Latest News

പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ കെ.എം.ഷരീഫ് അന്തരിച്ചു

പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ കെ.എം.ഷരീഫ് അന്തരിച്ചു
X

ന്യൂഡല്‍ഹി: കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും ദേശീയ ട്രഷററുമായ കെ എം ഷരീഫ്(56) അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് രണ്ടാഴ്ചയായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

കര്‍ണാടകയിലെ മംഗലാപുരം സ്വദേശിയായ കെ എം ശരീഫ് 1964 സപ്തംബര്‍ ഒന്നിനാണ് ജനിച്ചത്. മംഗലാപുരം ബന്ദ്വാള്‍ സ്വദേശിയും പണ്ഡിതനുമായ അബ്ദുല്ല ഹാജി നഫീസ ദമ്പതികളുടെ എട്ട് മക്കളില്‍ ആദ്യത്തെ മകനാണ്. ഫാത്തിമയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്. ബന്ദ്വാളിലെ ദ്വീപിക സ്‌കൂളിലാണ് അദ്ദേഹം തന്റെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം നാല് വര്‍ഷത്തെ ഇസ്ലാമിക പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മംഗലാപുരം ഗവ.കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം നേടി.

നാല് വര്‍ഷത്തോളം ദുബയില്‍ ജോലി നോക്കിയ അദ്ദേഹം തിരികെ നാട്ടിലെത്തി സ്വന്തമായി ബിസിനസ് ആരംഭിച്ചു. കൗമാര കാലത്ത് തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം വിവിധ ഇസ്‌ലാമിക വേദികളില്‍ പ്രവര്‍ത്തിക്കുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ബ്യാരി സാഹിത്യത്തിന് സംഭാവനകള്‍ ആര്‍പ്പിച്ചിട്ടുണ്ട്. കന്നഡ, ഉറുദു, മലയാളം ഭാഷകളിലും പ്രാവീണ്യമുണ്ട്.

കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റിയുടെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. നിലവില്‍ പോപുലര്‍ ഫ്രണ്ടിന്റെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ട്രഷററുമായിരുന്നു. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്.

കന്നട മാഗസിനായ 'പ്രസ്തുത'യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. സ്വഹാബി ചരിത്രം, സത്യവിശ്വാസികളുടെ ദിനചര്യകള്‍ എന്നീ പുസ്തകങ്ങള്‍ മലയാളത്തില്‍ നിന്നും കന്നടയിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. കന്നട ഭാഷയില്‍ അന്റി ഡൗറി (Anti-Dowry) എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. മികച്ച വാഗ്മിയുമാണ് അദ്ദേഹം.



Next Story

RELATED STORIES

Share it