Emedia

അമേരിക്കന്‍ മോദിക്കെതിരായ പ്രതിഷേധം ഇന്ത്യന്‍ ട്രംപിനുള്ള താക്കീതാവണം

അമേരിക്കന്‍ മോദിക്കെതിരായ പ്രതിഷേധം ഇന്ത്യന്‍ ട്രംപിനുള്ള താക്കീതാവണം
X

കോഴിക്കോട്: ലോകത്ത് വംശവെറിക്കെതിരേ പലപ്പോഴും പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യവല്‍ക്കരണത്തിലേക്കും വരെ അത് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍, ഈ കൊറോണക്കാലത്തും അമേരിക്കന്‍ തെരുവുകള്‍ പ്രക്ഷുബ്ധമാണ്. കറുത്തവര്‍ഗക്കാരനാ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ വെളുത്തവര്‍ഗക്കാരനായ പോലിസുകാരന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവം അമേരിക്കയെ വിറപ്പിക്കുകയാണ്. ദിവസം കഴിയുന്തോറും ഭരണസിരാകേന്ദ്രങ്ങളെ ഞെട്ടിച്ച് പ്രക്ഷോഭം ആളിക്കത്തുമ്പോള്‍, അതില്‍ ഇന്ത്യക്കാര്‍ക്കും പാഠമുണ്ടെന്നാണ് എഴുത്തുകാരനായ അശോകന്‍ ചരുവില്‍ എഴുതുന്നത്.

അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജോര്‍ജ്ജ് ഫ്‌ളോയിഡ്: അമേരിക്കന്‍ മോദിക്കെതിരായ പ്രതിഷേധം ഇന്ത്യന്‍ ട്രംപിനുള്ള താക്കീതാവണം

കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ ഞെരിച്ചുകൊന്ന വെള്ള അധികാര ഭീകരതക്കെതിരേ അമേരിക്കയില്‍ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. നിറഭേദമില്ലാതെ മനുഷ്യര്‍ പ്രക്ഷോഭങ്ങളില്‍ പങ്കുചേരുന്നു എന്നത് ആവേശവും അഭിമാനവുമുണ്ടാക്കുന്നു. മതം അടിസ്ഥാനമാക്കിയുള്ള പൗരത്വനിയമത്തിനെതിരേ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളെ ഇത് ഓര്‍മിപ്പിക്കുന്നു.

'കറുപ്പന്മാര്‍' എന്ന പേരില്‍ അവഗണിക്കപ്പെട്ടും ആക്രമിക്കപ്പെട്ടും കഴിഞ്ഞുകൂടിയ അധസ്ഥിത ജനതക്ക് തെല്ല് പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് ഒബാമ അമേരിക്കന്‍ പ്രസിഡന്റാവുന്നത്. കോര്‍പറേറ്റ് മേധാവിത്വത്തിനു പരിക്കേല്‍പ്പിക്കാതെ ഒബാമ ചെയ്ത ശ്രമങ്ങള്‍ അവരെ എത്രമാത്രം രക്ഷിച്ചു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. പക്ഷേ, അക്കാലത്ത് കറുത്തവര്‍ വലിയമട്ടില്‍ പ്രതീക്ഷയും ആത്മവിശ്വാസവും പുലര്‍ത്തിയിരുന്നു. ആ ആത്മപ്രകാശനം അടിമച്ചന്തകളെ ഗൃഹാതുര സ്വപ്നമായി കാണുന്ന വെള്ള യഥാസ്ഥിതികതയെ പുനരുജ്ജീവിപ്പിക്കാന്‍ കാരണമായിട്ടുണ്ടാവാം. ആ പുനരുജ്ജീവനവും ഏകോപനവുമാണ് ട്രംപ് എന്ന അവതാരത്തിന്റെ പ്രതിഷ്ഠയിലൂടെ നടന്നത്. പുതിയ അവതാരത്തിന്റെ കീഴില്‍ വംശവെറി എത്രമാത്രം വ്യവസ്ഥപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ജോര്‍ജ് ഫ്‌ളോയിഡ് എന്ന നിര്‍ധന തൊഴില്‍രഹിത യുവാവിന്റെ നിഷ്ഠൂരമായ കൊലയിലൂടെ വ്യക്തമായിരിക്കുന്നത്.

ഇതിന് തികച്ചും സമാനമാണ് ഇന്ത്യയിലെ സ്ഥിതി. ട്രംപിന്റെ അധികാരാവരോഹണത്തില്‍ വര്‍ണവെറി എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടോ അതിനേക്കാളേറെ വര്‍ണവ്യവസ്ഥാ ദാഹം മോദിയുടെ അധികാരലബ്ധിക്കു പിന്നിലും ഉണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ഒരു സവിശേഷഘട്ടത്തില്‍ ഇന്ത്യയിലെ ദേശീയപ്രസ്ഥാനവും നേതാക്കളും തൊട്ടുകൂടായ്മക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. വര്‍ണവ്യവസ്ഥയുടെ ആരാധകര്‍ക്ക് അന്നു തുടങ്ങിയ പക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വികാസ പരിണാമങ്ങളില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അമേരിക്കയില്‍ എബ്രഹാം ലിങ്കണ്‍ കൊല്ലപ്പെട്ടതിനു സമാനമായി ഇന്ത്യയില്‍ നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവനും നഷ്ടമായി. സാമൂഹികനീതിയിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടണ മനുവാദികളെ വിറളി പിടിപ്പിച്ചുകൊണ്ടിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ക്ഷേത്രപ്രവേശന സത്യഗ്രഹങ്ങള്‍ മുതല്‍ പിന്നാക്കജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്കു സംവരണം നല്‍കുന്ന മണ്ഡല്‍ കമ്മീഷന്‍ വരെയുള്ള സംഗതികള്‍ ജാതി മേധാവിത്തത്തിന്റെ പകയെ നിരന്തരം വളര്‍ത്തി. ആ പകയുടെ വളര്‍ച്ചയും വികാസവുമാണ് ആര്‍എസ്എസിനെയും മോദിയെയും അധികാരത്തിലെത്തിച്ചിരിക്കുന്നത്. ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടനയെ മാറ്റി മനുസ്മൃതിയെ വ്യവസ്ഥയായി സ്ഥാപിക്കുക എന്നതാണ് ഇന്ത്യന്‍ വര്‍ണവെറിയുടെ ലക്ഷ്യം. അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ അധസ്ഥിതജനത ഭൂരിപക്ഷമാകയാല്‍ മതവികാരത്തിന്റെ മറപിടിച്ചാണ് ഇന്ത്യന്‍ ജാതിമേധാവിത്തം നീക്കങ്ങള്‍ നടത്തുന്നത്.

മുസ്‌ലിമുകളെയും ഇതര മതസ്ഥരെയും ചണ്ഡാലരായാണ് ഇന്ത്യന്‍ വര്‍ണവെറിക്കാര്‍ കാണുന്നത്. മോദി അധികാരത്തിലെത്തിയതു മുതല്‍ അരങ്ങേറിയ ദലിത് പിന്നാക്ക ന്യൂനപക്ഷവേട്ട അമേരിക്കയിലെ കറുത്ത വംശജരും ജോര്‍ജ് ഫ്‌ളോയിഡും അനുഭവിച്ചതിനേക്കാള്‍ പതിന്മടങ്ങാണ്. ഭരണം ലഭിച്ചതിന്റെ കരുത്തില്‍ ഇന്ത്യന്‍ വര്‍ണവെറി അധസ്ഥിത ജനതയുടെ ഭക്ഷണത്തിലും സംസ്‌കാരത്തിലും കൈവച്ചു. നിരവധിപേര്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. ഏറെപേര്‍ കൊല്ലപ്പെട്ടു. കൊറഗാവും ഉനയും മുഹമ്മദ് അഖ്‌ലാക്കും ഉണ്ടാക്കിയ നീറ്റല്‍ ഇന്ത്യന്‍ മനസ്സാക്ഷിയില്‍ ഒരിക്കലും കെട്ടുപോവുന്നതല്ല.

ഒന്നോര്‍ത്താല്‍ അമേരിക്കയിലെ വര്‍ണവിവേചനത്തേക്കാള്‍ എത്രയോ ഭീകരമാണ് ഇന്ത്യയില്‍ ആര്‍എസ്എസ് പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന സനാതന വര്‍ണവ്യവസ്ഥ എന്നു മനസ്സിലാവും. അമേരിക്കയിലെ അടിമക്ക് തൊട്ടുകൂടായ്മ എന്ന എന്ന ഭീകരാവസ്ഥയെ നേരിടേണ്ടതുണ്ടായിരുന്നില്ല. അവന് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാനും ബൈബിള്‍ വായിക്കാനും യജമാനന്റെ അടുക്കളയിലും കിടപ്പുമുറിയിലും പ്രവേശിക്കാനും അനുവാദമുണ്ടായിരുന്നു. ഇന്ത്യയില്‍ തൊട്ടുകൂടായ്മ മാത്രമല്ല, കണ്ടുകൂടായ്മയും ഉണ്ടായിരുന്നു. ഇന്ത്യന്‍ അടിമക്ക് പകല്‍ വെളിച്ചത്തില്‍ പ്രത്യക്ഷപ്പെടാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അക്ഷരം പഠിച്ചാല്‍ നാവു പറിച്ചെടുക്കലും വേദംകേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കലുമൊന്നും അമേരിക്കയില്‍ ഉണ്ടായിരുന്നില്ല.

സ്വാതന്ത്ര്യം കിട്ടി ഭരണഘടന നടപ്പിലായി പതിറ്റാണ്ടുകള്‍ കഴിഞ്ഞ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയില്‍ ജാതിയുണ്ടോ മേധാവിത്തമുണ്ടോ എന്നെല്ലാം ഒന്നുമറിയാതെ അന്തം വിടുന്നവര്‍ക്ക് ഇന്നത്തെ അമേരിക്ക ഒരു പാഠമാണ്. അമേരിക്കയില്‍ അടിമത്വം അവസാനിപ്പിച്ച പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ 1865ല്‍ മരിച്ചു പോയി എന്ന സംഗതി അവര്‍ ഓര്‍മിക്കണം. പിന്നീട് അവിടെ 'ലോകത്തിലേക്ക് വച്ച് ഏറ്റവും വലിയ ജനാധിപത്യ'മാണ് നടപ്പിലുണ്ടായിരുന്നത്. ജോര്‍ജ് ഫ്‌ളോയിഡ് എന്ന 'കറുത്ത കീടം' ചതച്ചരക്കപ്പെടുന്നത് 2020 മെയ് മാസത്തിലാണ്. വര്‍ണവെറിക്കെതിരേ അമേരിക്കയിലെ ജനത നടത്തുന്ന പ്രക്ഷോഭം ഏറ്റവും ആവേശം നല്‍കുന്നത് ഇന്നത്തെ ഇന്ത്യക്കാണ്. ഈ പ്രക്ഷോഭം ഇന്ത്യന്‍ ജനത ഏറ്റുവാങ്ങണം. ഇവിടത്തെ മതവര്‍ഗീയരാഷ്ട്രീയത്തെ നിര്‍ണയിച്ചു കൊണ്ടിരിക്കുന്ന ജാതിമേധാവിത്ത ഏകോപനങ്ങളെയും വര്‍ണവെറിയേയും തിരിച്ചറിയണം.

അശോകന്‍ ചരുവില്‍



Next Story

RELATED STORIES

Share it