Latest News

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍
X

ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയിലായി. റിട്ട. റവന്യൂ ഇന്‍സ്‌പെക്ടറായിരുന്ന സ്ത്രീയോട് കൈക്കൂലി വാങ്ങുന്നതിനിടെ അടിമാലി പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് അടൂര്‍ മുണ്ടക്കല്‍ പുതിയ വീട്ടില്‍ മനോജ് (45) ആണ് വിജിലന്‍സ് പിടിയിലായത്. തൊടുപുഴ വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

അടിമാലി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്കിന്റെ എടിഎമ്മിന് സമീപത്ത് വച്ചാണ് റിട്ട. റവന്യൂ ഉദ്യോഗസ്ഥ വി ജയയുടെ കൈയില്‍നിന്ന് കൈകൂലി വാങ്ങുന്നതിനിടെ മനോജ് പിടിയിലായത്. അടിമാലി വില്ലേജ് ഓഫിസറായിരുന്നപ്പോള്‍ ജയ അടിമാലി 200 എക്കറില്‍ സ്ഥലവും വീടും വാങ്ങിയിരുന്നു. പഞ്ചായത്തില്‍ അടക്കേണ്ട കെട്ടിട നികുതി കുടിശ്ശിക വന്നതോടെ ഇതിന്റെ നമ്പര്‍ റദ്ദാക്കുകയും പഞ്ചായത്ത് കംപ്യൂട്ടറില്‍നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ജയ കൊല്ലത്താണ് താമസിക്കുന്നത്. തന്റെ വീട്ട് നമ്പര്‍ തിരികെ ലഭിക്കാന്‍ വേണ്ടി പഞ്ചായത്തിലെത്തിയപ്പോള്‍ ഓവര്‍സിയര്‍ (ഇപ്പോള്‍ ബൈസണ്‍വാലി പഞ്ചായത്ത്) സജിന്‍ പണം നല്‍കിയാല്‍ കെട്ടിട നമ്പര്‍ ശരിയാക്കി നല്‍കാമെന്നും സീനിയര്‍ ക്ലര്‍ക്ക് മനോജിനെ സമീപിച്ചാല്‍ മതിയെന്നും അറിയിച്ചു.

2,500 രൂപ ഈ സമയം സജിന്‍ കൈപ്പറ്റി. പിന്നീട് മനോജിനെ സമീപിച്ചപ്പോള്‍ പഴയ നമ്പര്‍ കിട്ടുക പ്രയാസമാണെന്നും പുതിയ നമ്പര്‍ ശരിയാക്കി ത്തരാമെന്ന് പറഞ്ഞു. ഇതിന് 25,000 രൂപ കൈക്കൂലി വേണമെന്നും മനോജ് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് നല്‍കാന്‍ ജയ തയ്യാറായില്ല. ഒടുവില്‍ 10,000 രൂപ നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന മനോജിന്റെ തീരുമാനം അംഗീകരിച്ചു. പിന്നീട് ജയ കോട്ടയം വിജിലന്‍സ് എസ്പി വിനോദ് കുമാറിനെ സമീപിച്ചു. എസ്പിയുടെ നിര്‍ദേശപ്രകാരം തൊടുപുഴ വിജിലന്‍സ് വിഭാഗം അടയാളപ്പെടുത്തി നല്‍കിയ 8,000 രൂപ മനോജ് വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലാവുകയായിരുന്നു.

Next Story

RELATED STORIES

Share it