Job

654 തസ്തികകളില്‍ നാല് ശതമാനം ഭിന്നശേഷി സംവരണം

654 തസ്തികകളില്‍ നാല് ശതമാനം ഭിന്നശേഷി സംവരണം
X

തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകള്‍ക്ക് നാല് ശതമാനം സംവരണം അനുവദിച്ച് ഉത്തരവ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ 2016 ആക്ടിന്റെ സെക്ഷന്‍ 34 പ്രകാരമാണ് ഭിന്നശേഷി സംവരണം മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തിയത്. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച വിദഗ്ധ സമിതിയാണ് വിവിധ വകുപ്പുകളില്‍ 654 തസ്തികകള്‍ കണ്ടെത്തിയത്.

കാഴ്ചയില്ലാത്തവര്‍, കാഴ്ച പരിമിതിയുള്ളവര്‍, ബധിരര്‍, കേള്‍വി പരിമിതിയുള്ളവര്‍, സെറിബ്രല്‍ പാള്‍സി രോഗബാധിതര്‍, കുഷ്ഠരോഗം ഭേദമായവര്‍, ഹ്രസ്വകായര്‍, ആസിഡ് ആക്രമണത്തിന് ഇരയായവര്‍, മസ്‌കുലാര്‍ ഡിസ്‌ട്രോഫി, ചലന ശേഷി നഷ്ടപ്പെട്ടവര്‍, ഓട്ടിസം ബാധിതര്‍, ബുദ്ധിവൈകല്യമുള്ളവര്‍, പ്രത്യേക പഠന വൈകല്യമുള്ളവര്‍, മാനസികരോഗമുള്ളവര്‍, ഒന്നിലധികം വൈകല്യങ്ങള്‍ ഉള്ളവര്‍ എന്നീ ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ബന്ധപ്പെട്ട തസ്തികകളില്‍ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.

ഡെപ്യൂട്ടി കലക്ടര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ ഓഡിറ്റര്‍, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, നിയമ വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ്, ഗവര്‍ണര്‍സ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ലെജിസ്ലേച്ചല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അഗ്രിക്കള്‍ച്ചറല്‍ ഓഫിസര്‍, അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്, വെറ്ററിനറി സര്‍ജന്‍, മൃഗസംരക്ഷണ വകുപ്പില്‍ സയന്റിഫിക് അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ്, വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രൊഫെസര്‍ തുടങ്ങി 654 തസ്തികകളിലാണ് ഭിന്നശേഷി സംവരണത്തിന് അനുയോജ്യമായി കണ്ടെത്തിയിരിക്കുന്നത്.

നാല് ശതമാനം ഭിന്നശേഷി സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിഷ് മുഖേന തയ്യാറാക്കിയിട്ടുള്ള അസസ്സ്‌മെന്റ്, മോണിറ്ററിങ് കമ്മിറ്റി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ഫങ്ഷണാലിറ്റിഅസസ്സ്‌മെന്റ് റിപ്പോര്‍ട്ട് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് നേരത്തെ ഉത്തരവായിരുന്നു.

654 തസ്തികകളുടെ ജോലിയുടെ സ്വഭാവം, 2018ലെ കേന്ദ്ര സര്‍ക്കാരിന്റെ വൈകല്യം വിലയിരുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഭിന്നശേഷി വിഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമത വിദഗ്ധ സമിതി വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു.

Next Story

RELATED STORIES

Share it