Latest News

അനിത പുല്ലയില്‍ ലോക കേരളസഭയില്‍: സഭാ ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ക്ക് റിപോര്‍ട്ട് നല്‍കി; നടപടി ഉണ്ടായേക്കും

ഉത്തരവാദികള്‍ക്കെതിരായ നടപടി സ്പീക്കര്‍ പ്രഖ്യാപിക്കും

അനിത പുല്ലയില്‍ ലോക കേരളസഭയില്‍: സഭാ ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ക്ക് റിപോര്‍ട്ട് നല്‍കി; നടപടി ഉണ്ടായേക്കും
X

തിരുവനന്തപുരം: ലോകകേരള സഭയില്‍ പ്രതിനിധിയല്ലാത്ത വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ എങ്ങിനെയെത്തി എന്നതു സംബന്ധിച്ച സഭ ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ എം ബി രാജേഷിന് റിപോര്‍ട്ട് നല്‍കി. ഉത്തരവാദികള്‍ക്കെതിരായ നടപടി സ്പീക്കര്‍ പ്രഖ്യാപിക്കും.

തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട വിവാദ സാമൂഹിക പ്രവര്‍ത്തക അനിത പുല്ലയില്‍ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെയെന്നാണ് വിവരം. സഭാ ടിവിക്ക് സാങ്കേതികസഹായം നല്‍കുന്ന ബിറ്റ് റേറ്റ് സൊല്യൂഷന്‍സുമായി സഹകരിക്കുന്ന പ്രവീണ്‍ എന്നയാളിനൊപ്പമാണ് അനിത പുല്ലയില്‍ എത്തിയത്. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു.

സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്‌ഫോം സൗകര്യം ഒരുക്കുന്ന ഏജന്‍സിയാണ് ബിറ്റ് റേറ്റ് സൊല്യൂഷന്‍സ്. ഇവര്‍ക്ക് ബില്ലുകള്‍ കൈമാറാന്‍ സഹായിക്കുന്നയാളാണ് പ്രവീണ്‍. ഇയാള്‍ക്ക് നിയമസഭാ പാസ്സും ലോകകേരളസഭ പാസ്സുമുണ്ടായിരുന്നു. സീരിയല്‍ നിര്‍മാതാവ് കൂടിയാണ് അനിതയ്ക്ക് സഹായം ചെയ്തുകൊടുത്ത പ്രവീണ്‍.

ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ചീഫ് മാര്‍ഷല്‍ പരിശോധിച്ചു. പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാര്‍ഷലും സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്സില്ലാതെ അനിത സഭാ സമുച്ചയത്തില്‍ കടന്നത് പ്രവീണിന്റെ ശുപാര്‍ശയിന്‍മേലാണ് എന്നാണ് വ്യക്തമാകുന്നത്.

അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ കയറിയതില്‍ പങ്കില്ലെന്ന തരത്തില്‍ നോര്‍ക്ക നേരത്തേ തന്നെ കൈ കഴുകിയിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഡെലിഗേറ്റുകളുടെ പട്ടിക നോര്‍ക്ക പുറത്തുവിടാത്തതില്‍ ദുരൂഹത തുടരുകയാണ്.

പ്രത്യേക പാസുള്ളവര്‍ക്ക് മാത്രം നിയമസഭ സമുച്ചയത്തിനകത്ത് കയറാന്‍ അനുമതിയുള്ള ലോക കേരള സഭയില്‍ തട്ടിപ്പുകേസിലെ ആരോപണ വിധേയ എങ്ങനെ എത്തിയെന്നതില്‍ തികഞ്ഞ അവ്യക്തതയാണുണ്ടായിരുന്നത്. സഭാ സമുച്ചയത്തിന് പുറത്ത് കാര്‍ പോര്‍ച്ചിന് സമീപം സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് പാസ് വാങ്ങി പങ്കെടുക്കാം. എന്നാല്‍ ഇത് ഉപയോഗിച്ച് ശങ്കരനാരായണന്‍ തമ്പി ഹാളിന് പുറത്തുള്ള വരാന്തയില്‍ കയറാനാകില്ല. അതിനാല്‍ത്തന്നെ ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ച് അനിത അകത്തു കടന്നതാകാം എന്ന നോര്‍ക്കയുടെ വിശദീകരണം വിശ്വസനീയമായിരുന്നില്ല താനും.

പാസ്സ് ധരിക്കാതെയാണ് അനിത പുല്ലയില്‍ രണ്ട് ദിവസവും ഈ വരാന്തയില്‍ ചുറ്റിക്കറങ്ങുകയും പ്രവാസി വ്യവസായികള്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത്. പ്രവാസി സംഘടനകള്‍ക്കും മലയാളം മിഷന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഓപ്പണ്‍ ഫോറം പാസ് നല്‍കിയത്.

അതേസമയം 351 അംഗലോകകേരളസഭയില്‍ 296 പേരാണ് പങ്കെടുത്തത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളില്‍ നിന്ന് അനിതയെ സംരക്ഷിക്കാന്‍ സഭാ ടിവി ഓഫിസിനകത്ത് രണ്ടരമണിക്കൂര്‍ ചെലവഴിക്കാന്‍ അനുവദിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടാകും. സഭാ ടി വിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്ന സ്വകാര്യ ഏജന്‍സിയിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് പ്രവീണ്‍ വഴിയാണ് അനിത പുല്ലയില്‍ അകത്ത് കയറിയതെന്ന് വ്യക്തമായത്.

Next Story

RELATED STORIES

Share it