Latest News

ബജ്‌റംഗ്ദള്‍ നേതാവിന്റെ കൊലപാതകത്തിനു പിന്നില്‍ ഗുണ്ടാകുടിപ്പക; ഷിമോഗ സാധാരണ നിലയിലേക്ക്

ബജ്‌റംഗ്ദള്‍ നേതാവിന്റെ കൊലപാതകത്തിനു പിന്നില്‍ ഗുണ്ടാകുടിപ്പക; ഷിമോഗ സാധാരണ നിലയിലേക്ക്
X

ഷിമോഗ; ബജ്‌റംഗ്ദള്‍ നേതാവ് ഹര്‍ഷയുടെ കൊലപാതത്തിനുശേഷം കര്‍ണാടകയിലെ ഷിമോഗയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ അയയുന്നു. ഹര്‍ഷയുടെ മരണത്തിനു പിന്നില്‍ ഗുണ്ടാകുടിപ്പകയാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പോലിസ് അന്വേഷണവും അതേ നിഗമനത്തിലേക്കാണ് നീങ്ങുന്നത്. വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാങ്ങുകള്‍ തമ്മില്‍ ഇവിടെ സ്പര്‍ധ പതിവാണ്. കൊലപാതകവും അതിന്റെ ഭാഗമാണെന്ന് പോലിസ് കരുതുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സംഘര്‍ഷാവസ്ഥ അയഞ്ഞതോടെ ജില്ലാ ഭരണകൂടം കര്‍ഫ്യൂ പിന്‍വലിച്ചു. അതേസമയം ചില നിയന്ത്രണങ്ങള്‍ നാളെ വരെ നിലവിലുണ്ടായിരിക്കും. സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച വരെ അടഞ്ഞുകിടക്കും.

കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. അബ്ദുള്‍ റോഷന്‍(24), സഫര്‍ സാദിഖ്(55) എന്നിവരാണ് പോലിസിന്റെ പിടിയിലായത്. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം പത്തായി.

രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെ ഷിമോഗയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. പോലിസിനെ തല്‍ക്കാലം പില്‍വലിക്കില്ല.

കൊലയ്ക്കുപയോഗിച്ച രണ്ട് കാറുകളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കര്‍ണാടകയിലല്ലെന്ന് പോലിസ് തിരിച്ചറിഞ്ഞു.

ഹര്‍ഷയുടെ മൊബൈലിനുവേണ്ടി തിരച്ചില്‍ തുടരുന്നുണ്ട്.

പോലിസിനെതിരേ വാള് വീശിയവരെ തിരിച്ചറിഞ്ഞു. അവരെ കസ്റ്റഡിയിലെടുത്തു. ഹര്‍ഷയുടെ മരണശേഷം തിങ്കളാഴ്ച മുതലാണ് ഷിമോഗയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വിവിധ സംഭവങ്ങളിലായി ഇതുവരെ 500 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പല കേസുകളും നിരോധനാജ്ഞ ലംഘിച്ച് വിലാപയാത്ര നടത്തിയതിനാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 9 ണിയോടെയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യെ കൊലപ്പെടുത്തിയത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. കൊലപാതകത്തെത്തുടര്‍ന്ന് ഷിമോഗയില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു.

ഹിജാബ് വിവാദവുമായി കൊലപാതകത്തിന് ബന്ധമൊന്നുമില്ലെന്നാണ് പോലിസ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ചില കേന്ദ്രങ്ങള്‍ കൊലപാകത്തെ അതുമായി കൂട്ടിക്കെട്ടുകയായിരുന്നു.

പശുക്കടത്തിനെതിരേയും ഹിന്ദുത്വപ്രചാരണത്തിലും സജീവമായിരുന്നു കൊല്ലപ്പെട്ട ഹര്‍ഷ.

കൊലപാതകത്തെ എസ്ഡിപിഐയുമായി ബന്ധപ്പെടുത്താനുളള ചില ശ്രമങ്ങള്‍ ബിജെപിയും ആര്‍എസ്എസ്സും നടത്തിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്താസമ്മേളനവും അവര്‍ നടത്തി.

Next Story

RELATED STORIES

Share it