Emedia

കേരളം കൊവിഡ് മരണങ്ങള്‍ ഒളിപ്പിച്ചുവച്ചോ?

കേരളം കൊവിഡ് മരണങ്ങള്‍ ഒളിപ്പിച്ചുവച്ചോ?
X

ടി എം തോമസ് ഐസക്

ആലപ്പുഴ: കൊവിഡ് മരണങ്ങള്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിനേക്കാള്‍ കൂടുതലാണെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ സഹചര്യത്തില്‍ കേരളം കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിച്ചോയെന്ന ചോദ്യമാണ് തോമസ് ഐസ്‌ക് അന്വേഷിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

'കേരളം ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണം മറച്ചുവച്ച സംസ്ഥാനം ഏകദേശം 85% മരണം കേരളം ഒളിപ്പിച്ചു' ഇതാണ് കമന്റ് ബോക്‌സില്‍ ബിജെപിക്കാര്‍ വീണ്ടും വീണ്ടും പറയുന്നത്. വസ്തുത എന്താണ്?

ലോകാരോഗ്യ സംഘടനയുടെ രീതിസമ്പ്രദായത്തില്‍ കണക്കെടുത്താല്‍ കേരളത്തിലെ ഔദ്യോഗിക കൊവിഡ് മരണത്തിന്റെ 1.6 മടങ്ങേ അധികമരണം സംസ്ഥാനത്ത് ഉണ്ടായുള്ളൂ. അതേസമയം ഇന്ത്യയിലെ അധികമരണം ഔദ്യോഗിക കണക്കിന്റെ 10 മടങ്ങ് ആണെന്നാണ്. ഇതാണ് കേരളവും ഇന്ത്യയിലെ പൊതുസ്ഥിതിയും തമ്മിലുള്ള വ്യത്യാസം.

കഴിഞ്ഞ പോസ്റ്റില്‍ സിവില്‍ രജിസ്‌ട്രേഷന്‍ ഡാറ്റ ഉപയോഗിച്ച് എങ്ങനെയാണ് കൊവിഡു കാലത്തുണ്ടായ അധികമരണം കണക്ക് കൂട്ടുന്നത് വിശദീകരിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നില്ല. ഹിന്ദു പത്രലേഖകരാണ് ഇതുസംബന്ധിച്ച് ഏറ്റവും കൂടുതല്‍ അന്വേഷണം നടത്തിയിട്ടുള്ളത്. അവരുടെ വിലയിരുത്തല്‍ പ്രകാരം കേരളത്തിലാണ് അധികമരണ നിരക്ക് ഏറ്റവും കുറവ്. തൊട്ടടുത്ത കര്‍ണ്ണാടകയില്‍ അത് 5.8ഉം തമിഴ്‌നാട്ടില്‍ 6.2ഉം ഇരട്ടിയാണ് അധികമരണങ്ങള്‍. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ് അധികമരണ നിരക്ക്. (https://www.thehindu.com/.../excess.../article34978628.ece)

ഇന്ത്യാ സര്‍ക്കാരിന്റെ ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവര കണക്കുകളോടുള്ള പ്രതികരണം മിതമായി പറഞ്ഞാല്‍ ബാലിശമായിപ്പോയി. യഥാര്‍ത്ഥത്തില്‍ അവരുടെ തിരുത്തലോടെ ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ബ്രസീലിലെയും മറ്റും അനുപാതത്തിലേക്ക് ഉയരുക മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ തങ്ങള്‍ക്കു ഹിതകരമല്ലാത്ത നിഗമനങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നതെങ്കില്‍ പിന്നെ കണക്കിനെ മുക്കുക എന്നുള്ളത് ഇന്ത്യാ സര്‍ക്കാരിന്റെ ശീലമായിട്ടു മാറിയിട്ടുണ്ട്. ഇതിന് ഏറ്റവും നല്ല ഉദാഹരണം 2017-18ലെ ഉപഭോക്തൃ സര്‍വ്വേയാണ്. ഇന്ത്യാചരിത്രത്തില്‍ ആദ്യമായി ജനങ്ങളുടെ ഉപഭോഗം കേവലമായി കുറഞ്ഞു. ഈ സര്‍വ്വേ പിന്നെ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അതുപോലെ തന്നെ 2017-18ലെ തൊഴിലില്ലായ്മാ നിരക്ക് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. അതോടെ എന്‍എസ്ഒയുടെ തൊഴില്‍ സംബന്ധിച്ച സാംപിള്‍സര്‍വ്വേ തന്നെ വേണ്ടെന്നുവച്ചു. ഇതിനുപകരം ഇപ്പോള്‍ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേയാണ്.

ഇതുപോലെ ഇന്ത്യയിലെ ഒരു സര്‍ക്കാരും ദേശീയ സ്ഥിതിവിവര കണക്കുകളെ വളച്ചൊടിച്ചിട്ടില്ല. ഇന്നലത്തെ (മെയ് 12) ഹിന്ദു പത്രത്തില്‍ അഷീഷ് ഗുപ്തയുടെയും മുറാഡ് ബനാജിയുടെയും ഒരു ലേഖനം (https://www.thehindu.com/.../the.../article65405332.ece) വായിക്കുന്നതു നന്നാവും.

മറ്റൊരു കമന്റ് 'കണക്കില്‍ തെറ്റുണ്ടെങ്കില്‍ ഉത്തരവാദി സംസ്ഥാനങ്ങളാണ് ' എന്നതാണ്.

സംസ്ഥാനങ്ങള്‍ കൊടുക്കുന്ന കണക്കില്‍ നിന്ന് കൊവിഡ് മരണംമൂലം ഉണ്ടായിട്ടുള്ളതെന്ന് അവര്‍ സര്‍ട്ടിഫൈ ചെയ്തിട്ടുള്ള മരണങ്ങള്‍ മാത്രമാണ് ഇന്ത്യാ സര്‍ക്കാര്‍ കണക്കു കൂട്ടാന്‍ എടുത്തിട്ടുള്ളത്. ഇത്തരം കണക്കുകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയായിരിക്കുമെന്നാണ് ലോകത്തെമ്പാടുമുള്ള ഉന്നതവിദ്യാപീഠങ്ങള്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ അടിവരയിടുന്നത്. അതുകൊണ്ട് അവരെല്ലാം ചെയ്യുന്നത് സര്‍ട്ടിഫിക്കറ്റിലുള്ള മരണ കാരണത്തെ അടിസ്ഥാനമാക്കിയല്ല അധികമരണം കണക്കാക്കുന്നത്. സാധാരണഗതിയിലുണ്ടായ മരണസംഖ്യയേക്കാള്‍ എത്ര കൂടുതല്‍ മരണം കൊവിഡുകാലത്ത് ഉണ്ടായിയെന്നു കണക്കുകൂട്ടുന്നു. ഇതിനെയാണ് അധികമരണം എന്നു പറയുന്നത്. ലോകമെമ്പാടും ഇത് ഔദ്യോഗിക കണക്കിന്റെ പല മടങ്ങുവരും. ഇന്ത്യാ സര്‍ക്കാര്‍ മാത്രമാണ് അവരുടെ ഔദ്യോഗിക സര്‍ട്ടിഫൈഡ് കണക്കാണ് ശരിയെന്നു വാദിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെയും ഇന്ത്യയിലെയും അനുഭവങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ നാം പഠിക്കേണ്ട പാഠം പൊതുആരോഗ്യ സംവിധാനങ്ങളുടെ പ്രാധാന്യമാണ്. 2022ല്‍ കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി. കാരണം ലളിതമാണ്. ഒന്നാം വ്യാപനത്തില്‍ വളരെ ചിട്ടയായ സാമൂഹ്യനിയന്ത്രണങ്ങള്‍ എല്ലാവരും പാലിച്ചതുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറിയൊരു ശതമാനം ആളുകള്‍ക്കേ കൊവിഡ് വന്നുള്ളൂ. എന്നാല്‍ പ്രതിപക്ഷത്തിന്റെ സമരപരിപാടികളും എല്ലാവരുടെയും ഇലക്ഷന്‍ കാമ്പയിനും ചേര്‍ന്നപ്പോള്‍ ഈ സാമൂഹ്യനിയന്ത്രണങ്ങള്‍ ദുര്‍ബലമായി. കൊവിഡ് ബാധിതരല്ലാത്ത ആളുകള്‍ കൂടുതലുള്ള കേരളത്തില്‍ വ്യാപനം അതിരൂക്ഷമായി. മരണവും കൂടി.

എന്നാല്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2022ലെ ആദ്യമാസങ്ങളിലെ രണ്ടാം വ്യാപന കാലത്ത് ഉണ്ടായതുപോലെ കേരളത്തിലെ ആരോഗ്യ സംവിധാനം തകര്‍ന്നില്ല. അതുകൊണ്ട് ഇന്ത്യയെ അപേക്ഷിച്ച് മരണസംഖ്യ വളരെ താഴ്ന്നുതന്നെ തുടര്‍ന്നു. അതുകൊണ്ടാണ് ഇന്ത്യയില്‍ 10 മടങ്ങ് ആളുകള്‍ ഔദ്യോഗിക കണക്കിനേക്കാള്‍ കൂടുതല്‍ മരിച്ചപ്പോള്‍ കേരളത്തില്‍ അധികമരണം 1.6 മാത്രമാണ്.

കേരളത്തിലെ ബിജെപിക്കാര്‍ എന്നെ പഴിക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ ആരോഗ്യനയം തിരുത്തുകയും പൊതു ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണമെന്ന് ആവശ്യപ്പെടുകയാണു വേണ്ടത്.

Next Story

RELATED STORIES

Share it