Malappuram

കിളിനക്കോട് വിഡിയോ വിവാദം: യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ കേസ്

സദാചാര പോലിസ് ചമയുകയും പെണ്‍കുട്ടികളെ സാമൂഹിക മാധ്യങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ ആറു യുവാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു.

കിളിനക്കോട് വിഡിയോ വിവാദം: യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ കേസ്
X

മലപ്പുറം: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയെടുത്തത് ചോദ്യം ചെയ്‌തെന്നാരോപിച്ച് കിളിനക്കോട് പ്രദേശവാസികള്‍ക്കെതിരേ ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായതോടെ സംഭവത്തില്‍ നിയമനടപടികളുമായി പോലിസ് രംഗത്ത്. സദാചാര പോലിസ് ചമയുകയും പെണ്‍കുട്ടികളെ സാമൂഹിക മാധ്യങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ ആറു യുവാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് മേമാട്ടുപാറയിലെ പുള്ളാട്ട് ഷംസുവാണ് കേസിലെ ഒന്നാം പ്രതി. ഷംസു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഐപിസി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിനെത്തിയ

തിരൂരങ്ങാടി പിഎസ്എംഒ കോളജ് വിദ്യാര്‍ഥിനികള്‍ കല്ല്യാണവീട്ടില്‍വെച്ച് സുഹൃത്തുക്കളായ യുവാക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനു ശേഷം വിവാഹ വീട്ടില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടികള്‍ കിളിനക്കോട് പ്രദേശവാസികളെ മോശമായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ വിഡിയോ പ്രചരിച്ചതോടെ ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ക്കെതിരേ ഫേസ്ബുക്കിലും മറ്റും വ്യാപക വിമര്‍ശനവും സൈബര്‍ ആക്രമണവുമുണ്ടായി. ഇവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ടിവന്നു. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. കിളിനക്കോട് വരുന്നവരൊക്കെ കൈയില്‍ ഒരു എമര്‍ജന്‍സി കരുതണം. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്. പരമാവധി ആരും ഇവിടെ കല്ല്യാണം കഴിച്ച് വരാതിരിക്കുകയെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. ഇതുകേട്ട ചിലര്‍ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it