Big stories

എസ്‌ഐആര്‍: തെളിവു നല്‍കിയിട്ടും തള്ളിമാറ്റപ്പെട്ടവര്‍

എസ്‌ഐആര്‍: തെളിവു നല്‍കിയിട്ടും തള്ളിമാറ്റപ്പെട്ടവര്‍
X

പശ്ചിമ ബംഗാള്‍: പശ്ചിമബംഗാളില്‍ വീണ്ടും വോട്ടര്‍പട്ടികയില്‍ നിന്ന് വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുന്നുവെന്ന് റിപോര്‍ട്ടുകള്‍. മാള്‍ഡയിലെ സുജാപൂരിലെ ഒരു ബൂത്തില്‍ നിന്നാണ് 427 വോട്ടര്‍മാരെ ഒഴിവാക്കിയത്. ഹിയറിംഗുകളില്‍ പങ്കെടുത്തിട്ടും രേഖകള്‍ സമര്‍പ്പിച്ചിട്ടുമാണ് ഇത്രയും പേര്‍ ഒഴിവാക്കപ്പെട്ടത് എന്നതാണ് ആശ്ചര്യം.


പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ സുജാപൂര്‍ നിയമസഭാ മണ്ഡലത്തിലെ സീലംപൂര്‍ 1 പഞ്ചായത്തില്‍, പുനപ്പരിശോധനാ പ്രക്രിയയില്‍ ഹിയറിംഗുകളില്‍ പങ്കെടുക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടും കുറഞ്ഞത് 427 വോട്ടര്‍മാരെ ഒന്നാം സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് പരാതി.

പ്രദേശവാസികള്‍ പറയുന്നതനുസരിച്ച് മനപ്പൂര്‍വ്വമുള്ള ഒഴിവാക്കല്‍ പ്രക്രിയയാണ് നടക്കുന്നത്. കാരണം, എസ്‌ഐആര്‍ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിലെ ഒരു ബൂത്തില്‍ നിന്നുള്ള 522 വോട്ടര്‍മാരെ തുടക്കത്തില്‍ 'അഡ്ജുഡിക്കേഷന്‍ പരിധിയില്‍' ഉള്ളവരായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ആദ്യ സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍, അവരില്‍ 427 പേരുടെ പേരുകള്‍ കാണാതായി. ഇതോടെ ഹിയറിങിന് പങ്കെടുത്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതാണെന്ന് വോട്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴും അവരുടെ പേരുകള്‍ പുറത്താണെന്നു മാത്രം.

'തങ്ങളുടെ കുടുംബങ്ങള്‍ തലമുറകളായി ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. അതിന്റെ രേഖകളെല്ലാം സമര്‍പ്പിച്ചതുമാണ്. എന്നിട്ടും പട്ടിക പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ പുറത്തായി' ഒരേ ബൂത്തില്‍ താമസിക്കുന്ന സാഗര്‍ മഹല്‍ദാറും മെര്‍ അലി മഹല്‍ദാറും പറയുന്നു. 2002 ന് മുമ്പ് മുതല്‍ താന്‍ ഒരു സ്ഥിരം വോട്ടറാണെന്നും 2002 ലെ എസ്ഐആര്‍ ലിസ്റ്റ് ഉള്‍പ്പെടെയുള്ള മുന്‍കാല ഇലക്ടറല്‍ റെക്കോര്‍ഡുകളില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും മെര്‍ അലി പറഞ്ഞു.

'ജനാധിപത്യ അവകാശങ്ങളുടെ മേലുള്ള ലംഘനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് മഹല്‍ദാര്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. അത്തരം വോട്ടര്‍മാരുടെ വിശദാംശങ്ങളും ഞങ്ങളുടെ പാര്‍ട്ടി ശേഖരിക്കുന്നുണ്ട്. ഒരു യഥാര്‍ത്ഥ വോട്ടറുടെയും വോട്ടവകാശം നിഷേധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ല,' അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ എസ്ഐആര്‍ പരിശോധനയ്ക്കിടെ വന്‍തോതിലുള്ള പേരുകള്‍ ഒഴിവാക്കലും സൂക്ഷ്മപരിശോധനയും സംബന്ധിച്ച് പശ്ചിമ ബംഗാളില്‍ വ്യാപകമായ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ഒഴിവാക്കലുകള്‍.

ആദ്യ സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഗ്രാമീണ ബംഗാളിലെ നിരവധി പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍, വലിയ തോതിലുള്ള വോട്ടവകാശ നിഷേധം ഉണ്ടായി.

പരിശോധനാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നടപടിക്രമം എന്ന് ഉദ്യോഗസ്ഥര്‍ വാദിച്ചിട്ടുണ്ടെങ്കിലും, ഹിയറിംഗുകളില്‍ പങ്കെടുത്ത് രേഖകള്‍ സമര്‍പ്പിച്ചതിന് ശേഷവും വോട്ടര്‍മാരെ ഒഴിവാക്കുന്നതില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ആദ്യ സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് എട്ട് ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കിയതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. വിധിനിര്‍ണ്ണയത്തിലായിരുന്ന 27 ലക്ഷം വോട്ടര്‍മാരില്‍ നിന്ന് എട്ട് ലക്ഷം പേരുകള്‍ ആദ്യ സപ്ലിമെന്ററി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തനിക്ക് അറിയാന്‍ കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത എല്ലാവരെയും വീണ്ടും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് തന്റെ പാര്‍ട്ടി മുന്‍കൈ എടുക്കുമെന്നും അവര്‍ പറഞ്ഞു.


സപ്ലിമെന്ററി ലിസ്റ്റുകള്‍ ഇതുവരെ ഭൗതിക രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, പ്രക്രിയയില്‍ സുതാര്യതയില്ലെന്നും അവര്‍ പറഞ്ഞു. 'ഇതുവരെ, (സപ്ലിമെന്ററി) ലിസ്റ്റിന്റെ ഹാര്‍ഡ് കോപ്പികള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചിട്ടില്ല. ആ ലിസ്റ്റ് പ്രദര്‍ശിപ്പിച്ചതിനുശേഷം മാത്രമേ ഞങ്ങള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയൂ,' അവര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ബംഗാളില്‍ അത് നടപ്പിലാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും സംസ്ഥാനത്ത് ഒരു തടങ്കല്‍പ്പാളയവും നിര്‍മ്മിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it