History

രോഹിത്തിന്റെ രക്തസാക്ഷിത്വത്തിന് ആറാണ്ട്; വംശീയ കൊലകൾ അടങ്ങാതെ കലാലയങ്ങൾ

രോഹിതിന്റെ മരണം സൃഷ്ടിച്ചത് ശൂന്യതയല്ലെന്ന് പിന്നീട് കാലം തെളിയിച്ചെങ്കിലും രോഹിത്തിന്റെ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ ഇന്ത്യൻ വിദ്യാർഥി സമൂഹത്തിന് കഴിഞ്ഞില്ലെന്നതാണ് അപ്രിയ സത്യം.

രോഹിത്തിന്റെ രക്തസാക്ഷിത്വത്തിന് ആറാണ്ട്; വംശീയ കൊലകൾ അടങ്ങാതെ കലാലയങ്ങൾ
X

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് ആറ് വര്‍ഷം. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദലിത് വിവേചനത്തിനെതിരായ പ്രതിഷേധമായിരുന്നു രോഹിത്തിന്റെ ആത്മഹത്യ. എന്നാൽ അതുകൊണ്ട് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഇപ്പോഴും വംശീയ വിവേചനം നിർബാധം തുടരുന്നു. വംശീയ വിവേചനത്തെ തുടർന്നുള്ള ആത്മഹത്യകളും നടക്കുന്നു, ഇതിലൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

എന്റെ ശവസംസ്‌കാരം നിശ്ശബ്ദമായിരിക്കട്ടെ. പെട്ടെന്ന് വന്നുപോയ ഒരാളാണ് ഞാന്‍ എന്നമട്ടില്‍ വേണം നിങ്ങള്‍ പെരുമാറേണ്ടത്. എനിക്കുവേണ്ടി കരയരുത്. ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ കൂടുതല്‍ സന്തോഷവാന്‍ എന്നറിയുക രോഹിത് കുറിച്ച ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണിത്. പക്ഷേ, രോഹിതിന്റെ മരണം സൃഷ്ടിച്ചത് ശൂന്യതയല്ലെന്ന് പിന്നീട് കാലം തെളിയിച്ചെങ്കിലും രോഹിത്തിന്റെ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ ഇന്ത്യൻ വിദ്യാർഥി സമൂഹത്തിന് കഴിഞ്ഞില്ലെന്നതാണ് അപ്രിയ സത്യം. രോഹിത്തിന്റെ കൊലയാളികൾക്കെെതിരായ പോരാട്ടം തുടർന്നുകൊണ്ടുപോകുന്നതിൽ രോഹിത്തിനൊപ്പം നിലനിന്ന വിദ്യാർഥി സമൂഹത്തിന് സാധിച്ചില്ലെന്നത് തന്നെയാണ് ഇപ്പോഴും തുടരുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങലിലെ വംശീയ വിവേചനവും ആത്മഹത്യകളും.

2016 ജനുവരി 17നായിരുന്നു അത്. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദലിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. രോഹിതിന്റെ കൊലയാളികളെന്നു പറയുന്നവര്‍ അതേ കാംപസില്‍ തലയുയര്‍ത്തി നടക്കുന്നു. അവരുടെ സ്ഥാനമാനങ്ങളും അതുപോലെ. സസ്‌പെന്‍ഷനെ തുടര്‍ന്ന രോഹിതും കൂട്ടുകാരും ചേര്‍ന്നു നിര്‍മിച്ച വെളിവാട മൂന്നു വര്‍ഷം മതികയും മുമ്പേ പൊളിച്ചു മാറ്റി. വെളിവാട കൊലയാളി വി സി അപ്പ റാവുവിനും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായ അധികൃതര്‍ക്കും, ദലിത് വിരുദ്ധ ബ്രാഹ്മണ കലാലയത്തിനും നിരന്തരം തലവേദനയായിരുന്നു. വെളിവാട നീക്കം ചെയ്യാനുള്ള ഉത്തരവ് വി സി അപ്പാ റാവു തന്നെയായിരുന്നു പുറത്ത് വിട്ടത്. എന്നിട്ടും യാതൊരുവിധ അസ്വസ്ഥതയുമില്ലാതെ ആ കലാലയം മൂന്ന് വർഷം കൂടി സഞ്ചരിച്ചിരിക്കുന്നു.

രോഹിത് കൊല്ലപ്പെട്ട അതേ വർഷം ഒക്ടോബറിൽ ഗുണ്ടൂര്‍ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന സന്ധ്യ റാണിയും വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഗൈനക്കോളജി പ്രഫസര്‍ വിഎഎ ലക്ഷ്മിയെ മരണം നടന്ന് ഒരു മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുന്ന സംഭവവികാസങ്ങളും നമ്മൾ കണ്ടു. രോഹിത് വെമുല ആത്മഹത്യ ചെയ്ത് ഇത്രയും കാലം പിന്നിട്ട ശേഷവും ഒരു നടപടിയും നിയമസംവിധാനങ്ങളിൽ നിന്നുണ്ടായില്ല. അതിന് കാരണം രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രേരണക്കുറ്റം റാവുവില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് ഇവിടുത്തെ മുഖ്യപ്രശ്‌നം. അത് കേന്ദ്രമന്ത്രി ബണ്ഡാരു ദത്താത്രേയ, രണ്ട് പ്രാദേശിക ബിജെപി നേതാക്കള്‍, രണ്ട് എബിവിപി നേതാക്കള്‍ എന്നിവരിലേക്കും നീളുന്നു എന്നതിനാല്‍ എഫ്‌ഐആറില്‍ പേരുവന്നവരെ സംരക്ഷിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ തുടക്കം മുതല്‍ ശ്രമിക്കുന്നതിന്റെ ഫലമാായിരുന്നു പോലിസിന്റെ ഈ നിയമവിരുദ്ധ നടപടികള്‍.

രോഹിത്തിന്റെ കൊലപാതകത്തിന് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചതും മദ്രാസ് ഐഐടിയിലെ വിദ്യാർഥിനി ഫാത്തിമ ലത്തീഫിൻ്റെ മരണമായിരുന്നു. ഇവിടേയും വംശീയവിവേചനം തന്നെയായിരുന്നു കാരണം. ഫത്തിമ ആത്മഹത്യചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കുടുംബത്തിന് മുന്നിലേക്ക് ഇപ്പോൾ വന്നിരിക്കുന്ന സിബിഐ അന്വേഷണ റിപോർട്ട് തീർത്തും പരിഹാസ്യപരമാണ്. അതേവഴി തന്നെയായിരുന്നു മദ്രാസ് ഐഐടിയിലെ അഭ്യന്തര സമിതി നടത്തിയ അന്വേഷണ റിപോർട്ടും. ഇതേ കലാലയത്തിലെ ഒരധ്യാപകൻ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന നിലപാടുകൾ ഉയർത്തി ജോലി രാജിവച്ചതും ഈയടുത്താണ്. ഫാത്തിമ നേരിട്ട മതപരമായ വേർതിരിവ് ഒരിടത്തും ചർച്ച ചെയ്യാൻ പോലും മേൽക്കോയ്മാ വിദ്യാർഥി പ്രസ്ഥാനങ്ങൾ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെമ്പാടും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ അ​ഗ്രഹാരങ്ങളായി മാറുന്നതിന്റെ കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുകയുള്ളു.

രോഹിത്തിന്റെ അവസാന കുറിപ്പ്

ഗുഡ് മോണിങ്

നിങ്ങള്‍ ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കില്ല. എന്നോട് ദേഷ്യം തോന്നരുത്. നിങ്ങളില്‍ ചിലര്‍ എന്ന ശരിക്കും സംരക്ഷിക്കുന്നുണ്ടെന്നും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും എനിക്കറിയാം. ആരോടും എനിക്ക് പരാതിയില്ല. എല്ലാം എന്റെ കുറ്റവും പ്രശ്‌നങ്ങളുമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായി എനിക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. ഞാനൊരു ഭീകരരൂപിയായി മാറിയിരിക്കുന്നു.

ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്‍. എന്നാല്‍ അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

ഞാന്‍ ശാസ്ത്രത്തെയും നക്ഷത്രയും പ്രകൃതിയെയും സ്‌നേഹിച്ചു. എന്നിട്ടും പ്രകൃതിയില്‍ നിന്നും അകന്ന ശേഷം മനുഷ്യര്‍ ദീര്‍ഘദൂരം താണ്ടിയിരിക്കുന്നു എന്നറിയാതെ ജീവിക്കുന്ന മനുഷ്യരെ ഞാന്‍ സ്‌നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാംതരം മാത്രമാണ്. ഞങ്ങളുടെ സ്‌നേഹം നിര്‍മ്മിതമാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറംപിടിക്കപ്പെട്ടതാണ്. കൃത്രിമകലകളിലൂടെയാണ് ഞങ്ങളുടെ മൗലികത സാധുവായിത്തീരുന്നത്. വ്രണപ്പെടാതെ സ്‌നേഹിക്കുകയെന്നത് തീര്‍ത്തും ബുദ്ധിമുട്ടുള്ളകാര്യമായി മാറിയിരിക്കുകയാണ്.

പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേയ്ക്ക്, അല്ലെങ്കില്‍, ഒരു വസ്തുവിലേക്ക്. എന്നാല്‍ ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല.

നക്ഷത്രധൂളികളില്‍ നിന്നാണ് മഹത്തായ ഏതൊരു വസ്തുവും നിര്‍മ്മിക്കപ്പെടുന്നത്; പഠനങ്ങളിലും, തെരുവുകളിലും രാഷ്ട്രീയത്തിലും, ചേതനവും അചേതനവുമായ എല്ലാ മേഖലയിലും.

ഒരു പക്ഷേ എല്ലായ്‌പ്പോഴും ഈ ലോകത്തെ മനസിലാക്കിയതില്‍ എനിക്കു തെറ്റുപറ്റിയതായിരിക്കാം… സ്‌നേഹവും വേദനയും ജീവിതവും മരണവും മനസിലാക്കുന്നതില്‍. യാതൊരു അത്യാവശ്യവുമില്ല; എന്നിട്ടും ഞാന്‍ എല്ലായ്‌പ്പോഴും തിക്കിത്തിരക്കികൊണ്ടിരിക്കുകയാണ്. ഒരു ജീവിതം തുടങ്ങാന്‍പോലും നിരാശ. ചിലയാളുകളെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ജീവിതം എന്നതുതന്നെ ഒരു ശാപമാണ്. എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ കുട്ടിക്കാല ഏകാന്തതയില്‍ നിന്നും മോചനം നേടാന്‍ എനിക്കു കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍.

ഈ നിമിഷം എനിക്ക് വേദന തോന്നുന്നില്ല. ഞാന്‍ ദു:ഖിതനുമല്ല. ഞാന്‍ വെറും ശൂന്യമാണ്. എന്നെക്കുറിച്ച് പോലും ഉത്കണ്ഠയില്ല. അത്തരമൊരവസ്ഥ ദയനീയമാണ്. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്.

ആളുകള്‍ ചിലപ്പോള്‍ എന്നെ ഒരു ഭീരുവോ സ്വാര്‍ത്ഥനോ അല്ലെങ്കില്‍ ഒരു വിഡ്ഢിയോ ആയി കരുതിയേക്കാം. എന്നെ എന്തു വിളിക്കുന്നു എന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. മരണാനന്തര കഥകളിലും പ്രേതങ്ങളിലും ആത്മാവിലും ഞാന്‍ വിശ്വസിക്കുന്നുമില്ല. ഞാന്‍ വിശ്വസിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, ഞാന്‍ വിശ്വസിക്കുന്നു എനിക്ക് നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കാനാകുമെന്ന്, മറ്റു ലോകങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കുമെന്ന്.

ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍, എഴുമാസത്തെ ഫെലോഷിപ്പ് ആയി എനിക്ക് ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ ലഭിക്കാനുണ്ട്. അത് എന്റെ കുടുംബത്തിന് അത് ലഭിച്ചോ എന്ന് നോക്കണം. രാംജിയ്ക്ക് നാല്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും അത് തിരികെ ചോദിച്ചിട്ടില്ല. ആ കാശില്‍ നിന്നും അദ്ദേഹത്തിനുള്ളത് കൊടുക്കണം.

എന്റെ സംസ്‌കാര ചടങ്ങുകള്‍ നിശബ്ദവും ലളിതവും ആകട്ടെ. ഞാന്‍ പെട്ടെന്ന് വന്നു പോയി എന്ന് മാത്രം കരുതുക. എനിക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ സന്തോഷവാനായിരിക്കുന്നതെന്ന് അറിയുക.

'നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്'

ഉമ അണ്ണാ, ഇക്കാര്യത്തിന് നിങ്ങളുടെ മുറി ഉപയോഗിച്ചതിന് ക്ഷണിക്കണം.

എ.എസ്.എ കുടുംബത്തോട്, എല്ലാവരേയും വിഷമിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നു. നിങ്ങളെന്നെ ഒരുപാട് സ്‌നേഹിച്ചു. നിങ്ങള്‍ക്ക് മികച്ചൊരു ഭാവി ഞാന്‍ ആശംസിക്കുന്നു

അവസാനമായി ഒരിക്കല്‍ കൂടി

ജയ് ഭീം

എല്ലാ ഔപചാരികതകളും മറന്നാണ് ഈ കത്തെഴുതുന്നത്. എന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ല. വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും ആരും എന്റെ ഈ ചെയ്തിക്കു കാരണമായിട്ടില്ല. ഇത് എന്റെ തീരുമാനമാണ്. അതിന് ഏക ഉത്തരവാദി ഞാന്‍ മാത്രമാണ്. ഞാന്‍ പോയിക്കഴിഞ്ഞാല്‍ ഇതിന്റെ പേരില്‍ എന്റെ സുഹൃത്തുക്കളെയും ശത്രുക്കളെയും ബുദ്ധിമുട്ടിക്കരുത്.

Next Story

RELATED STORIES

Share it