Book Reviews

നോട്ട് നിരോധനത്തിന്റെ ജീവിതദുരിതം പറഞ്ഞ് 'ഘാതകന്‍'

നോട്ട് നിരോധനത്തിന്റെ ജീവിതദുരിതം പറഞ്ഞ് ഘാതകന്‍
X

ടി പി ആയിഷാ ഹാദി


നോട്ട് നിരോധനം ഒരു സാധാരണക്കാരിയുടെ ജീവിതത്തെയും സമൂഹത്തെയും എങ്ങനെ ബാധിച്ചു എന്ന അന്വേഷണമാണ് മലയാളത്തിന്റെ അനുഗ്രഹീത എഴുത്തുകാരി കെ ആര്‍ മീരയുടെ ഘാതകന്‍ എന്ന നോവലില്‍ പ്രതിപാദിക്കുന്നത്. ഓരോ മനുഷ്യനും ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തിന്റെ ആഴിയും ചുഴിയും അതിന്റെ സങ്കീര്‍ണതകളും അവനവനില്‍ തന്നെ പുകഞ്ഞുകൊണ്ടിരിക്കും. എന്തെന്നറിയാതെ, തിരിച്ചറിയാതെ കടന്നുപോവുന്ന ആശങ്കകളില്‍ ജീവിതം മെല്ലെ മാഞ്ഞുതീരും. 40ാം വയസ്സിലും തനിച്ചു താമസിക്കുന്ന സത്യപ്രിയ എന്ന സ്ത്രീ നോട്ട് നിരോധന ദിവസം ബാംഗ്ലൂര്‍ നഗരത്തില്‍ ബാങ്ക് ജോലി കഴിഞ്ഞ് വീടെത്തുമ്പോള്‍ ഒരു മുഴക്കത്തോടെ തന്നെ ലക്ഷ്യമാക്കിയെത്തിയ വെടിയുണ്ടകള്‍ക്കു പിറകിലെ ഘാതകനെക്കുറിച്ച ആത്മകഥാപരമായ അപസര്‍പ്പക രചനയാണ് ഘാതകനിലൂടെ പറയുന്നത്. എഴുത്തുകാരിയുടെ ആത്മവിചാരങ്ങളുടെ ആവിഷ്‌കാരം കൂടിയാണിത്.

രാജ്യത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ അവസ്ഥകളും ചരിത്രങ്ങളും എങ്ങനെ സ്ത്രീ ജീവിതത്തെ ബാധിക്കുന്നു എന്നാണ് അന്വേഷണിക്കുന്നത്. സാമ്പത്തിക ശാസ്ത്ര അറിവുകളും സമൂഹിക പ്രത്യാഘാത വിചാരവും അതിസൂക്ഷ്മമായ പദവിന്യാസവും ഈ നോവലിനെ ജീവസ്സുറ്റതാക്കുന്നു. ഓരോ വ്യക്തിയും എങ്ങനെ നിര്‍മിക്കപ്പെടുന്നു, ചിന്തകളും മനോഭാവങ്ങളും എങ്ങനെ നവീകരിക്കപ്പെടുന്നു, അതെങ്ങനെ നമ്മെ അഴിച്ചുപണിയുന്നുവെന്ന് സൂക്ഷ്മ വായനയില്‍ വായനക്കാരന്റെ ഉള്ളുണര്‍ത്തുന്നുണ്ട്. കൊച്ചു കൊച്ചു പദവിന്യാസം തീര്‍ക്കുന്ന ആശയ പ്രപഞ്ചമാണ് ഈ കൃതിയെ വേറിട്ടുനിര്‍ത്തുന്നത്. ഉദാഹരണത്തിന് ആണത്തം ആണുമായി ബന്ധപ്പെട്ടതല്ല, അധികാരവുമായി ബന്ധപ്പെട്ടതാണ്. അധികാരത്തമാണ് ആണത്തം. പണത്തം, അധികാരത്തം ഇതിലൂടെയുള്ള യാത്രയാണ് സ്ത്രീ ജീവിതം. ജീവിതം കടന്നുപോയ വഴികളിലെ മനുഷ്യജീവിതം ഇതില്‍ പറഞ്ഞുപോവുന്നുണ്ട്.


ആരാണ് ഘാതകന്‍ എന്ന ജിജ്ഞാസ വായനക്കാരനെ പുസ്തകത്തോടൊപ്പം മുന്നോട്ടുനയിക്കുന്നു. സ്‌നേഹപ്രിയ ലോലമനസ്സും സാധാരണത്വവും ഉള്ള പെണ്‍കുട്ടിയാണ്. സത്യപ്രിയ കരുത്തും കരുതലും ശേഷിയുമുള്ള പെണ്‍കുട്ടിയാണ്. മലയാളി ജീവിതത്തിന്റെ സാധാരണ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സവിശേഷതകളുള്ള കഥാപാത്രമാണ് സത്യപ്രിയ. ഉയര്‍ന്ന ജാതിക്കാരനെ കല്യാണം കഴിച്ച, സമ്പന്നയായ താഴ്ന്ന ജാതിക്കാരിയാണ് വസന്തലക്ഷ്മി എന്ന അമ്മ. വസന്തലക്ഷ്മിയുടെ അച്ഛന്‍ അവരാണ് തന്റെ ശ്രീ എന്നു വിശ്വസിച്ചു. എല്ലാ സ്ഥാപനങ്ങള്‍ക്കും അവരുടെ പേര് ചേര്‍ത്തു. മകളോടുള്ള അളവറ്റ വാല്‍സല്യം ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. അച്ഛന്‍ ശിവപ്രസാദ് കൊലപാതകശ്രമത്തിനിടയില്‍ പാരാലിസിസ് വന്നു വീല്‍ചെയറിലാണ്. ബംഗളൂരുവില്‍ നടന്ന വധശ്രമത്തെക്കുറിച്ച് വീട്ടിലറിയിക്കുന്നില്ല. എന്നാല്‍ ടിവിയില്‍ വാര്‍ത്ത വരികയും വീട്ടിലും നാട്ടിലും ഉള്ളവര്‍ അറിയുകയും ചെയ്യുന്നു. ഇതറിഞ്ഞപ്പോള്‍ അച്ഛന്‍ പറയുകയാണ് നിന്നെയും അവര്‍ കൊല്ലും. അവിടെ തുടങ്ങുകയാണ് ഈ നോവലിന്റെ കഥാതന്തു. സഹോദരി ശിവപ്രിയയുടെ അപകടമരണം ആകസ്മികമല്ല, കൊലപാതകമാണെന്ന് വിചാരിക്കുന്നു. അച്ഛന്‍ ദുരൂഹമായി ജീവിതത്തില്‍ മറച്ചുവച്ച ഏതോ ഒരു കറുത്ത സത്യം പിന്തുടരുന്നു എന്ന തോന്നല്‍ ശക്തിയായി മാറുന്നു. ഈ പുസ്തകത്തിലെ കഥപറയുന്നതും നായികയും സത്യപ്രിയ തന്നെയാണ്. ബാംഗ്ലൂരിലേക്കു മടങ്ങുന്നതിനിടയിലാണ് തങ്ങളുടെ കിണറ്റില്‍ വിഷം കലക്കിയ വിവരമറിയുന്നത്. വീട് കത്തിയതും ദുരന്തങ്ങളും അനുഭവങ്ങളും പരസ്പര ബന്ധത്തോടെ ഇടയ്ക്കിടെ കടന്നുവരുന്നു. ഭൂതവും വര്‍ത്തമാനവും ഇഴചേര്‍ന്നു പോവുന്ന കഥാരീതിയാണിത്.


കൊലയ്ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കുക, അതിനെ പല സംഘങ്ങളുടെ ശൃംഖലയില്‍ ഏല്‍പ്പിക്കുക, അതിന്റെ കണ്ണികള്‍ പിടിക്കപ്പെട്ടാല്‍ തൊട്ടു മുകളിലുള്ള ആളെ വധിക്കുക. ഈ ശ്രേണി ആസൂത്രിത കൊലയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഫാഷിസ്റ്റ് മാഫിയാ രീതിയെന്ന വര്‍ത്തമാനത്തെ, സ്വാമി മഹിബാശിയോട് ചേര്‍ത്തുവായിക്കുമ്പോള്‍ വല്ലാത്ത സമാനത അനുഭവപ്പെടും. ആള്‍ദൈവങ്ങളും വ്യാജ നിര്‍മിതിയും എങ്ങനെ സമകാലികതയില്‍ ദുരൂഹ സ്വാധീനമാവുന്നു എന്നത് വല്ലാത്ത ആശങ്കയാണ്. ഭയം മനുഷ്യന്റെ അസ്ഥിയില്‍ പടരുന്ന നിസ്സഹായതയാണ്. ഭയത്തിന്റെ ഔഷധം നര്‍മ്മവും ജീവിതത്തില്‍ ഒറ്റയാവുന്നതിനു പിന്നില്‍ ഭീതി പിന്തുടര്‍ന്നെത്തുന്ന അനുഭവം. ഇന്ന് ഇന്ത്യന്‍ ജീവിതത്തിന്റെ വ്യക്തി സാമൂഹിക അനുഭവം തന്നെ. ഫാഷിസ്റ്റ് വലകള്‍ക്കിടയില്‍ സ്വത്വം പിടയുന്ന ഇക്കാലത്ത് ആര്‍ക്കു വേണ്ടി എഴുതണം എന്നതിന്റെ അകംപൊള്ളുന്ന ഉത്തരങ്ങളാണ് കെ ആര്‍ മീരയുടെ ഈ കൃതി. ഇരുള്‍ മൂടുന്ന ഈ കാലസന്ധ്യയില്‍ ഭാവിക്കു വേണ്ടി കുറിച്ചിട്ട അക്ഷര പ്രതിരോധമാണ് കൃതിയുടെ അകംപുറം.

ഘാതകന്‍ ഒരു കൊലയാളിയുടെ കഥ മാത്രമല്ല, ഒരുപാട് ജീവിതങ്ങളില്‍ നടന്ന മരണങ്ങളുടെ കഥ കൂടിയാണ്. മറ്റുള്ളവരുടെ ഉള്ളില്‍ ജീവിക്കുന്നവരുടെയും ജീവിച്ചിരുന്നിട്ടും മരണപ്പെട്ടതുപോലെ ജീവിക്കുന്നവരുടെയും കഥ. വേണ്ടെന്നുവച്ചിടത്ത് വീണുപോവുന്ന മക്കളുടെ അച്ഛനുവേണ്ടി ബാക്കി എല്ലാം വേണ്ടെന്നുവയ്ക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന പെണ്ണുറവിന്റെ കഥ കൂടിയാണ് ഘാതകന്‍. സത്യവും പെണ്‍ സ്വത്വവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇരയുടെ അപസര്‍പ്പക കഥയാണ് സത്യപ്രിയ. അവളില്‍ നാം സമകാലിക രാഷ്ട്രീയത്തിലെ സ്ത്രീയെ വായിക്കുന്നു. വ്യക്തി ബന്ധങ്ങള്‍കൊണ്ടെന്ന പോലെ രാഷ്ട്രംകൊണ്ട് മുറിവേറ്റ ശരീരമാണ് അവള്‍. 563 പേജുള്ള നോവല്‍ തൃശൂര്‍ കറന്റ് ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. 550 രൂപയാണ് വില.


Next Story

RELATED STORIES

Share it