Latest News

പൗരത്വ പട്ടികയും ജനസംഖ്യാ പട്ടികയും ജനങ്ങളില്‍ ഭീതി വിതയ്ക്കുന്നു; യുപിയിലെ പോലിസ് നടപടിക്കെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

ഇപ്പോഴത്തെ പ്രധാന പ്രശ്‌നം ജനസംഖ്യാ പട്ടികയെ നാം അനുകൂലിക്കുമോ ഇല്ലയോ എന്നത് മാത്രമാണ്. പൗരത്വ പട്ടിക തയ്യാറാക്കാനുള്ള കേന്ദ്ര പദ്ധതിയെയും അഖിലേഷ് അപലപിച്ചു

പൗരത്വ പട്ടികയും ജനസംഖ്യാ പട്ടികയും ജനങ്ങളില്‍ ഭീതി വിതയ്ക്കുന്നു; യുപിയിലെ പോലിസ് നടപടിക്കെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
X

ലഖ്‌നോ: ദേശീയ ജനസംഖ്യാ പട്ടികയുടെ അപേക്ഷാ ഫോറം പൂരിപ്പിക്കാത്ത ആദ്യ ആള്‍ താനാവുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്. ഇപ്പോഴത്തെ പ്രധാന പ്രശ്‌നം ജനസംഖ്യാ പട്ടികയെ നാം അനുകൂലിക്കുമോ ഇല്ലയോ എന്നത് മാത്രമാണ്. പൗരത്വ പട്ടിക തയ്യാറാക്കാനുള്ള കേന്ദ്ര പദ്ധതിയെയും അഖിലേഷ് അപലപിച്ചു.

''ജനസംഖ്യാപട്ടികയായാലും പൗരത്വ പട്ടികയായാലും അതെല്ലാം പാവപ്പെട്ടവര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും മുസ്ലിങ്ങള്‍ക്കും എതിരാണ്. പ്രധാന ചോദ്യം നമുക്ക് പൗരത്വപട്ടിക വേണോ അതോ തൊഴില്‍ വേണോ എന്നതാണ്. പൗരത്വപട്ടിയുടെ അപേക്ഷ പൂരിപ്പിക്കാത്ത ആദ്യ ആളാവാന്‍ ഞാന്‍ തയ്യാറാണ്. ചോദ്യം നിങ്ങളിലാരാണ് എന്നെ പിന്തുണക്കുന്നത് എന്നതാണ്'' അഖിലേഷ് ചോദിച്ചു.

ജനങ്ങള്‍ക്കു നേരെ ലാത്തി വീശുന്ന പോലിസുകാരോട് ആത്മപരിശോധന നടത്താന്‍ അഖിലേഷ് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ നിങ്ങളുടെ മാതാപിതാക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടെയാണ് ചോദിക്കുന്നത്. മുഖ്യമന്ത്രി യോഗിയുടെ പോലിസ് ജനങ്ങളുടെ അവകാശപ്പോരാട്ടത്തെ തല്ലിത്തകര്‍ക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.

ഡിസംബര്‍ 24 നാണ് പുതിയ സെന്‍സസ് പ്രകാരം ദേശീയ ജനസംഖ്യ പട്ടിക തയ്യാറാക്കാനുള്ള ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചത്. അസം ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളിലും പൗരത്വപട്ടിക തയ്യാറാക്കാനുള്ള പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വപട്ടിക തയ്യാക്കിക്കഴിഞ്ഞതിനാലാണ് അസമിനെ ഒഴിവാക്കിയത്.

പൗരത്വ പട്ടികയും ജനസംഖ്യാ പട്ടികയും തമ്മില്‍ ബന്ധവമുണ്ടെന്ന കാര്യം അമിത് ഷാ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. എഎന്‍ഐയുമായി നടത്തിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അമിത്ഷായുടെ പ്രതികരണം. പൗരത്വ പട്ടിക രാജ്യത്ത് അനധികൃതമായി കുടിയേറിയവരെ കണ്ടെത്താനാണെന്നും അത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്്ദാനമാമായിരുന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സെപ്തംബറിലും അഖിലേഷ് പൗരത്വപട്ടികയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഭീതി വിതക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തിയ അഖിലേഷ് അത് നടപ്പാക്കിയാല്‍ ആദ്യം സ്ഥലം വിടേണ്ടി വരിക യോഗി ആദിത്യനാഥായിരിക്കുമെന്നും പറഞ്ഞിരുന്നു.




Next Story

RELATED STORIES

Share it