Latest News

യൂത്ത്‌കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജരേഖ ചമച്ചെന്ന കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ക്രൈംബ്രാഞ്ച് നോട്ടിസ്

യൂത്ത്‌കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജരേഖ ചമച്ചെന്ന കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ക്രൈംബ്രാഞ്ച് നോട്ടിസ്
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും. ശനിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കി. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ശബ്ദരേഖയില്‍ രാഹുലിന്റെ പേരു വന്നതോടെയാണ് നോട്ടിസ് നല്‍കിയത്. രാഹുലിന്റെ ഐ ഫോണ്‍ പരിശോധിക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ്വേഡ് നല്‍കിയില്ലെന്നു ക്രൈംബ്രാഞ്ച് പറയുന്നു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കിയെന്നാണ് കേസ്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരനായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയും അറസ്റ്റു ചെയ്തിരുന്നു. സിആര്‍ കാര്‍ഡ് എന്ന ആപ് വഴിയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരാതിയില്‍ മ്യൂസിയം പോലിസാണ് അന്വേഷണം നടത്തിയിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. വിവിധ ജില്ലകളില്‍ അന്വേഷിക്കേണ്ട കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു നല്‍കിയത്.

Next Story

RELATED STORIES

Share it