Editors Pick

സുന്ദർ ലാൽ ബഹു​ഗുണ; മൺമറഞ്ഞത് പ്രകൃതിയുടെ കാവലാൾ

ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളായ ബഹുഗുണ പിന്നീട്, ചിപ്കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേര്‍ന്ന് രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരേ പ്രക്ഷോഭ പരിപാടികള്‍ ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോയി.

സുന്ദർ ലാൽ ബഹു​ഗുണ; മൺമറഞ്ഞത് പ്രകൃതിയുടെ കാവലാൾ
X

കോഴിക്കോട്: ഇന്ത്യയിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയന്‍ ചിന്താരീതികളായ അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകര്‍ത്താവുമായിരുന്നു സുന്ദർലാൽ ബഹുഗുണ. ജീവിതത്തിലുടനീളം ത്യാ​ഗോജ്ജ്വലമായ പരിസ്ഥിതി സംരക്ഷണ പോരാട്ടം നയിച്ച അദ്ദേഹം വെള്ളിയാഴ്ച്ച കൊവിഡ് മഹാമാരിക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു. കൊവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ചികിൽസയിലിരിക്കെ മരണപ്പെട്ട അദ്ദേഹത്തിന്റെ വിടവ് പരിസ്ഥിതി സമരങ്ങളിൽ നികത്താനാവാത്തതാണ്.

1970 കളില്‍ ചിപ്കോ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതല്‍ 2004 ന്റെ ഒടുവ് വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസം‌രക്ഷണത്തിനായി വര്‍ഷങ്ങളോളം അദ്ദേഹം പോരാടി. ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളായ ബഹുഗുണ പിന്നീട്, ചിപ്കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേര്‍ന്ന് രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരേ പ്രക്ഷോഭ പരിപാടികള്‍ ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോയി. 2009 ജനുവരി 26 ന്‌ ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷണ്‍ പുരസ്കാരം നല്‍കി ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.

ഉത്തരാഖണ്ഡിലെ തെഹ്‌രി എന്ന സ്ഥലത്തിനടുത്തുള്ള മറോദ എന്ന ഗ്രാമത്തിലാണ്‌ ബഹുഗുണ ജനിച്ചത്. ആദ്യകാലങ്ങളില്‍ തൊട്ടുകൂടായ്മക്കെതിരേ അദ്ദേഹം പോരാടി. പിന്നീട് 1965 മുതല്‍ 1970 വരെയുള്ള കാലയളവില്‍ മലഞ്ചെരുവിലെ സ്ത്രീ ജനങ്ങളെ സംഘടിപ്പിച്ച്‌ മദ്യവിരുദ്ധ പോരാട്ടവും നടത്തുകയുണ്ടായി.

കര്‍ണാടകത്തിലെ അപ്പികോ പോലെ ചിപ്കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി. ചിപ്കോ പ്രസ്ഥനത്തിനു പ്രത്യേകമായും പരിസ്ഥിതി വാദത്തിന്‌ പൊതുവായും അദ്ദേഹം നല്‍കിയ പ്രധാന സംഭാവനകളിലൊന്ന് "ആവാസ വ്യവസ്ഥയാണ്‌ സ്ഥിര സമ്പത്ത്" എന്ന മുദ്രാവാക്യമാണ്‌. തന്റെ പ്രസ്ഥാനത്തിന്‌ ജനപിന്തുണ തേടിക്കൊണ്ട് 1981 മുതല്‍ 1983 വരെ അദ്ദേഹം നടത്തിയ ഹിമാലയത്തിലെ ഗ്രാമ-ഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്ര ചിപ്കോയെ ജനമധ്യത്തിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചു. ഈ യാത്ര അവസാനിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തികൊണ്ടാണ്‌. 15 വര്‍ഷത്തിന്‌ ഹരിതവൃക്ഷങ്ങള്‍ മുറിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഇന്ദിരയുടെ ഉത്തരവ് ഈ കൂടിക്കാഴ്ചയുടെ ഫലമായി ഉണ്ടായതാണ്‌.

തെഹ്‌രി അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭ പാതയില്‍ ദശാബ്ദങ്ങളോളം അദ്ദേഹം നിലകൊണ്ടു. സത്യാഗ്രഹ മാതൃക ‍സ്വീകരിച്ച അദ്ദേഹം നിരവധി തവണ പ്രതിഷേധ സൂചകമായി ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തി. 1995 ല്‍, അണക്കെട്ടിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച്‌ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന്റെ ഉറപ്പിന്മേലായിരുന്നു 45 ദിവസം നീണ്ട ബഹുഗുണയുടെ ഉപവാസ സമരം അവസാനിപ്പിച്ചത്. അതിന്‌ ശേഷം 74 ദിവസം നീണ്ട മറ്റൊരു ഉപവാസ സമരം രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ വെച്ച്‌ ബഹുഗുണ നടത്തുകയുണ്ടായി.

എച്ച്‌ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അണക്കെട്ട് നിര്‍മാണ പദ്ധതി പുനപ്പരിശോധിക്കുന്നതിനുള്ള വ്യക്തിപരമായ ഉറപ്പ് നല്‍കുകയുണ്ടായി. എന്നിരിക്കിലും ദശാംബദത്തോളമായി സുപ്രിംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ 2001 ല്‍ അണക്കെട്ടിന്റെ പണി പുനരാരംഭിക്കുകയും 2001 ഏപ്രില്‍ 20 ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് 2004 ല്‍ അണക്കെട്ടിന്റെ റിസര്‍‌വോയര്‍ നിറയുകയും ബഹുഗുണയെ ഭഗീരഥിയുടെ അടുത്തുള്ള കൊട്ടി എന്ന ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. അവിടെ അദ്ദേഹം തന്റെ പരിസ്ഥിതി സം‌രക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

മിതവ്യയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ട് ഹിമാലയത്തിലെ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ്‌ സുന്ദര്‍ലാല്‍ ബഹുഗുണ. പ്രത്യേകിച്ചും ഹിമാലയത്തിലെ പാവങ്ങളായ സ്ത്രീ ജനങ്ങള്‍ക്കായി അദ്ദേഹം പൊരുതി. ഇന്ത്യയിലെ നദികളുടെ സം‌രക്ഷണത്തിനായും അദ്ദേഹം പോരാടി.

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് 1981ൽ പദ്മശ്രീയും 2009ൽ പദ്മ വിഭൂഷണും നൽകി രാജ്യം ആദരിച്ചു. എന്നാൽ 1981 ല്‍ പത്മശ്രീ ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. 1987 ലെ ലൈവ്‌ലിഹുഡ് അവാര്‍ഡും (ചിപ്കോ പ്രസ്ഥാനത്തിന്‌) അദ്ദേഹത്തെ തേടിയെത്തി. തികഞ്ഞ ഗാന്ധിയനും അഹിംസാ വാദിയുമായ അദ്ദേഹത്തിന്റെ സമരങ്ങളും അത്തരത്തിലായിരുന്നു. മരങ്ങൾ കെട്ടിപ്പിടിച്ച് സമരം ചെയ്യുന്നതായിരുന്നു ചിപ്‌കോ പ്രസ്ഥാനത്തിലെ സമരരീതി.

Next Story

RELATED STORIES

Share it