Latest News

മാപ്പുപറഞ്ഞ് അശോക് ഗഹ്‌ലോട്ട്; വഴങ്ങാതെ ഗാന്ധികുടുംബം

മാപ്പുപറഞ്ഞ് അശോക് ഗഹ്‌ലോട്ട്; വഴങ്ങാതെ ഗാന്ധികുടുംബം
X

ജയ്പൂര്‍: അടുത്ത രാജസ്ഥാന്‍ മുഖ്യമന്ത്രി ആരാവണമെന്ന തീരുമാനം പ്രതിസന്ധിയിലായതോടെ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനോടുള്ള അതൃപ്തി തുറന്ന് പറഞ്ഞ് ഗാന്ധി കുടുംബം. വിമത നീക്കത്തില്‍ ഗഹ്‌ലോട്ട് മാപ്പപേക്ഷിച്ചെങ്കിലും രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും കടുത്ത അതൃപ്തിയിലാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി നടത്തിയ 'കളികള്‍' ദേശീയ അധ്യക്ഷനാവാനുള്ള അദ്ദേഹത്തിന്റെ മോഹത്തിന് തിരിച്ചടിയായേക്കുമെന്നും സൂചനയുണ്ട്. അശോക് ഗെഹ് ലോട്ടിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമല്‍നാഥ് രംഗത്തുവരുമെന്ന് വാര്‍ത്തയുണ്ട്. രാജസ്ഥാന്‍ പ്രതിസന്ധിയില്‍ അദ്ദേഹം മധ്യസ്ഥത വഹിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്. സോണിയയുടെ വസതിയില്‍ ഇതുസംബന്ധിച്ച യോഗവും ചേരുന്നുണ്ട്.

ഒക്‌ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ അശോക് ഗെഹ് ലോട്ട് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ഇന്നലെ, അശോക് ഗെഹ്‌ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാലും തന്റെ കടുത്ത എതിരാളിയായ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്നാണ് അശോക് ഗഹ്‌ലോട്ടിന്റെയും എംഎല്‍എമാരുടെയും നിലപാട്.

കഴിഞ്ഞ ദിവസം ചേരാന്‍ തീരുമാനിച്ചിരുന്ന യോഗം എംഎല്‍എമാര്‍ ബഹിഷ്‌കരിച്ചു. അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരോട് സംസാരിക്കാനും അവര്‍ വിസമ്മതിച്ചു. ദൗത്യം പരാജയപ്പെട്ടതോടെ അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡല്‍ഹിയിലേക്ക് മടങ്ങി. കേന്ദ്ര നേതാക്കളെ ഗെഹ്‌ലോട്ട് സംഘം അപമാനിച്ചതായി കേന്ദ്രത്തിന് പരാതിയുണ്ട്.

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുത്തതിനുശേഷം മാത്രമേ പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് തീരുമാനമുണ്ടാകൂ എന്നാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍ പറയുന്നത്. എംഎല്‍എമാര്‍ പ്രദര്‍ശിപ്പിച്ചത് ധിക്കാരമാണെന്ന് മാക്കാന്‍ വിമര്‍ശിച്ചു. രാജസ്ഥാനില്‍നടന്ന സംഭവങ്ങളില്‍ കേന്ദ്ര നേതാക്കള്‍ അസ്വസ്ഥരും അപമാനിതരുമാണ്. പാര്‍ട്ടിയുടെ മേലുള്ള പിടിപാട് ഗാന്ധിമാര്‍ക്ക് നഷ്ടമാകുന്നതായാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it