Documentary

അനുരാഗ് കാശ്യപും പ്രഭാഷ് ചന്ദ്രയും; ഫാഷിസ്റ്റ് വിരുദ്ധത അടയാളപ്പെടുത്തിയ രാജ്യാന്തര ചലച്ചിത്രമേള

സംഘപരിവാര്‍ കാലത്ത് കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമകളായിരുന്നു മേളയില്‍ പ്രദര്‍ശിപ്പിച്ചത്

അനുരാഗ് കാശ്യപും പ്രഭാഷ് ചന്ദ്രയും; ഫാഷിസ്റ്റ് വിരുദ്ധത അടയാളപ്പെടുത്തിയ രാജ്യാന്തര ചലച്ചിത്രമേള
X

26ാമത് രാജ്യാന്താര ചലച്ചിത്ര മേളയില്‍ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്നവയായിരുന്നു സിനിമകളിലേറെയും. ചിലത് അധിനിവേശത്തിനെരേ നില്‍ക്കുമ്പോല്‍ മറ്റു ചിലത് ഐഡന്റിറ്റിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. മല്‍സര വിഭാഗത്തില്‍ സ്ത്രീ പക്ഷ സിനിമകളെന്ന് പൊതുവേ പറയപ്പെടുന്നെങ്കിലും ലിംഗ സമത്വത്തെ ക്കുറിച്ചോ ലിംഗ നീതിയെ കുറിച്ചോ അല്ല ആ സിനിമകള്‍ പറയുന്നത്. എന്നാല്‍, അവ സ്ത്രീപക്ഷ സിനിമകളല്ലെന്ന് പറയാനും കഴിയില്ല. അത്തരം പ്രമേയങ്ങളുള്ള മിക്ക സിനിമകളും സ്ത്രീപക്ഷത്തെയാണ് റെപ്രസന്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളതെന്ന് കാണാം. പക്ഷേ, സുക്ഷ്മ വിശകലനത്തില്‍ കൂഴങ്കല്‍, ആവാസവ്യൂഹം, സുഹ്‌റ ആന്റ് ഹെര്‍ സണ്‍സ്, ലെറ്റ് ഇറ്റ് ബി മോര്‍ണിങ് എന്നീ ചിത്രങ്ങള്‍ രാഷ്ട്രീയം കൂടി സംസാരിക്കുന്നവയായിരുന്നു.

സംഘപരിവാറിനെതിരേ നിരന്തരം സംസാരിക്കുന്ന അനുരാഗ് കാശ്യപും പ്രഭാഷ് ചന്ദ്രയും ഉള്‍പ്പെടെ ചലച്ചിത്ര മേളയുടെ ഭാഗമായിരുന്നു. മേളയില്‍ അധികം രാഷ്ട്രീയം സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും കഴിഞ്ഞ ആറു കൊല്ലമായി തന്റെ ജന്മനാട്ടില്‍ യോഗിവന്ന ശേഷം പോയിട്ടില്ലന്ന് കാശ്യപ് തുറന്ന് പറഞ്ഞു. നാവ് മൂടിക്കെട്ടാന്‍ തനിക്കെതിരേ നിരവധി കേസുകളെടുത്തെന്നും കാശ്യപ് പറഞ്ഞു.

മുസ്‌ലിംകള്‍ രാജ്യസ്‌നേഹികളാണെന്ന് ഭരണകൂടത്തിന് മുന്നില്‍ തെളിയിക്കേണ്ടി വരുന്ന സമകാലിക ഇന്ത്യയെ കശ്മീരിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് 'ഐ ആം നോട്ട് റിവര്‍ ഝലം' എന്ന സിനിമയിലൂടെ പ്രഭാഷ് ചന്ദ്ര. മേളക്കെത്തിയ പ്രഭാഷും സംഘപരിവാര്‍ കാലത്തെ രാഷ്ട്രീയം കൃത്യമായി പറഞ്ഞിരുന്നു.

പൊതുവെ മേളയിലും കാഴ്ചക്കാരിലും സിനിമകളിലുമൊക്കെ ഒരു സംഘപരിവാര്‍ വിരുദ്ധത കാണാമായിരുന്നു. എല്ലാം കൊല്ലവും ആ സ്വഭാവം തന്നെയാണ് സിനിമകള്‍ക്കുള്ളത്. പതിവ് പോലെ ഇറാഖ്, ഇറാന്‍, ബംഗ്ലദേശ്, അസര്‍ ബെയ്ജാന്‍, ഈജിപ്ത് തുടങ്ങിയ അറബ് ഭൂപ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിനിമകള്‍ ഇത്തവണയുമുണ്ടായിരുന്നു. സ്വത്വത്തെ അടയാളപ്പെടുത്തുന്ന അപര്‍ണ സെന്നിന്റെ റേപിസ്റ്റ് തുടങ്ങിയ ചിത്രങ്ങളും രാഷ്ട്രീയ-സാമൂഹിക യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നവയായിരുന്നു. ഹിജാബ് വിലക്കിനെതിരായ ഡെലിഗേറ്റ്‌സിന്റെ പ്രതിഷേധം ഐഎഫ്എഫ്‌കെയുടെ രാഷ്ട്രീയം കൃത്യമായി പറയുന്നതായിരുന്നു.

ഐ ആം നോട്ട് റിവര്‍ ത്സലം-കശ്മീരില്‍ പൂക്കുന്നത് ശവക്കല്ലറകള്‍ മാത്രം

കശ്മീരിന്റെ ദുരിതം അടയാളപ്പെടുത്തുന്ന ഐ ആം നോട്ട് റിവര്‍ ത്സലം മല്‍സര വിഭാഗത്തിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത ചിത്രം കശ്മീരിന്റെ രാഷ്ട്രീയം ത്സലം നദിയുമായി ബന്ധപ്പെടുത്തി പറയുന്നു. എപ്പോഴും ബന്ധിക്കപ്പെടുന്നതിന്റെ ആകുലത സിനിമയുടെ കേന്ദ്ര കഥാപാത്രമായ അഫീഫയിലൂടെ ചിത്രീകരിക്കുന്നുണ്ട്. കശ്മീര്‍ ജനതയുടെ ജീവിതത്തിലുടനീളമുള്ള അനിശ്ചിതത്വമാണ് സിനിമയില്‍ പകര്‍ത്തിയിരിക്കുന്നത്.

ഇന്ത്യയിലും പാക്കിസ്ഥാനിലുമായി പരന്നൊഴുക ത്സലം നദിയെ പശ്ചാത്തലമാക്കുന്ന സംവിധായകന്‍ പ്രഭാഷ് ചന്ദ്ര സി ഐഎ-എന്‍ആര്‍സി സമരകാലത്ത് കൃത്യമായി നിലപാട് സ്വീകരിച്ചയാളാണ്. ഇന്ത്യയുടെ ജനാധിപത്യ സ്വഭാവത്തെയും ഭരണഘടനെയയും ഇരുട്ടില്‍ നിര്‍ത്തിയ നീക്കമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലെന്ന് പ്രഭാഷ് ചന്ദ്ര തന്നെ തുറന്നുപറയുന്നു. സമകാലിക ഇന്ത്യയെ കശ്മീരിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് 'ഐ ആം നോട്ട് റിവര്‍ ഝലം' സിനിമയിലൂടെ പ്രഭാഷ് ചന്ദ്ര.

പ്രഭാഷ് മേളയില്‍ പറഞ്ഞത്

'കശ്മീരില്‍ ഞാന്‍ നാടകം പഠിപ്പിച്ചിട്ടുണ്ട്. അവരുടെ ജീവിതം എപ്പോഴും പ്രതിസന്ധിയിലാണ്. അവിടെനിന്ന് ലഭിച്ച അനുഭവമാണ് സിനിമയൊരുക്കാന്‍ കാരണം. സിനിമയ്ക്കായി പ്രതിഷേധങ്ങളടക്കം യഥാര്‍ഥ രംഗങ്ങളാണ് ഉപയോഗിച്ചത്. മുസ്‌ലിംകളെ രാജ്യദ്രോഹികളും ശത്രുക്കളുമായി അധികാരത്തിന്റെ ഭാഗമായിനില്‍ക്കുന്ന വിഭാഗം ചിത്രീകരിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. ഡല്‍ഹിയിലും എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുകയാണ്. സ്വതന്ത്ര്യ പദവി ഇല്ലാത്ത കശ്മീര്‍ ആ ജനത അംഗീകരിക്കില്ല. സേനയെ ഉപയോഗിച്ചും ഇന്റര്‍നെറ്റും ഫോണും റദ്ദാക്കിയുമെല്ലാം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തെറ്റാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ്. കശ്മീരിന്റെ ശബ്ദം ഇന്ന് വെടിയുണ്ടകളുടെയും സ്‌ഫോടനത്തിന്റെതും മാത്രമായി മാറി. അത് സിനിമയിലും കാണിക്കാനാണ് ശ്രമിച്ചത്. കശ്മീരില്‍ ഇന്ന് പൂക്കുന്നത് ശവകല്ലറകള്‍ മാത്രമാണ് എന്ന സ്ഥിതിയാണ്. അവരുടെ ജീവിതം എത്രമേല്‍ ദുസഹമാക്കി മാറ്റപ്പെട്ടു. അവിടെ സിനിമ ചിത്രീകരിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. കൂടുതലും രഹസ്യമായാണ് ചിത്രീകരിച്ചത്.

കശ്മീരില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ സിനിമയിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്തത്. എന്നെ അസ്വസ്തമാക്കുന്ന കാര്യങ്ങള്‍ ഇനിയും സിനിമയിലൂടെ കാണിക്കും. അവരുടെ അജണ്ടകള്‍ക്ക് കീഴടങ്ങില്ല. ഡല്‍ഹി പോലിസിന് മതേതര മുഖമില്ല. പോലിസ് വാഹനത്തില്‍ ജയ്ശ്രീറാം എന്നെല്ലാമാണ് എഴുതിയിരിക്കുന്നത്. ഇതെല്ലാം ന്യൂനപക്ഷത്തിന് തങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന ചിന്തയാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് അത്തരം രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത്. തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിരോധം ആവശ്യമാണ്. അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിക്കും തോറും ഉയര്‍ത്തെഴുന്നേല്‍ക്കും'-പ്രഭാഷ് ചന്ദ്ര പറഞ്ഞു.

കൂഴങ്കല്‍

ചലച്ചിത്രമേളയിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു കൂഴങ്കല്‍. തമിഴ് സിനിമാ പ്രമേയ തിരഞ്ഞെടുപ്പിലെ വമ്പിച്ച മാറ്റങ്ങള്‍ പിഎസ് വിനോദ് രാജിന്റെ കൂഴങ്കലിലും കാണാം. കീഴാള സമൂഹങ്ങളിലെ സ്ത്രീ, അവരനുഭവിക്കുന്ന അപരത്വം, ലിംഗ വിവേചനം എന്നിവ പുതിയകാല തമിഴ് സിനിമകളുടെ ഇതിവൃത്തമാണ്. സ്ത്രീപക്ഷ പാഠമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നതെങ്കിലും ആത്യന്തികമായി കീഴാളപക്ഷത്തെ സ്ത്രീകളുടെ നൊമ്പരങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

സവര്‍ണനുമായി ഇഷ്ടത്തിലാകുന്ന ദലിത് സത്രീയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തുന്നു. കൊലചെയ്യപ്പെട്ട സ്ത്രീയെ ദലിതര്‍ തന്നെ ഒരിടത്ത് പ്രതിഷ്ടിക്കുന്നു. ദൈവിക പരിവേഷമുള്ള ഈ പ്രതിഷ്ഠ ഒറ്റക്ക് പോകുന്ന പുരുഷന്മാരെ ആക്രമിക്കുന്നു. ഇത് തമിഴ്‌നാട്ടില്‍ പ്രചാരത്തിലുള്ള ഒരു മിത്താണ്. ഈ മിത്തിനെയാണ് വിനോദ് രാജ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഗണപതിയെന്ന ഭര്‍തൃരൂപം, എല്ലാവരും തന്റെ കീഴിലാണെന്ന് ധരിക്കുന്നു. ആണത്തത്തിന്റെ എല്ലാ അധികാര സ്വഭാവവും പ്രകടിപ്പിക്കുന്ന ഗണിപതിക്കെതിരേ പ്രതിഷേധിക്കാന്‍ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ കഴിയാതെ പോകുന്നു. അയാളുടെ ഏകാധിപത്യത്തിനെതിരേയുള്ള പ്രതിഷേധമാണ് സിനിമയില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്.

അതേസമയം, ഗണപതിയുടെ കായികാതിക്രമത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന സ്ത്രീകഥാപത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും. അത്തരം പ്രതികരണം അസാധ്യമാകുന്ന ചുറ്റുപാടുകളാണ് അവരുടെ മുന്നിലുള്ളതെന്ന യാഥാര്‍ഥ്യവും വിനോദ് രാജ് സിനിമയില്‍ പങ്കുവയ്ക്കുന്നുണ്ട്.

അംബേദ്കറെയും പെരിയോറെയും ഹിറോ ആയി കാണുന്ന ദലിത് ഭൂമികയില്‍ നിന്ന് സിനിമകുപ്പായണിഞ്ഞ സംവിധാകനായണ് വിനോദ്. തമിഴ്‌നാട്ടില്‍ ദാഹിച്ച് വലഞ്ഞവനും ജാതി നോക്കി വെള്ളം പോലും നല്‍കുന്ന കൊടിയ ജാതീയത നിലനില്‍ക്കുന്ന നാടിന്റെ ഉള്ളാണ് തന്റെ സിനിമയെന്ന് വിനോദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ചിത്രമാണ് കൂഴങ്കല്‍. റോട്ടര്‍ടാം ഫിലിംഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ അവാര്‍ഡും കൂഴങ്കലിന് ലഭിച്ചിട്ടുണ്ട്. ഐഎഫ്എഫ്‌കെയില്‍ ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ലഭിച്ചതും കൂഴങ്കലിനാണ്.

ആവാസവ്യൂഹം

മനുഷ്യനും ജീവജാലങ്ങളും തമ്മില്‍ വല്ലാത്ത അടുപ്പമുണ്ടെന്ന് അടിവരയിടുന്ന ചിത്രമാണ് ആവാസവ്യൂഹം. കൊച്ചിയിലെ പുതുവൈപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. ചലച്ചിത്ര മേളയുടെ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രമാണ് ക്രിഷന്ത് സംവിധാനം ചെയ്ത ആവാസ വ്യൂഹം. പ്രണയം, ശാസ്ത്രം, വിപ്ലവം, പരിസ്ഥിതി, രാഷ്ട്രീയം എന്നിവയുടെ കൂട്ടിച്ചേര്‍ക്കല്‍ കൂടിയാണ് സിനിമ.

പ്രമേയാവതരണത്തില്‍ കൊണ്ടുവന്നിട്ടുള്ള വൈവിധ്യമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. അസാധാരണ ഭാവം പ്രകടിപ്പിക്കുന്ന സിനിമ പക്ഷേ, സാധാരണ നിലയിലാണ് കഥ പയുന്നത്.

പ്രകൃതിയോട് പ്രത്യേകിച്ച് കടലിനോടും കായലിനോടും ഹൃദയ ബന്ധമുള്ള മറുനാടനായ ജോയിലൂടെയാണ് കഥ വികസിക്കുന്നത്. കടലിലും കായലിലും ജോയ് ഇറങ്ങിയാല്‍ മീനുകള്‍ താനെ പൊന്തും-അതാണ് ജോയ് മാജിക്. ജോയി വെള്ളത്തിലിറങ്ങി ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാല്‍ മീനുകളില്‍ വലയില്‍ ഓടിക്കൂടും. മീന്‍ കിട്ടാതെ മല്‍സ്യത്തൊഴില്‍ നിര്‍ത്താന്‍ തീരുമാനിച്ച കുടുംബത്തിലേക്കാണ് ആദ്യം ജോയ് എത്തുന്നത്. പെട്ടന്ന് മീന്‍ കിട്ടാന്‍ തുടങ്ങി, ഒപ്പം സ്‌നേഹബന്ധവും. ജോയിയെ കുറിച്ച് പ്രണയിനി പറയുന്ന, അയാള്‍ക്ക് എപ്പോഴും ഒരു ഉണക്കമീനിന്റെ മണമെന്നാണ്.

യാദൃശ്ചികമായി നടന്ന കൊലപാതകത്തെ തുടര്‍ന്ന് ജോയി അവിടം വിട്ട് മറ്റൊരിടത്ത് ചേക്കേറുന്നു. മണിചെയ്ന്‍ ബിസിനസില്‍ പൊട്ടി നിന്ന ആളിനാണ് ജോയിയെ കിട്ടുന്നത്. ജോയിയിലെ മീന്‍ പിടിത്ത മാജിക്-അയാളെ വലിയ പണക്കാരനാക്കുന്നു. ഇതിനിടെ പഴയ കൊലക്കേസ് പൊങ്ങിവന്ന് ജോയ് പിടിയിലാകുന്നു. പ്രതികാരം ചെയ്യാന്‍ കൊലയാളികളുടെ ബന്ധുക്കള്‍ തീരുമാനിച്ചു. വെടിയേറ്റ് സാരമായി പരിക്കേല്‍ക്കുന്നു. ശരീരം വൃണമായി പുതുവൈപ്പിനിലെ ഒരു വീട്ടില്‍ ആളില്ലാത്ത സമയം അഭയം തേടുന്നു. വീട്ടുകാരി അകത്തുകടന്ന ജോയിയിലൂടെ കാണുന്നത്-ഒരു ഭീകരെ ജീവിയെയാണ്. പിന്നീട് മാധ്യമങ്ങളും ജനവും വീട് വളയുന്നു. പിന്നെയാണ് സിനിമയുടെ ട്വിസ്റ്റ് സംഭവിക്കുന്നത്. ജോയ് ഒരു ഭീകര ജീവിയാണെന്നും പല ജീവികളില്‍ നിന്ന് കാലാന്തരമാറ്റമുണ്ടായി ഇപ്പോഴത്തെ രൂപം പൂണ്ടതാണെന്നും മാധ്യമചര്‍ച്ച വരുന്നു. ജോയ്-ഹിന്ദു ആരാധനയിലെ പ്രധാന പ്രതിഷ്ഠ എന്ന് വരെയാകുന്നു ചാനല്‍ ചര്‍ച്ചകള്‍. എന്തിനേയും തങ്ങളുടേതാക്കുന്ന സംഘപരിവാര്‍ പൊള്ളത്തരം മാധ്യമചര്‍ച്ചയിലൂടെ സംവിധായകന്‍ വെളിച്ചത്ത് കൊണ്ടുവരുന്നു.

2019ലെ മേളയില്‍ പ്രദര്‍ശിപ്പിച്ച കൃഷന്തിന്റെ തന്നെ വൃത്താകൃതിയിലുള്ള ചതുരവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലെറ്റ് ഇറ്റ് ബി മോര്‍ണിങ്

ജറുസലേമിലെ അറബികളുടെ ജീവിതം പറയുന്നതാണ് സിനിമ. ബന്ധുവിന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കൈടുക്കാന്‍ എത്തിയ ശേഷം സുരക്ഷസേന റോഡുകള്‍ അടച്ചതിനാല്‍ മടങ്ങിപ്പോക്ക് തടസ്സപ്പെടുന്നു. ഇതിനിടെ സംഭവിക്കുന്ന വിവിധ മുഹൂര്‍ത്തങ്ങളെയാണ് സംവിധായകന്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

ചുറ്റിലും മതിലുകള്‍ തീര്‍ക്കുമ്പോഴും ചെക് പോയിന്റുകള്‍ അപ്രതീക്ഷിതമായി അടച്ചിടുന്നത് മൂലവും കുടുംബങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നു. അതേസമയം, ഫലസ്ഥീന്റെ സ്വാതന്ത്ര്യത്തിന് വേണ്ട് ഇസ്രാഈലിനെതിരേ പോരാടുന്നത് അത്ര നല്ല കാര്യമല്ല എന്നും സിനിമ പറയാതെ പറയുന്നുണ്ട്. അതിര്‍ത്തി ചെക്‌പോയിന്റില്‍ തമാശക്കാരായി കാണുന്ന ഇസ്രായേലി പട്ടാളക്കാരന്റെ പെരുമാറ്റത്തെ സംശയത്തോടെയേ കാണാന്‍ സാധിക്കൂ. രാത്രിയില്‍ ചെക്‌പോയിന്റിലെത്തുന്ന നായകന്‍, നല്ല ഉറക്കത്തിലുള്ള ഇസ്രായേല്‍ സുരക്ഷ ഉദ്യോഗസ്ഥനെയാണ് കാണുന്നത്. പതിയെ പട്ടാളക്കാരന്റെ തോക്ക് കയ്യിലെടുത്തു. ഉടനെ പട്ടാളക്കാരന്‍ ഉണരുന്നു. തോക്ക് തിരയുന്ന പട്ടാളക്കാരന്‍, ജറുസലേമിലെ അറബിയെ വെറുതെ വിടുന്നതാണ് കാണുന്നത്. മാത്രവുമല്ല, അങ്ങേയറ്റം തമാശക്കാരനായിട്ടാണ് ഇസ്രായേല്‍ പട്ടാളക്കാരനെ സിനിമയില്‍ അവതരിപ്പിക്കുന്നത്.

അതിനിടെ സൈനിക നീക്കത്തിനെതിരേ പ്രതിഷേധിക്കണമെന്ന് പറയുന്ന കഥാപാത്രം ഒട്ടും സത്യസന്ധത പുലര്‍ത്താത്ത ഒരു മോശം മനുഷ്യനായിട്ട് കൂടിയാണ് സിനിമ പറയുന്നത്. ചുറ്റിലും ഇസ്രായേല്‍ വലിയ മതില്‍കെട്ടി സുരക്ഷ വലയത്തിലാക്കുമ്പോഴും അതിനെതിരായ പോരാട്ടം അത്ര നല്ലകാര്യമല്ല എന്നാണ് പ്രേക്ഷകനോട് പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍, ചെക്‌പോയിന്റില്‍ സര്‍വായുധ സജ്ജരായി നില്‍ക്കുന്ന സുരക്ഷാ ജീവനക്കാരനെ രാത്രി മയക്കത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍, പെട്ടന്നു ഉറക്കമുണരുന്ന പട്ടാളക്കാരന്‍ ഉറക്കച്ചടവില്‍ അറിയാതെ വെടിവെച്ചു പോകുന്നു. ഇത് അത്ര നിഷ്‌കളങ്കമായ കഥ പറച്ചിലായി കാണാനാവില്ല. ഇസ്രയേലി പത്രമായ ഹാരെറ്റ്‌സിലെ കോളമിസ്റ്റ് സയ്യിദ് ഖഷുവയുടെ നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

ക്ലാര സോള

സ്‌നേഹം ലഭിക്കാതെ വരുമ്പോഴുള്ള സംഘര്‍ഷങ്ങളാണ് ക്ലാര സോളയില്‍ പറയുന്നത്. ഈ സ്പാനിഷ് ചിത്രത്തിനാണ് മേളയില്‍ സുവര്‍ണ ചകോരം ലഭിച്ചത്. ജന്മനാ ഏറെ കുറവുള്ള ആളായാണ് ക്ലാരയെ കുടുംബവും സമൂഹവും കരുതിയത്. എന്നാല്‍, കാഴ്ചയ്ക്കപ്പുറം എല്ലാവരേയും പോലെ സ്‌നേഹിക്കാനും ഇഷ്ടപ്പെടാനും ആഗ്രഹിച്ച ആളാണ് ക്ലാര. പലപ്പോഴും ക്ലാരയ്ക്ക് അത് ലഭിക്കാതെ വരുമ്പോള്‍ സംഘര്‍ഷങ്ങളുണ്ടാവുന്നു.

കുടുംബവും വിശ്വാസങ്ങളും ക്ലാരെ വീട്ടിനുള്ളില്‍ തളച്ചിടുമ്പോള്‍, മറ്റുള്ളവര്‍ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും ജീവിക്കുന്നത് ക്ലാരയെ അസ്വസ്ഥപ്പെടുത്തുന്നു. സാധാരണ കാണുന്ന സിനിമ പ്രമേയമാണെങ്കിലും അത് കൂടുതല്‍ തീവ്രതയോടെ, സ്ത്രീയുടെ കാഴ്ചപ്പാടില്‍ നോക്കിക്കാണുന്നു എന്നതാണ് ക്ലാര സോളയിലെ പ്രത്യേകത.

പലപ്പോഴും ക്ലാരക്ക് മനുഷ്യരേക്കാള്‍ മൃഗങ്ങളോടും ജന്തുക്കളോടും കൂടുതല്‍ അടുപ്പം നോന്നുന്നതായി കാണാം. കുതിരയോടും പ്രാണികളോടും ക്ലാര ഏറെ അടുപ്പം കാണിക്കുന്നു. മനുഷ്യര്‍ തന്നെ കൈവിടുമ്പോള്‍ മൃഗങ്ങള്‍ കൂടുതല്‍ തിരിച്ചറിവുള്ളവരായി മനസ്സിലാക്കുന്നുവെന്നാണ് ക്ലാരയിലൂടെ സൂചിപ്പിക്കുന്നത്. ഒടുവില്‍, പങ്കാളിയില്‍ നിന്ന് ആ സനേഹം ലഭിക്കുമ്പോഴേക്കും വിശ്വാസത്തെയും കുടുംബത്തെയും ക്ലാര പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു.

സുഹ്‌റ ആന്റ് ഹെര്‍ സണ്‍സ്

എല്‍ഗാര്‍ നജഫ് സംവിധാനം ചെയ്ത സുഹ്‌റ ആന്റ് ഹെര്‍ സണ്‍സ് നാസി അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തെ അസര്‍ ബെയ്ജാനാണ് കഥാപരിസരം. നാസിപ്പടക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറായ ഗ്രാമീണര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് പ്രമേയം. കഥയ്‌ക്കൊപ്പം കാമറ കാഴ്ചകളും ഒരു പോലെ മനോഹരമായി സിനിമയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.

അധിനിവേശ വിരുദ്ധ പോരാട്ടത്തിനായി മക്കളെ പറഞ്ഞയക്കുമ്പോള്‍, ഗ്രാമത്തിലെ നാസി ഏജന്റുമാരുടെ ലൈംഗീക ചൂഷണത്തെ സുഹ്‌റ പ്രതിരോധിക്കുന്നു. പുരുഷന്മാര്‍ പോരാട്ട ഭൂമിയില്‍ നില്‍ക്കുമ്പോള്‍ വീടുകളില്‍ തനിച്ചാവുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഗ്രാമ മുഖ്യനെക്കുറിച്ച് സുഹ്‌റ പോരാളികള്‍ക്ക് വിവരം നല്‍കുന്നു. സ്ത്രീവേഷം ധരിച്ചെത്തുന്ന പോരാളി തന്ത്രത്തില്‍ മുഖ്യനെ വിളിച്ച്് വരുത്തി ഒറ്റക്കുത്തിന് വകവരുത്തുന്നു.

എന്നാല്‍, നാസി ഏജന്റിനെ വകവരുത്തിയതിന് പ്രതികാരമായി ഒളിസങ്കേതത്തിന് നേരെ നാസി സൈന്യം ആക്രമണം അഴിച്ചുവിടുന്നു. ഒടുവില്‍ സുഹറയുടെ കൗമാരക്കാരനായ മകനെയും പ്രതികാര നടപടിയില്‍ നഷ്ടപ്പെടുന്നു. മൃതദേഹം തിരിച്ചറിയാനായി ഗ്രാമത്തിലേക്ക് കൊണ്ടുവരുമ്പോള്‍ പട്ടാളക്കാര്‍ സുഹ്‌റയെയും കാണിക്കുന്നു. എന്നാല്‍ സൈനിക നടപടി ഭയന്ന് സ്വന്തം മകനെ അറിയില്ലെന്ന് പറയുന്ന സുഹ്‌റ, ഉള്ളുലക്കുന്ന മനസ്സോടെ അവിടം വിടുന്നു. ലൈംഗിക ചൂഷണം നടത്താന്‍ ശ്രമിക്കുന്ന അധിനിവേശ ശക്തികളുടെ ഏജന്റുമാരെ നേരിടുന്ന സ്ത്രീയുടെ കരുത്തിനെയും ഒരു പോരാളി കുടുംബത്തിലെ സ്ത്രീയെയുമാണ് ചിത്രം അടയാളപ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it