Latest News

സിപിഎമ്മിനോട് വിട; ബി എന്‍ ഹസ്‌കര്‍ ആര്‍എസ്പിയിലേക്ക്

'ഇടത് നിരീക്ഷകന്‍' എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും സുരക്ഷയ്ക്കായി പാര്‍ട്ടി നല്‍കിയിരുന്ന 'ഗണ്‍മാനെ' തിരിച്ചേല്‍പ്പിച്ചെന്നും ഹസ്‌കര്‍

സിപിഎമ്മിനോട് വിട; ബി എന്‍ ഹസ്‌കര്‍ ആര്‍എസ്പിയിലേക്ക്
X

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് സിപിഎം വിലക്ക് നേരിട്ട ഇടത് നിരീക്ഷകന്‍ ബി എന്‍ ഹസ്‌കര്‍ ആര്‍എസ്പിയിലേക്ക്. കൊല്ലത്തെ അഭിഭാഷകനാണ് ബി എന്‍ ഹസ്‌കര്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ചവറ ഇടപ്പള്ളിക്കോട്ടയില്‍ നടക്കുന്ന മുന്‍ മന്ത്രി ബേബി ജോണിന്റെ ചരമവാര്‍ഷിക സമ്മേളനത്തിലായിരിക്കും ഹസ്‌കര്‍ ആര്‍എസ്പി അംഗത്വം സ്വീകരിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരിക്കും രാഷ്ട്രീയ മാറ്റം. എസ്എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി വിലക്കിനുശേഷം ആര്‍എസ്പി നേതാക്കളുമായി ഹസ്‌കര്‍ പലതവണ ചര്‍ച്ചനടത്തിയിരുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറില്‍ കയറ്റിയതിനെ ചാനല്‍ ചര്‍ച്ചയില്‍ ഹസ്‌കര്‍ വിമര്‍ശിച്ചിരുന്നു. പിണറായി വിജയന്‍ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താന്‍ പാര്‍ട്ടിക്ക് കഴിയാതെപോയത് കാപട്യമാണെന്നും ഹസ്‌കര്‍ വിമര്‍ശിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് ഹസ്‌കറിനെ വിളിച്ചുവരുത്തി ഇടത് നിരീക്ഷകന്‍ എന്നപേരില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു. തുടര്‍ന്ന് 'ഇടത് നിരീക്ഷകന്‍' എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും സുരക്ഷയ്ക്കായി പാര്‍ട്ടി നല്‍കിയിരുന്ന 'ഗണ്‍മാനെ' തിരിച്ചേല്‍പ്പിച്ചെന്നും ഹസ്‌കര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞു. ശാസനകേട്ടതോടെ താന്‍ വല്ലാതെ 'പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

ഹസ്‌കറിന്റെ ആര്‍എസ്പി പ്രവേശം കൊല്ലത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ആര്‍എസ്പിയുടെ ശക്തികേന്ദ്രമായ ഇരവിപുരത്ത് ഹസ്‌കര്‍ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. എന്നാല്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്റെ പേരും ഇരവിപുരത്ത് സജീവമായി ഉയരുന്നുണ്ട്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഹസ്‌കറെ ഇറക്കണമെന്ന വികാരം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിനുണ്ട്. മുസ് ലിം ലീഗും ഹസ്‌കറിനെ പിന്തുണയ്ക്കും.

മുഖ്യമന്ത്രി പിണറായി വിജയനേയും വെള്ളാപ്പള്ളി നടേശനേയും വിമര്‍ശിച്ചതില്‍ പാര്‍ട്ടി ശാസിച്ചതിനു പിന്നാലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി അഡ്വ. ബി എന്‍ ഹസ്‌കര്‍ രംഗത്ത് വന്നിരുന്നു. താന്‍ പറഞ്ഞത് കേന്ദ്ര കമ്മിറ്റി നിലപാടാണെന്നും പാര്‍ട്ടി ലൈനില്‍ നിന്ന് മാറി ഒന്നും പറഞ്ഞിട്ടില്ലെന്നും ഹസ്‌കര്‍ പറഞ്ഞു. വിമര്‍ശനത്തില്‍ ഉറച്ചനില്‍ക്കുന്നുവെന്നാണ് ഹസ്‌കര്‍ വ്യക്തമാക്കിയത്. ആത്മവഞ്ചന ചെയ്ത വര്‍ത്തമാനം തനിക്ക് പറയാന്‍ കഴിയില്ല. അത് ഛര്‍ദ്ദില്‍ ഉണ്ടാക്കുന്നത് പോലെയാണ്. തിരുത്തല്‍ ശക്തി എന്ന നിലയിലാണ് താന്‍ അത്തരം കാര്യങ്ങള്‍ പറഞ്ഞതെന്നും പാര്‍ട്ടി അംഗം ചെയ്യേണ്ട ഉത്തരവാദിത്വം മാത്രമാണ് ചെയ്തത് എന്നും ഹസ്‌കര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it