Latest News

മൂന്നാറില്‍ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

മൂന്നാറില്‍ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്
X

ഇടുക്കി: മൂന്നാര്‍ രണ്ടാം മൈലില്‍ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ എട്ട് വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ സന്ദര്‍ശത്തിനു ശേഷം ഇന്ന് തിരികെ പോകുന്നതിനിടെയായിരുന്നു സംഘര്‍ഷം. മൂന്നുപേരെ വെള്ളത്തൂവല്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കളും നാട്ടുകാരും തമ്മിലായിരുന്നു സംഘര്‍ഷം. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം ഉണ്ടായത്.

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് 26 പേരാണ് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയത്. മൂന്നാര്‍ സന്ദര്‍ശത്തിനു ശേഷം ഇന്ന് തിരികെ പോകുന്നതിനിടെ പള്ളിവാസല്‍ രണ്ടാം മൈലിനു സമീപം വിശ്രമിക്കാന്‍ വാഹനം നിര്‍ത്തിയ ഇടവേളയിലായിരുന്നു സംഭവം. കുറച്ച് പേര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിങ് ജീപ്പിന് മുകളില്‍ കയറുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഫോട്ടോ പകര്‍ത്തുകയായിരുന്ന യുവാവിനെ ട്രെക്കിങ് ജീപ്പ് ഉടമ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ആരംഭിച്ചതിനു പിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റ് ഡ്രൈവര്‍മാരും ചേരുകയായിരുന്നു. പിന്നാലെ പോലിസെത്തി സംഘര്‍ഷം അവസാനിപ്പിക്കുകയായിരുന്നു.

സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ മുഖത്തിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. യുവാക്കളിലൊരാളുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ പ്രദേശവാസികളില്‍ ചിലര്‍ നിരന്തരമായ ശല്യപ്പെടുത്താറുണ്ടെന്ന് സമീപകാലത്ത് പരാതി ഉയര്‍ന്നിരുന്നു. വിനോദ സഞ്ചാരികള്‍ മദ്യപിച്ചാണ് എത്തിയതെന്നും അനാവശ്യമായി പ്രകോപനം ഉണ്ടാക്കിയെന്നുമാണ് ജീപ്പ് ഡ്രൈവര്‍മാര്‍ പറയുന്നത്. സംഘര്‍ഷത്തിന്റെ കാരണമെന്തെന്ന് പോലിസ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it