Big stories

ഉദ്ധവ് സര്‍ക്കാര്‍ രാജി വച്ചേക്കും:തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം

ഉദ്ധവ് സര്‍ക്കാര്‍ രാജി വച്ചേക്കും:തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം
X

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന് സൂചന.ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ട്വീറ്റില്‍ നിന്നും നിയമസഭ പിരിച്ചു വിടുകയാണെന്ന സൂചനയാണ് വ്യക്തമാവുന്നത്.തീരുമാനം മന്ത്രി സഭാ യോഗത്തിന് ശേഷം വ്യക്തമാക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം തുടങ്ങി. ഉദ്ധവ് താക്കറെ കൊവിഡ് ബാധിതനായതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടായേക്കുമാണ് വിവരം. കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി ബാലസാഹെബ് തോറാട്ടിന്റെ വീട്ടിലും യോഗം ചേരുന്നുന്നുണ്ട്.

'മഹാരാഷ്ട്രയില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി വിധാന്‍ സഭ പിരിച്ചു വിടുന്നതിലേക്ക് നയിക്കുന്നു,' എന്ന സഞ്ജയ് റാവത്തിന്റെ ട്വീറ്റ് വഴിയാണ് സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന സൂചന നല്‍കിയത്. ഏറ്റവും മോശമായ സാഹചര്യത്തില്‍ അധികാരം വിടേണ്ടി വരുമെന്നും സര്‍ക്കാര്‍ വീണാലും തങ്ങളുടെ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും ശിവസേന എംപി പറഞ്ഞു.ഇതിനിടെ മന്ത്രിസഭ രാജിവച്ചേക്കുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന്,മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറേ ട്വിറ്റര്‍ ബയോയില്‍ നിന്ന് തന്റെ വകുപ്പുകള്‍ നീക്കം ചെയ്തു.

വരും ദിവസങ്ങള്‍ക്കുള്ളില്‍ ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 50 ആവുമെന്ന് മന്ത്രിയും വിമത പാളയത്തിലുള്ള പ്രഭാര്‍ ജന്‍ശക്തി തലവനുമായ ബച്ചു കഡു പറഞ്ഞു. ചില കോണ്‍ഗ്രസ് എംഎല്‍മാരും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ഏക് നാഥ് ഷിന്‍ഡെയുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണെന്നായിരുന്നു നേരത്തെ സഞ്ജയ് റാവത്തിന്റെ പ്രതികരണം. ഷിന്‍ഡെ ശിവ സൈനികനാണെന്നും ശിവസേനയില്‍ പ്രശ്‌നങ്ങളില്ലെന്നുമായിരുന്നു റാവത്ത് രാവിലെ പ്രതികരിച്ചത്. എന്നാല്‍ കൂറുമാറ്റം ഉറപ്പായ സാഹചര്യത്തില്‍ സര്‍ക്കാര്‍ താഴെ വീഴാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കെയാണ് സഞ്ജയ് റാവത്തിന്റെ പുതിയ ട്വീറ്റ്. 40 ലധികം എംഎല്‍എമാര്‍ ഷിന്‍ഡെക്കൊപ്പം കൂറുമാറാനെരുങ്ങുന്നെന്നാണ് വിവരം.

അസമിലെ ഗുവാഹട്ടിയിലെ ഹോട്ടലിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമാണ് എംഎല്‍എമാര്‍ എത്തിയത്. ബിജെപി എംഎല്‍എ സുശാന്ത ബോര്‍ഗൊഹെയ്ന്‍ എംഎല്‍എമാരെ സ്വീകരിച്ചു. 288 ആണ് മഹാരാഷ്ട്ര നിയമസഭയിലെ അംഗബലം. എന്‍സിപിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ 285 അംഗങ്ങളാണ് നിലവില്‍ നിയമസഭയിലുള്ളത്. ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരു എംഎല്‍എ മരിച്ചതിനാല്‍ ഈ എണ്ണം 55 ആയി. കേവല ഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം.

Next Story

RELATED STORIES

Share it