Kannur

തളിപ്പറമ്പ് തീപിടിത്തത്തില്‍ 50 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

മൂന്നു മണിക്കൂറോളം നീണ്ട തീപിടിത്തം 110 കടമുറികളെ ബാധിച്ചെന്നാണ് റവന്യൂ അധികൃതരുടെ നിഗമനം

തളിപ്പറമ്പ് തീപിടിത്തത്തില്‍ 50 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം
X

തളിപ്പറമ്പ്: തളിപ്പറമ്പ് കെവി കോപ്ലക്‌സില്‍ ഇന്നലെ ഉണ്ടായ തീപിടിത്തത്തില്‍ 50 കോടിയോളം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍. 110 കടമുറികളെ തീപിടിത്തം ബാധിച്ചെന്നാണ് റവന്യൂ അധികൃതരുടെ നിഗമനം. അപകടം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. ഇന്ന് വൈകീട്ട് ആര്‍ഡിഒ ജില്ല കലക്ടര്‍ക്ക് പ്രാഥമിക റിപോര്‍ട്ട് നല്‍കും. തീപിടത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കാനുള്ള വിശദമായ നടപടി റവന്യു അധികൃതര്‍ കൈക്കൊള്ളും.

മൂന്നു മണിക്കൂറോളം നീണ്ട അഗ്‌നിബാധയില്‍ 40 സ്ഥാപനങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്. ഫാന്‍സി, ടെക്സ്റ്റയില്‍സ്, വീട്ടുപകരണങ്ങളടക്കമുള്ളവയുടെ വിതരണം നടന്നിരുന്ന കടകള്‍ എന്നിവ പൂര്‍ണമായി നശിച്ചു. ഉടമകളുടെ സാമ്പത്തിക നഷ്ടത്തിനൊപ്പം നിരവധി തൊഴിലാളികളും പെരുവഴിയിലായി.

22 മുറികളിലായി പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ സ്റ്റോറ്റിന്റെ ഗോഡൗണ്‍ ഉള്‍പ്പടെയാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. ഇത്തരത്തില്‍ സാധനങ്ങള്‍ സൂക്ഷിച്ച 83 മുറികളാണുള്ളത്. ആറ് മുറികള്‍ വീതമുള്ള രാജധാനി സൂപ്പര്‍ മാര്‍ക്കറ്റ്, ബോയ് സോണ്‍ എന്നിവയും പൂര്‍ണമായും നശിച്ചു.

സംഭവസ്ഥലത്ത് പോലിസ്, റവന്യൂ, ഫോറന്‍സിക്, ഇലക്ട്രിക്ക് ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. ഉടമകള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് സ്ഥലം എംഎല്‍എ എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നുണ്ട്.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ തളിപ്പറമ്പ് ബസ്റ്റാന്റിനു സമീപത്തുള്ള പ്രധാന വ്യാപാര കേന്ദ്രമായ കെ വി കോംപ്ലക്‌സില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്കീട്ടാണ് കാരണമെന്നാണ് നിഗമനം. ആകെ 400 തൊഴിലാളികള്‍ വരെ ഈ വ്യാപാര കേന്ദ്രങ്ങളില്‍ ജോലിക്കുണ്ടായിരുന്നു. ശ്രദ്ധയില്‍പ്പെട്ട ഉടനെ ആളുകള്‍ സമീപത്തുനിന്നും മാറിയതിനാല്‍ ആളപായമുണ്ടായില്ല.

Next Story

RELATED STORIES

Share it