Theatre

'മരണാനുകരണം മരണത്തെ കണ്ടെത്തുമ്പോള്‍'

മരണാനുകരണം മരണത്തെ കണ്ടെത്തുമ്പോള്‍
X

യാസിര്‍ അമീന്‍

മരണം അനുകരണ യോഗ്യമാണോ എന്ന ചോദ്യത്തേക്കാള്‍ സാംഗത്യം മരണം അനുകരണ സാധ്യമാണോ എന്ന ചോദ്യത്തിനാണ്. എല്ലാം അവസാനിക്കുന്ന, എല്ലാം നഷ്ടമാവുന്ന ഒരു നിമിഷത്തെ എങ്ങനെയാണ് അനുകരിക്കാന്‍ കഴിയുക ? മരണം പൂര്‍ണമായി അനുകരിക്കുകയാണെങ്കില്‍ അവിടെ സംഭവിക്കുന്നത് മരണം തന്നെയാണ്, അപ്പോള്‍ പിന്നെ അതൊരിക്കലും അനുകരണമല്ല. എന്നാല്‍, മരണാനുകരണം സാധ്യമാണോ എന്ന ചോദ്യത്തിന് സാധ്യമാണ് എന്ന് തന്നെയാണ് ഉത്തരം. പക്ഷെ, അത് കലയിലൂടെ മാത്രമെ സാധ്യമാവൂ എന്നൊരു അടിക്കുറിപ്പ് ആ ഉത്തരത്തിന് ആവശ്യമാണ്.


എമില്‍ മാധവിയുടെ An Imitation of Death- അഥവാ മരണാനുകരണം എന്ന തിയറ്റര്‍ അനുഭവത്തെക്കുറിച്ചാണ് പറയുന്നത്. ആ കലാസൃഷ്ടിയെ നാടകമെന്നോ പെര്‍ഫോമന്‍സ് എന്നോ പറയാന്‍ പറ്റില്ലെന്ന് തോന്നുന്നു. അത്തരം സാമ്പ്രദായിക വാര്‍പ്പുമാതൃകകളെ അപ്പാടെ പൊളിച്ചുകളഞ്ഞ് പുതിയൊരു വഴി പരീക്ഷിക്കുന്ന കലാസൃഷ്ടിയാണ് 'മരണാനുകരണം'. ആ കലാസൃഷ്ടിയെ തിയേറ്റര്‍ അനുഭവം അതെല്ലെങ്കില്‍ കലയുടെ അനുഭവസാക്ഷ്യം എന്നെല്ലാം പരിചയപ്പെടുത്താനാണ് എനിക്ക് ഇഷ്ടം.


കല കലയ്ക്ക് വേണ്ടിയാണോ നിലകൊള്ളേണ്ടത് എന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദാര്‍ശനിക ചോദ്യമാണ്. ഇപ്പോഴും ആ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. കല കലയ്ക്ക് വേണ്ടി (Art for art's sake) എന്ന സാമാന്യ ഉത്തരത്തിലാണ് ആ ദാര്‍ശനിക ചര്‍ച്ച എത്തി നില്‍ക്കുന്നത്. മനുഷ്യമനസ്സുകളിലെ വികാരങ്ങളെ വിമലീകരിക്കുന്നതാണ് കല എന്നാണ് പ്രശസ്ത ഗ്രീക്ക് ചിന്തകന്‍ അരിസ്‌റ്റോട്ടില്‍ കലയ്ക്ക് നല്‍കുന്ന നിര്‍വചനം. എമില്‍ മാധവിയുടെ മരണാനുകരണത്തിന് സാക്ഷിയായപ്പോള്‍ അരിസ്‌റ്റോട്ടിലിന്റെ ഈ കലാനിര്‍വചനമാണ് എനിക്ക് ഓര്‍മവന്നത്.


മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ ഭയപ്പെടുന്ന ഒരാളില്‍ ആ മരണം തന്നെ ധൈര്യം പകരുന്ന അപൂര്‍വ അനുഭവമായിരുന്നു എനിക്ക് ആന്‍ ഇമിറ്റേഷന്‍ ഓഫ് ഡത്ത് എന്ന തിയറ്റര്‍ പെര്‍ഫോമന്‍സ്. പെര്‍ഫോമന്‍സിന് സാക്ഷ്യം വഹിച്ച് പുറത്തിറങ്ങുമ്പോള്‍ അകം ശ്യൂന്യമായിരുന്നു. ഒന്നിനെയും ഉള്‍ക്കൊള്ളാനാകത്തത്രയും നിറഞ്ഞുനില്‍ക്കുന്ന ശൂന്യത. അല്ലെങ്കില്‍ ഇനിയൊന്നും ആവശ്യമില്ലെന്ന തോന്നുന്നത്രയുമുള്ളൊരു ശൂന്യത. വികാരങ്ങളെയും ചിന്തകളെയും വിമലീകരിക്കുന്നത് തന്നെയാണെന്ന് കലയെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്.


പ്രേക്ഷകരെ പങ്കാളികളാക്കികൊണ്ടാണ് എമില്‍ മരണാനുകരണം പറയുന്നത്. പെര്‍ഫോമെന്‍സ് തുടങ്ങുന്ന വേളയില്‍ മരണമെന്ന് ഓര്‍ക്കുമ്പോള്‍ ഓര്‍മവരുന്ന വാക്കുകള്‍ മണല്‍പ്പരപ്പില്‍ എഴുതാന്‍ ആവശ്യപ്പെടുന്നുണ്ട് സംവിധായകന്‍. ദൃതിപിടിച്ച യാന്ത്രികജീവിതത്തിലെ ഒരു വൈകുന്നേരം 15 പേര്‍ വട്ടത്തിലിരുന്ന് ഒരുമിച്ച് മരണത്തെക്കുറിച്ച് ചിന്തിക്കുന്നു. സംവിധായകന്റെ ആ വേറിട്ട ചിന്തയ്ക്ക് തന്നെയാണ് ആദ്യ കൈയടി നല്‍കേണ്ടത്. നമ്മെ ഭയപ്പെടുത്തുന്ന മരണത്തെക്കുറിച്ച് പെട്ടെന്ന് ചിന്തിക്കാന്‍ ഒരാള്‍ ആവശ്യപ്പെടുമ്പോള്‍ എന്തുതരം വാക്കുകളായിരിക്കും ഓര്‍മവരിക.

പുഴ, തോണി, അരി, തണുപ്പ് ഈ വാക്കുകളാണ് ഞാന്‍ എഴുതിയത്. ഈ വാക്കുകള്‍ എങ്ങനെയാണ് മരണവുമായി ബന്ധപ്പെട്ട് കിടക്കുന്നതെന്ന് ചോദിച്ചാല്‍ അതിന് ഉത്തരമില്ല. പക്ഷെ, മരണമെന്ന് ആലോചിച്ചപ്പോള്‍ ഈ വാക്കുകളാണ് മനസ്സിലേക്ക് വന്നത്. ചുറ്റുമിരിക്കുന്ന 14 പേര്‍ പലവാക്കുകള്‍ പറഞ്ഞു. അമ്മ, അച്ഛന്‍, ഏകാന്തത തുടങ്ങി നിരവധി വാക്കുകള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. അവിടെനിന്ന് മരണത്തിന്റെ അനുഭവസാക്ഷ്യം തുടങ്ങുകയായിരുന്നു. ശവക്കുഴി, അസ്തികൂടം, ശേഷക്രിയ, ഖബറുവെട്ടല്‍ തുടങ്ങി മരണവുമായി ബന്ധപ്പെട്ട് കിടക്കുന്ന 18 ഇമേജുകള്‍ 18 ഇടങ്ങളിലായി മനോഹരമായി സെറ്റ് ചെയ്തുവച്ചിരിക്കുന്നു. ഇതൊരു സ്‌പേഷ്യല്‍ പെര്‍ഫോമന്‍സ് ആയതിനാല്‍ ഒരിടത്ത് മാത്രമല്ല പെര്‍ഫോമന്‍സ് നടക്കുന്നത്.

ആര്‍ട്ടിസ്റ്റുകള്‍ 18 ഇടങ്ങളിയാണ് പെര്‍ഫോം ചെയ്യുന്നത്. ആ ഇടങ്ങളിലേക്ക് അവര്‍ തന്നെ നമ്മെ വഴിനടത്തും. തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു ഇമിറ്റേഷന്‍ ഓഫ് ഡെത്ത്. മരണം എന്ന വാക്കിന് ഫിസിക്കലായ അര്‍ഥം മാത്രമല്ല ഉള്ളത്. സോഷ്യല്‍ ഡെത്ത് (social death) എന്നൊരു പ്രയോഗം സാമൂഹിക ചിന്തകന്മാര്‍ ഉപയോഗിക്കാറുണ്ട്. മനുഷ്യനെ മനുഷ്യനായി പരിഗണിക്കാത്ത അവസ്ഥയെയാണ് ഈ വാക്കുകൊണ്ട് ചിന്തകന്‍മാര്‍ അര്‍ഥമാക്കുന്നത്. അടിമത്തം, വംശീയത, ലിംഗവിവേചനം തുടങ്ങിയവ സോഷ്യല്‍ ഡെത്തിന് ഉദാഹരണമായി പറയാറുണ്ട്. വര്‍ത്തമാനകാല ഇന്ത്യയില്‍ ദലിതരും മുസ്‌ലിംകളുമാണ് സോഷ്യല്‍ ഡെത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നത്.

പൗരത്വഭേദഗതി നിയമത്തോടെ സോഷ്യല്‍ ഡെത്തെന്ന വാക്കിന്റെ നിര്‍വചനത്തോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം. ഈ സാഹചര്യത്തിന്റെ രാഷ്ട്രീയവും മരണാനുകരണം അന്വേഷിക്കുന്നുണ്ട്. അഴിക്കുള്ളിലാക്കപ്പെടുന്ന ശബ്ദങ്ങളെയും ഈ പെര്‍ഫോമന്‍സ് പ്രതിനിധീകരിക്കുന്നുണ്ട്. അങ്ങനെ മരണത്തിന്റെ എല്ലാ ഭാവങ്ങളെയും രൂപങ്ങളെയും അന്വേഷിക്കുകയാണ് എമില്‍ മാധവി. എടുത്ത് പറയേണ്ട മറ്റൊരു ഘടകം അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് ആണ്. വളരെ റിയലിസ്റ്റിക്കായാണ് ഓരോ ഭാവങ്ങളും അവര്‍ അവതരിപ്പിക്കുന്നത്.

പാരമ്പര്യ നാടകാഭിനയത്തിന്റെ അതിനാടകീയതയൊന്നും ഒരാളില്‍പോലും കാണാന്‍ കയിയില്ല. ആ ടീം തന്നെയാണ് എമില്‍ മാധവി എന്ന സംവിധായകന്റെ കരുത്ത്. ജീവിച്ചിരിക്കെ മരണത്തിലൂടെയുള്ള ഒരു യാത്ര, അതായിരുന്നു ആന്‍ ഇമിറ്റേഷന്‍ ഓഫ് ഡെത്ത് അഥവാ മരണാനുകരണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട തിയറ്റര്‍ പെര്‍ഫോനന്‍സ്. ഒരു ചോദ്യത്താല്‍ ഈ കുറിപ്പ് നിര്‍ത്തുന്നു. മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏതെല്ലാം വാക്കുകളാണ് നിങ്ങളുടെ ചിന്തയില്‍ വരുന്നത് ?

Next Story

RELATED STORIES

Share it