Kozhikode

ചേവായൂരില്‍ ബസ്സില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍

ചേവായൂരില്‍ ബസ്സില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍
X

കോഴിക്കോട്: ചേവായൂരില്‍ ബസില്‍ കൂട്ടബലാല്‍സംഗത്തിനിരയായ യുവതിയുടെ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പൂളക്കടവിനടത്ത പത്രോണി നഗറിലെ വീടിനുള്ളിലാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സംഭവമറിയുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഇവര്‍.

പീഡനത്തിനിരയായ യുവതി സാമൂഹിക നീതി വകുപ്പിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. വീട്ടില്‍നിന്ന് രക്ഷിതാക്കളോട് പിണങ്ങിയിറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി മെഡിക്കല്‍ കോളജിന് സമീപം മുണ്ടിക്കല്‍ത്താഴം വയല്‍സ്റ്റോപ്പിനടുത്ത് ബസ്സിലെത്തിച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നാണ് കേസ്. പീഡനത്തിന് ശേഷം ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങിക്കൊടുത്ത് കുന്ദമംഗലം ഓട്ടോ സ്റ്റാന്‍ഡിനടുത്ത് ഇറക്കിവിടുകയുമായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലിസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂര്‍ പോലിസും ചേര്‍ന്ന് അറസ്റ്റുചെയ്തിരുന്നു. രണ്ടാം പ്രതിയായ ഇന്ത്യേഷ് കുമാര്‍ മുങ്ങിയിരുന്നു.

Next Story

RELATED STORIES

Share it