Latest News

കുറ്റം ആരോപിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ വീട് പൊളിച്ചുമാറ്റുന്നത് ന്യായീകരിക്കാനാവില്ല; ബുള്‍ഡോസര്‍ നടപടിക്കെതിരേ നിലപാട് കടുപ്പിച്ച് അലഹബാദ് ഹൈക്കോടതി

കുറ്റം ആരോപിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ വീട് പൊളിച്ചുമാറ്റുന്നത് ന്യായീകരിക്കാനാവില്ല; ബുള്‍ഡോസര്‍ നടപടിക്കെതിരേ നിലപാട് കടുപ്പിച്ച് അലഹബാദ് ഹൈക്കോടതി
X

ലഖ്‌നോ: ബുള്‍ഡോസര്‍ നടപടിക്കെതിരേ നിലപാട് കടുപ്പിച്ച് അലഹബാദ് ഹൈക്കോടതി. ഒരു വ്യക്തിയുടെ കുറ്റം ആരോപിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ വീട് പൊളിച്ചുമാറ്റുന്നത് നിയമപരമായി ന്യായീകരിക്കാമോ എന്ന് കോടതി ചോദിച്ചു. ബുള്‍ഡോസര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് നിലപാട്.

ഹാമിര്‍പൂര്‍ നിവാസിയായ ഫാഹിമുദ്ദീന്റെ ബന്ധുക്കള്‍ക്കെതിരേയുള്ളതാണ് കേസ്. പോക്സോ നിയമപ്രകാരവും നിയമവിരുദ്ധമായ മതപരിവര്‍ത്തനവും ചുമത്തിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന്, ഭരണകൂടം പ്രതിയെന്ന് ആരോപിക്കുന്നയാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ഈ സംഭവത്തെത്തുടര്‍ന്ന് ഫാഹിമുദ്ദീനും മറ്റുള്ളവരും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി സര്‍ക്കാരിനെ ശാസിക്കുകയും ബുള്‍ഡോസര്‍ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു.

ഒരു വ്യക്തിയുടെ വീട് പൊളിച്ചുമാറ്റുന്നത് ശിക്ഷയായി കണക്കാക്കാനാവില്ലെന്ന് സുപ്രിം കോടതി ഇതിനകം വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍, ഇത്തരം കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് ഹൈക്കോടതി പ്രത്യേകം ആരാഞ്ഞു. കുറ്റകൃത്യം നടന്നയുടനെ പൊളിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ച് പിന്നീട് പൊളിക്കല്‍ നടത്തുന്നത് എക്‌സിക്യൂട്ടീവ് വിവേചനാധികാരത്തിന്റെ ദുരുപയോഗമാണോ എന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളുടെ വീട് പൊളിച്ചുമാറ്റാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ അതോ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കടമയുണ്ടോ എന്ന ചോദ്യം വളരെ ഗൗരവമുള്ളതാണെന്ന് അലഹബാദ് കോടതി പ്രസ്താവിച്ചു.

2024 നവംബറിലെ സുപ്രിംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രതികരണം തേടുകയാണെന്നും കോടതി വ്യക്തമാക്കി. ഒരു പൗരനും എതിരായ ശിക്ഷാ രീതിയായി പൊളിക്കല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് നിര്‍ണ്ണയിക്കുന്നത് സര്‍ക്കാരിന്റെയല്ല, ജുഡീഷ്യറിയുടെ മാത്രം പ്രത്യേകാവകാശമാണെന്നും സുപ്രിം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില്‍ ആരംഭിച്ച ബുള്‍ഡോസര്‍ നടപടിയുടെ സംസ്‌കാരം ക്രമേണ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ നൂറുകണക്കിന് മുസ് ലിം വീടുകള്‍ പൊളിച്ചുമാറ്റപ്പെട്ടു. അനധികൃതമായി പ്രവര്‍ത്തിച്ചതായി ആരോപിക്കപ്പെടുന്ന ആയിരക്കണക്കിന് പള്ളികള്‍, മദ്രസകള്‍, ഈദ്ഗാഹുകള്‍, ദര്‍ഗകള്‍ എന്നിവയും പൊളിച്ചുമാറ്റി.

Next Story

RELATED STORIES

Share it