Latest News

'നമ്മുടെ മോളു പോയി അജുവേ, ഞാന്‍ കൊന്നു'; മാതാവ് ആണ്‍സുഹൃത്തിനയച്ച സന്ദേശം പുറത്ത്

നമ്മുടെ മോളു പോയി അജുവേ, ഞാന്‍ കൊന്നു; മാതാവ് ആണ്‍സുഹൃത്തിനയച്ച സന്ദേശം പുറത്ത്
X

പാലക്കാട്: ഷൊര്‍ണൂരിലെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ പോലിസ് മാതാവ് ശില്‍പ്പയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര സ്വദേശി ശില്‍പ്പയുടെയും പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി അജ്മലിന്റെയും മകളാണ് കൊല്ലപ്പെട്ട ശിഖന്യ. അജ്മലും ശില്‍പ്പയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു. തര്‍ക്കം കടുക്കുമ്പോള്‍ പലപ്പോഴും മകളെ കൊല്ലുമെന്ന് ശില്‍പ്പ അജ്മലിന് സന്ദേശം അയക്കാറുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചയെത്തിയ സന്ദേശവും അത്തരത്തിലാണെന്നേ കരുതിയുള്ളൂവെന്ന് അജ്മല്‍ പറഞ്ഞു. പക്ഷേ, ആ സന്ദേശത്തില്‍ പറഞ്ഞതുപോലെ ശില്‍പ്പ സ്വന്തം മകളെ കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ കണ്ടെത്തല്‍.

ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വദേശമായ മാവേലിക്കരയില്‍ വച്ചാണ് ശില്‍പ്പ കുഞ്ഞിനെ കൊലപ്പെടുത്തിയത്. അവിടെ നിന്ന് കാറില്‍ ഷൊര്‍ണൂരിലെത്തി. അജ്മല്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ കുഞ്ഞിന്റെ മൃതദേഹം കൊണ്ടുവച്ച് മടങ്ങാന്‍ ഒരുങ്ങി. അനക്കമില്ലാത്ത കുഞ്ഞിനെ കണ്ട അജ്മല്‍ ഉടന്‍തന്നെ സംഭവം ഷൊര്‍ണൂര്‍ പോലിസില്‍ അറിയിച്ചു. കുഞ്ഞിനെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പോലിസ് നിര്‍ദേശിച്ചു. പക്ഷേ, അപ്പോഴേക്കും നേരം ഏറെ വൈകിപ്പോയിരുന്നു. ശില്‍പ്പയെ പോലിസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്ത് വിട്ടയച്ചു. ശില്‍പ്പ നിരപരാധിയാണെന്നായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ ചോദ്യംചെയ്യലില്‍ ശില്‍പ്പ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോലിസ് കസ്റ്റഡിയിലുള്ള ശില്‍പ്പയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it