Latest News

ബന്ദിപോരയിലും അനന്ത്‌നാഗിലും ഏറ്റുമുട്ടല്‍; 2 സായുധരെ വധിച്ചതായി ജമ്മു പോലിസ്

ബന്ദിപോരയിലും അനന്ത്‌നാഗിലും ഏറ്റുമുട്ടല്‍; 2 സായുധരെ വധിച്ചതായി ജമ്മു പോലിസ്
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപോരയിലും അനന്ത്‌നാഗിലും സായുധരുമായി ഏറ്റുമുട്ടല്‍ തുടരുന്നതായി ജമ്മു പോലിസ് ട്വീറ്റ് ചെയ്തു. രണ്ടിടങ്ങളിലുമായി രണ്ട് സായുധരെ വധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിവിലിയന്‍മാരുടെ വധവുമായി ബന്ധപ്പെട്ടവരെയാണ് വധിച്ചതെന്ന് പോലിസ് അവകാശപ്പെട്ടു.

ബന്ദിപോരയിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇപ്പോഴും തിരച്ചില്‍ തുടരുന്നു.

ദി റസിസ്റ്റന്‍സ് ഫ്രണ്ടിന്റെ പ്രവര്‍ത്തകനായ ഇംത്യാസ് അഹമ്മദ് ദര്‍ ആണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. ബന്ദിപോരയിലെ സിവിലിയന്‍മാരെ വധിച്ചതില്‍ പങ്കുള്ളയാളാണ് ഇംത്യാസെന്ന് കശ്മീര്‍ ഐജി പറഞ്ഞു.

അനന്ത്‌നാഗ് ജില്ലയിലാണ് അടുത്ത ഏറ്റുമുട്ടല്‍ നടന്നത്. പുലര്‍ച്ചെ 2.30നാണ് സായുധ നീക്കം തുടങ്ങിയത്. സംഭവത്തില്‍ ഒരു പോലിസുകാരന് പരിക്കേറ്റു. ശനിയാഴ്ചയും ഇതേ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്നിരുന്നു.

ഈ മാസം നിരവധി സിവിലിയന്‍മാര്‍ കശ്മീരില്‍ സായുധരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 700ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ട് സ്‌കൂള്‍ അധ്യാപകരെയാണ് സായുധര്‍ അവസാനം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവര്‍ വിവിധ മതവിഭാഗത്തില്‍ പെട്ടവരാണെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it