ഇലവീഴാപ്പൂഞ്ചിറ ഉരുള്‍വീഴും പൂഞ്ചിറയാകുകയാണോ?
കെ സഹദേവന്
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ക്കാലം വീണ്ടുംവരുമ്പോള്‍ നമ്മുടെ വികസന സങ്കല്‍പ്പം പുതുക്കേണ്ടതില്ലേയെന്ന ചോദ്യമുയര്‍ത്തുകയാണ് കെ സഹദേവന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.
കുറിപ്പിന്റെ പൂര്‍ണരൂപം
വീണ്ടും ഒരു ഉരുള്‍പൊട്ടല്‍ക്കാലം എത്തി. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ കേരളത്തിന്റെ മലയോര മേഖല നിരന്തര ഭീഷണിയുടെ നിഴലില്‍ കഴിയുകയാണ്. കോട്ടയത്ത് ഇലവീഴാപ്പൂഞ്ചിറ, തീക്കോയി, ഇടുക്കി ജില്ലയിലെ കുമിളിയില്‍ കൊല്ലം പട്ടട, കുരിശുമല, പളിയക്കുടി, കണ്ണൂര്‍ ജില്ലയില്‍ 24ാം മൈല്‍ പൂളക്കുറ്റി, തുടിയാട്ട്, കണിച്ചാര്‍ എന്നിവിടങ്ങളിലൊക്കെ ഉരുള്‍പൊട്ടലും മലവെള്ളപ്പച്ചിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരും ദുരന്തനിവാരണ സമിതിയും 'ഉണര്‍ന്ന്' പ്രവര്‍ത്തിക്കും എന്നതില്‍ സംശയമൊന്നുമില്ല. ദുരന്തപൂര്‍വ്വ ഘട്ട(pre-disaster phase) മെന്ന ദുരന്ത കൈകാര്യകര്‍തൃത്വത്തിലെ ഏറ്റവും സുപ്രധാന കാലമത്രയും 'ഉറങ്ങി'ക്കിടന്നിരുന്ന ഭരണകൂടത്തെയും ഡിസാസ്റ്റര്‍ മാനേജ്മെന്റ്കാരെയും 'ഉണര്‍ത്താന്‍' വലിയ ദുരന്തങ്ങള്‍ ആവശ്യമായി വരുന്നു എന്നതാണ് ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
2018ല്‍ കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ ആയിരക്കണക്കിന് ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചിട്ടും, കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലമായെങ്കിലും കേരളത്തിന്റെ മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ശക്തമായ തെളിവുകള്‍ ലഭ്യമായിട്ടും ദുരന്തപൂര്‍വ്വ ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട ഒരു നടപടിയും കൈക്കൊള്ളാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.
സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു 'അപകട മേഖലാ ഭൂപടം' (hazardous zonation map) 2010 ല്‍ തയ്യാറാക്കിയിരുന്നുവെങ്കിലും ഇതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് വ്യക്തവും കൃത്യവുമായ ഒരു ഭൂവിനിയോഗ നയം (Land use policy) രൂപപ്പെടുത്താനോ നടപ്പില്‍ വരുത്താനോ അധികാരികള്‍ തയ്യാറാകാത്തത് ദുരന്തങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.
ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ക്വാറിയിംഗും പശ്ചിമഘട്ട മേഖലയില്‍ 'വിള്ളലുകള്‍' (fractures) സൃഷ്ടിക്കുന്നുണ്ടെന്നും സോയില്‍ പൈപ്പിംഗ് പോലുള്ള പ്രതിഭാസം വര്‍ദ്ധിക്കുന്നതിന് ഇവ കാരണമാകുന്നുവെന്നും സി.പി.രാജേന്ദ്രനെപ്പോലുള്ള ഭൗമ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ദുരന്തപൂര്‍വ്വ ഘട്ടത്തെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ദുരന്ത കൈകാര്യകാര്യ നയം, ആവര്‍ത്തിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഭൂവിനിയോഗ രീതി, കാലാവസ്ഥാ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമ്പത്തിക വികസന കാഴ്ചപ്പാടുകള്‍ എന്നിവ അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതുമാണ്.
ഇലവീഴാപ്പൂഞ്ചിറ പോലുള്ള മനുഷ്യവാസം കുറഞ്ഞ പ്രദേശങ്ങളിലും വനമേഖലകളുടെ ഉള്‍ഭാഗങ്ങളിലും ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നത് കൂടുതല്‍ ഗൗരവത്തോടെ കാര്യമാണ്. ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുതാഴെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഫ്രാക്ചറുകള്‍ ഏതൊക്കെ രീതിയില്‍ വികസിക്കുന്നുവെന്നത് സംബന്ധിച്ച പഠനം അത്യാവശ്യമായും നടക്കേണ്ടതുണ്ട്. അതുപോലെത്തന്നെ വനമേഖലയിലെ മണ്ണിലെ ജൈവാംശത്തിന്റെ (organic matter) കുറവും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കാര്യമാണ്. ഇലവീഴാപ്പൂഞ്ചിറകള്‍ ഉരുള്‍വീഴും പൂഞ്ചിറയാക്കുന്നതാകരുത് വികസനം.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT