Emedia

ശ്രീലങ്കയുടെ പ്രതിസന്ധിക്ക് പൂര്‍ണ ഉത്തരവാദി ചൈനയല്ല

ശ്രീലങ്കയുടെ പ്രതിസന്ധിക്ക് പൂര്‍ണ ഉത്തരവാദി ചൈനയല്ല
X

ടി ടി ശ്രീകുമാര്‍

ശ്രീലങ്കയിലെ പ്രതിസന്ധിക്കു പിന്നില്‍ ചൈനയാണെന്ന ആരോപണം വ്യാപകമാണ്. അത് എത്രമാത്രം ശരിയാണെന്ന് പരിശോധിക്കുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ടി ടി ശ്രീകുമാര്‍.

പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീലങ്കയുടെ വിദേശകടം ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാന്‍ ഒരു വലിയ പരിധിവരെ കാരണമായിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ആ കടത്തിന് മുഴുവന്‍ ഉത്തരവാദിയും ചൈനയല്ല. അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി ശ്രീലങ്ക വാങ്ങിയ വാണിജ്യ വായ്പകളാണ് ശ്രീലങ്കയുടെ ഇന്നത്തെ അവസ്ഥക്കുള്ള പ്രധാന കാരണം. ചൈന ആണ് കാരണം എന്ന്‌നു പറയുന്നവരും ചൈന അല്ല കാരണം എന്ന് പറയുന്നവരും ഇത് പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്നുണ്ട്.

കടം വാങ്ങിയാല്‍ ഇത് തിരിച്ചടക്കാന്‍ വിദേശനാണ്യം ഉണ്ടാവണം. അതുണ്ടാവണമെങ്കില്‍ കടം വാങ്ങിയ തുക കൊണ്ട് നിര്‍മ്മിച്ച അടിസ്ഥാന സൗകര്യങ്ങളില്‍ നിന്നോ വ്യവസായങ്ങളില്‍ നിന്നോ വരുമാനം കിട്ടണം (കയറ്റുമതി വഴിയോ ടൂറിസം വഴിയോ ഒക്കെ). ശ്രീലങ്കയുടെ വായ്പാ ബാധ്യതയില്‍ 47 ശതമാനവും വാണിജ്യവായ്പകളാണ് (അത് കഴിഞ്ഞാല്‍ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് ആണ് 13 ശതമാനം. പിന്നെ ജപ്പാനും ചൈനയുമാണ് 10 ശതമാനം വീതം. പിന്നെ ലോക ബാങ്കാണ് 9 ശതമാനം. അതായതു എഡിബിയും ലോകബാങ്കും കൂടി 19 ശതമാനം) ഇതു കാരണം, ആദ്യകാലത്ത് ശ്രീലങ്കക്ക് ഉണ്ടായ വികസനം അതിനെ ഒരു ദരിദ്രരാഷ്ട്രം ഇനത്തില്‍ നിന്ന് ഇടത്തരം ധനികരാഷ്ട്രമായി ഉയര്‍ത്തി. അതോടെ അന്താരാഷ്ട്ര കടം സൗജന്യനിരക്കില്‍ ലഭ്യമാകുന്നത് നിലച്ചു. ഈ ഇടത്തരം അവസ്ഥയെ വലിയ വികസനമോഹങ്ങള്‍ വച്ച് പുലര്‍ത്തി വിപുലമായ അടിസ്ഥാന സൗകര്യ വികസനത്തിന് അവര്‍ ശ്രമിച്ചു. അതിനായി പലയിടത്ത് നിന്നും കടം വാങ്ങി. ഒടുവില്‍ തിരിച്ചടക്കാന്‍ വയ്യാതായി. അവര്‍ കരുതിയ പോലെ കടം വാങ്ങി സൃഷ്ടിച്ച നവസമ്പദ്‌വ്യവസ്ഥ സാമ്പത്തിക വളര്‍ച്ചക്ക് കാരണമായിരുന്നെങ്കില്‍ ഈ സ്ഥിതി ഉണ്ടാവുമായിരുന്നില്ല.

അതിനുള്ള സാധ്യത വളരെ കുറവാണ് എന്ന രാഷ്ട്രീയ ധനകാര്യ മുന്നറിയിപ്പുകള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പക്ഷെ ദരിദ്ര - ഇടത്തരം രാഷ്ട്രങ്ങളെ ഇതിലേക്ക് ആകര്‍്ഷിക്കുന്ന ഒരു ആഗോള മുതലാളിത്ത സമീപനത്തിന്റെ സാമ്പത്തികയുക്തിയുടെ ഇരകളായി മാറുക എന്നതാണ് പലപ്പോഴും ഈ രാഷ്ട്രങ്ങള്‍ക്ക് സംഭവിക്കുന്നത്. പാശ്ചാത്യമാധ്യമങ്ങള്‍ കൂട്ടമായി ചൈനയുടെ തലയില്‍ മാത്രം ഇത് വച്ചുകെട്ടാന്‍ ശ്രമിക്കുന്നത് ചൈനയോടുള്ള പ്രത്യയശാസ്ത്ര വിരോധംകൊണ്ടല്ല. മറിച്ച്, പുതിയൊരു പലിശക്കാരന്‍ മുതലാളികൂടി മത്സരത്തിനു എത്തിയതിന്റെ അസഹിഷ്ണുത കൊണ്ടാണ്.

ജപ്പാന്‍- അമേരിക്ക- യൂറോപ്യന്‍ യൂനിയന്‍ അച്ചുതണ്ടിന്റെ സാമ്പത്തികകുത്തക ചൈന ഇക്കാര്യത്തില്‍ പൊളിക്കുന്നതു കൊണ്ടാണ്. ഒരു വ്യാപാരികൂടി രംഗത്തുവന്നതില്‍ നിലവിലുള്ള വ്യാപാരികള്‍ക്കുള്ള അസഹിഷ്ണുത. ചൈന കൊടുക്കുന്ന വായ്പയുടെ കാര്യം മാത്രം ശ്രീലങ്കയില്‍ ആയാലും ആഫ്രിക്കയില്‍ ആയാലും അവര്‍ ഉയര്‍ത്തിക്കാട്ടുന്നത് അതുണ്ടാക്കിയ മത്സരത്തിന്റെ ചൂടുകൂടി താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ്. എന്നാല്‍ ഇത് ചൈനയെ വിശുദ്ധപശു ആക്കുന്നില്ല. മാലാഖയോ മുതലാളിത്തത്തില്‍ നിന്നുള്ള സംരക്ഷകരോ ആക്കുന്നില്ല. പക്ഷേ, ആഗോള മുതലാളിത്തിന്റെ അതേ യുക്തി ഉപയോഗിച്ച് ചൈനയും കളത്തില്‍ ഇറങ്ങിയതിനോടുള്ള വൃഥാരോഷമാണ്. ക്രെഡിറ്റ് വിപണിയില്‍ നിന്ന് ചൈനയെ ഓടിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാല്‍ അവരെ ഡിസ്‌ക്രെടിറ്റ് ചെയ്യുന്നു. അത്രേയുള്ളൂ. ചിത്രം കടപ്പാട് : Deutsche Welle (DW)

Next Story

RELATED STORIES

Share it