് നേതാവ് മുനവ്വറലി തങ്ങള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. സാദിഖലി തങ്ങള്‍ക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ സി പി ഐ എം ഉള്‍പ്പടെയുള്ള എല്‍ ഡി എഫ് മാന്യമായി പ്രതികരിച്ചു എന്ന്. ഒരു ഇടത് ഹാന്‍ഡിലും അത് തൊട്ടില്ല എന്ന്.

പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് ഭീഷണിയുടെ കടല്‍ കടന്നു വന്നവനാണ്. തലയ്ക്ക് കോടികള്‍ വിലയിട്ടപ്പോഴും അദ്ദേഹം കുലുങ്ങിയിട്ടില്ല .

പക്ഷെ,നമ്മള്‍ ഇത് സഹിക്കണോ ? തെലങ്കാന മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് അയക്കുന്ന ഔദ്യോഗിക കത്ത് നമ്മള്‍ ഓരോരുത്തര്‍ക്കുമുള്ളതാണ്. നമ്മളെയാണ് രേവന്ത് തെറി പറഞ്ഞിരിക്കുന്നത്.

Next Story

RELATED STORIES

Share it