Latest News

രാജ്യത്തെ ബിരുദധാരികളില്‍ 40 ശതമാനം തൊഴില്ലാത്തവര്‍

രാജ്യത്തെ ബിരുദധാരികളില്‍ 40 ശതമാനം തൊഴില്ലാത്തവര്‍
X

ബെംഗളൂരു: രാജ്യത്തെ യുവ ബിരുദധാരികളില്‍ ഏകദേശം 40 ശതമാനം പേര്‍ തൊഴില്‍ ലഭിക്കാതെ തുടരുന്നതായി പുതിയ റിപോര്‍ട്ടുകള്‍ വിലയിരുത്തുന്നു. അസിം പ്രേംജി സര്‍വകലാശാല പുറത്തിറക്കിയ സ്‌റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2026 റിപോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവന്നത്. 15 മുതല്‍ 29 വരെ പ്രായമുള്ള ബിരുദധാരികളില്‍ തൊഴിലില്ലായ്മ ഉയര്‍ന്ന നിലയില്‍ തുടരുന്നതായി റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

15 മുതല്‍ 25 വയസ്സുവരെയുള്ള ബിരുദധാരികളില്‍ ഏകദേശം 40 ശതമാനം പേര്‍ക്ക് ജോലി ലഭിക്കുന്നില്ല. 25 മുതല്‍ 29 വയസ്സുവരെയുള്ളവരില്‍ പോലും 20 ശതമാനം പേര്‍ തൊഴില്‍ തേടി അലഞ്ഞുതിരിയുകയാണ്. ഈ സ്ഥിതി പുതിയതല്ലെന്നും കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഈ നിരക്ക് വലിയ മാറ്റമില്ലാതെ തുടരുന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലി കണ്ടെത്തിയ യുവ പുരുഷന്മാരില്‍ വളരെ ചെറിയ ശതമാനത്തിനാണ് സ്ഥിരമായ ശമ്പളമുള്ള ജോലി ലഭിച്ചത്. ബിരുദധാരികളില്‍ ഏകദേശം ഏഴു ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിര ജോലി നേടാനാകുന്നത്.

അതേസമയം സാമ്പത്തിക സമ്മര്‍ദം മൂലം പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. 2017ല്‍ 38 ശതമാനമായിരുന്ന വിദ്യാഭ്യാസത്തില്‍ യുവാക്കളുടെ പങ്കാളിത്തം 2024ഓടെ 34 ശതമാനമായി കുറഞ്ഞു. 15 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ പഠനം നിര്‍ത്തുന്നവരുടെ അനുപാതം 58 ശതമാനത്തില്‍ നിന്ന് 72 ശതമാനമായി ഉയര്‍ന്നു. കോവിഡിന് ശേഷം രാജ്യത്ത് തൊഴില്‍ വര്‍ധിച്ചുവെങ്കിലും, പുതിയ തൊഴിലവസരങ്ങളുടെ വലിയ പങ്കും കാര്‍ഷിക മേഖലയിലാണ് ഉണ്ടായത്. 2021–22 മുതല്‍ 2023–24 വരെയുള്ള 83 ദശലക്ഷം പുതിയ തൊഴിലുകളില്‍ ഏകദേശം 40 ദശലക്ഷം കൃഷിയിലാണ് സൃഷ്ടിക്കപ്പെട്ടത്.

മുന്‍പ് കൃഷിയില്‍ നിന്ന് നിര്‍മ്മാണത്തിലും സേവനമേഖലയിലേക്കുമുള്ള മാറിവരവ് ഉണ്ടായിരുന്നെങ്കിലും, ഇപ്പോള്‍ ആ പ്രവണത മന്ദഗതിയിലായിരിക്കുകയാണ്. വിദ്യാഭ്യാസ നിലവാരം ഉയരുമ്പോഴും തൊഴിലവസരങ്ങളുടെ കുറവ് കൂടുതല്‍ വ്യക്തമായി ഈ റിപോര്‍ട്ടുകളില്‍ കാണാം.

Next Story

RELATED STORIES

Share it