Women

പെണ്‍കരുത്തിന്റെ പ്രതീകം; ബൈക്കില്‍ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റാന്‍ അംബിക

പ്രതികൂല ജീവിത സാഹചര്യങ്ങളെ എന്നും എതിരിട്ട് തോല്‍പ്പിച്ച ചരിത്രമാണ് ഓള്‍ ഇന്ത്യ റേഡിയോയില്‍ റേഡിയോ ജോക്കിയായ അംബിക കൃഷ്ണയുടേത്.ഈ കരുത്താണ് ഇപ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലൂടെ 50 ദിവസം ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിക്കാനുള്ള അംബികയുടെ ആത്മവിശ്വാസത്തിനു പിന്നിലുമുള്ളത്

പെണ്‍കരുത്തിന്റെ പ്രതീകം; ബൈക്കില്‍ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റാന്‍ അംബിക
X

പ്രതികൂല ജീവിത സാഹചര്യങ്ങളെ എന്നും എതിരിട്ട് തോല്‍പ്പിച്ച ചരിത്രമാണ് ഓള്‍ ഇന്ത്യ റേഡിയോയില്‍ റേഡിയോ ജോക്കിയായ അംബിക കൃഷ്ണയുടേത്.ഈ കരുത്താണ് ഇപ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലൂടെ 50 ദിവസം ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിക്കാനുള്ള അംബികയുടെ ആത്മവിശ്വാസത്തിനു പിന്നിലുമുള്ളത്.ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഓഫിസറായിരുന്ന എച്ച് ശിവരാജ് ആയിരുന്നു അംബികയുടെ ഭര്‍ത്താവ്.എന്നാല്‍ 25 വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍ അപ്രതീക്ഷിതമായി ശിവരാജ് അംബികയെയും മൂന്നു മാസം മാത്രം പ്രായമുണ്ടായിരുന്ന മകളെയും തനിച്ചാക്കി യാത്രയായി.

അപ്രതീക്ഷിതമായുണ്ടായ ശിവരാജിന്റെ വിയോഗത്തോടെ ജിവിതം ശൂന്യമായതുപോലെയായിരുന്നു അംബികയ്ക്ക് .വിവാഹത്തിന്റെ പിറ്റേവര്‍ഷമായിരുന്നു സംഭവം.ഇത് ശരിക്കും അംബികയ തളര്‍ത്തി.എന്നാല്‍ ശിഷ്ടജീവിതം കരഞ്ഞു തീര്‍ക്കാനുള്ളതല്ലെന്ന തിരിച്ചറിവ് കാലം അംബികയക്ക് നല്‍കിയതോടെ ജീവിതത്തിലെ തിക്താനുഭവങ്ങളോട് പടവെട്ടാന്‍ അംബിക തീരുമാനിക്കുകയായിരുന്നു.അപ്രതീക്ഷിതമായി വിധി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കൈപിടിച്ചു കയറാന്‍ അംബികയ്ക്ക് ഒട്ടേറെ കഷ്ടതകള്‍ സഹിക്കേണ്ടിവന്നു. എന്നാല്‍ തോറ്റു പിന്മാറാന്‍ ഒരുക്കമല്ലെന്ന ദൃഢനിശ്ചയം പിന്നീടങ്ങോട്ട് അംബികയെ കരുത്തിന്റെ പ്രതീകമായി മാറ്റുകയായിരുന്നു.ജീവിതത്തിലെ പ്രതിസന്ധഘട്ടങ്ങളെയെല്ലാം ഒന്നൊന്നായി തരണം ചെയ്യാന്‍ കഴിഞ്ഞതിലുടെ നേടിയ കരുത്താണ് ഇപ്പോള്‍ ഒറ്റയ്ക്ക് ബൈക്കില്‍ ഇന്ത്യ ചുറ്റാനുള്ള ആത്മവിശാസം അംബികയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

ആകാശ വാണി കൊച്ചി എഫ്എം നിലയത്തിലെ വിനോദ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്ന റെയിന്‍ബോ സ്‌റ്റേഷനിലാണ് അംബിക ജോലി ചെയ്യുന്നത്.2009 ലാണ് റേഡിയോ ജോക്കിയായി അംബിക ഇവിടെ ജോലിയില്‍ പ്രവേശിക്കുന്നത്.റോഡിയോ ജോക്കി എന്ന നിലയില്‍ ഇതിനോടകം തന്നെ അംബിക ശ്രോതാക്കളുടെ മനസുകളില്‍ ഇടം നേടിക്കഴിഞ്ഞു.തന്റെ ബൈക്ക് യാത്രയിലുടെ ഇന്ത്യയിലെയും ലോകത്തിലെയും സ്ത്രീകള്‍ക്കും ഇന്ത്യയിലെ പട്ടാളക്കാരുടെ കുടുംബത്തിനും ആത്മവിശ്വാസം പകര്‍ന്നു നല്‍കാനാണ് അംബികയുടെ ശ്രമം.തന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ച സ്ഥലം ഒന്നു അംബികയക്ക് കാണണം.ഒപ്പം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള ആകാശവാണിയുടെ 25 റെയിന്‍ബോ നിലയങ്ങളും സന്ദര്‍ശിക്കണം എന്നത് അംബികയുടെ ദീര്‍ഘ നാളുകളായുള്ള ആഗ്രഹമായിരുന്നു.ഈ ആഗ്രഹമാണ് ഇപ്പോള്‍ സഫലമാകാന്‍ പോകുന്നത്.

ഇന്ത്യയിലെ എല്ലാ പട്ടാളക്കാരോടും കൊല്ലപ്പെട്ട പട്ടാളക്കാരുടെ വിധവകളോടുമുള്ള ഐക്യദാഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തന്റെ ഒറ്റയ്ക്കുള്ള ഈ ബൈക്ക് യാത്രയെന്ന് അംബിക കൃഷ്ണ പറഞ്ഞു.പട്ടാളക്കാരുടെ ആത്മാവിന്റെ ഭാഗമാണ് റേഡിയോ.അതിര്‍ത്തിയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കഴിയുമ്പോള്‍ റേഡിയോ മാത്രമാണ് പലപ്പോഴും പട്ടാളക്കാര്‍ക്ക് ആശ്വാസമാകുന്നതെന്ന്് അംബിക പറയുന്നു.ഇത് തനിക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്.റോഡിയോ ജോക്കിയായത് തന്റെ ജിവീതത്തിന്റെ മറ്റൊരു ടേണിംഗ് പോയിന്റായിരുന്നുവെന്ന് അംബിക പറയുന്നു.വിവിധ മേഖലകളിലെ ഒട്ടേറെ വ്യക്തിത്വങ്ങളെ പരിചയപ്പെടാന്‍ സാധിച്ചു.യാത്രയോട് എന്നും ഇഷ്ടമായിരുന്നു.2018 ലാണ് ബുള്ളറ്റ് എടുക്കുന്നത്.വണ്ടി എടുത്തതിനു ശേഷമാണ് താന്‍ ബൈക്ക് ഓടിക്കാന്‍ പഠിച്ചതെന്നും അംബിക പറഞ്ഞു.

പിന്നീട് കൊവിഡ് കാലമായിരുന്നതിനാല്‍ യാത്രകള്‍ സാധ്യമായിരുന്നില്ല.മകള്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്.ഇതിനിടയില്‍ കാമറയോടും ഫോട്ടൊഗ്രാഫിയോടുമുള്ള ഇഷ്ടം നിമിത്തം ആ മേഖലയിലേക്കും ശ്രദ്ധ തിരിച്ചു.വെഡ്ഡിംഗ് ഫോട്ടോ ഗ്രാഫിയും ചെയ്തു.ഒപ്പം സാമൂഹിക പ്രസക്തിയുള്ള രണ്ടു സിനിമകളുടെ നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിക്കാന്‍ സാധിച്ചുവെന്നും അംബിക പറഞ്ഞു.തന്റെ യാത്രകള്‍ എന്നും തനിച്ചായിരിക്കും.ഗ്രൂപ്പുകള്‍ക്കൊപ്പം യാത്ര നടത്താറില്ല.ഒരു തവണ മാത്രമാണ് ഗ്രൂപ്പിനൊപ്പം യാത്ര നടത്തിയത്.അതാകട്ടെ തനിക്ക് ആസ്വദിക്കാന്‍ സാധിച്ചില്ല.തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് യാത്ര ചെയ്യണമെന്നാണ് ആഗ്രഹം അതിനാലാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതെന്നും അംബിക പറഞ്ഞു.ഓള്‍ ഇന്ത്യ റേഡിയോയുടെ വിനോദ പരിപാടികള്‍ക്കുള്ള റെയിന്‍ബോ നിലയങ്ങള്‍ 25 എണ്ണം മാത്രമാണുള്ളത്.ഈ സ്‌റ്റേഷനുകള്‍ ഇന്ത്യയുടെ മാപ്പു വരയ്ക്കുന്നതുപോലെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഇതു കൊണ്ടു കൂടിയാണ് താന്‍ ജോലി ചെയ്യുന്ന തന്റെ മേഖലയിലൂടെ തന്നെയാകട്ടെ തന്റെ ഈ ബൈക്ക് യാത്രയെന്ന് തീരുമാനിച്ചത്.

നമ്മളെയും നമ്മുടെ രാജ്യത്തെയും കാക്കുന്ന സൈനികരോടുള്ള ആദരം പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ മറ്റും പോസ്റ്റുകള്‍ ഇടുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി എപ്പോഴും അവര്‍ക്കും അവരുടെ കുടുംബത്തിനും നമ്മളാല്‍ കഴിയുന്ന വിധം പ്രചോദനമാകണം. അതിനു കൂടിയാണ് തന്റെ ഈ യാത്രയെന്നും അംബിക പറയുന്നു.ആകാശ വാണിയില്‍ നിന്നും എയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തനിക്ക് പിന്തുണയുണ്ടെന്നും അംബിക പറഞ്ഞു.

യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ആണ് യാത്രയില്‍ താമസ സൗകര്യം ഒരുക്കുന്നത്.സിആര്‍ഫ് വിമണ്‍ ഓണ്‍ വീല്‍സ് എന്ന എന്‍ജിയോയും സഹായവുമായി ഒപ്പമുണ്ടെന്ന് അംബിക പറഞ്ഞു.ഈ മാസം 11 ന് കാക്കനാട് നിന്നും ആരംഭിയ്ക്കുന്ന യാത്ര എറണാകുളം ജില്ലാ കലക്ടര്‍ ഫഌഗ് ഓഫ് ചെയ്യും. 14 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ച് ഗോവയില്‍ യാത്ര അവസാനിക്കും.47 മുതല്‍ 50 ദിവസം വരെ യാത്ര നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുലര്‍ച്ചെ അഞ്ചു മുതല്‍ വൈകിട്ട് ഏഴുവരെയായിരിക്കും ഓരോ ദിവസവും യാത്ര ചെയ്യുക.ദിനം പ്രതി 300 കിലോമീറ്റര്‍ യാത്ര ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അംബിക പറഞ്ഞു.

Next Story

RELATED STORIES

Share it