Big stories

ആര്‍എസ്എസ് എന്തുകൊണ്ട് രാജാക്കന്മാരെ കുറിച്ച് സംസാരിക്കുന്നു?

ആര്‍എസ്എസ് എന്തുകൊണ്ട് രാജാക്കന്മാരെ കുറിച്ച് സംസാരിക്കുന്നു?
X

പവന്‍ കൊരാട

രാജാക്കന്മാരെയും 'രാജധര്‍മ'ത്തെയും കുറിച്ചുള്ള ഹിന്ദുത്വ അനുകൂലികളുടെ ഭാഷണങ്ങള്‍ ജനാധിപത്യപരമായ നേതൃമാതൃകയുടെ സ്ഥാനത്ത് ശാസനാധികാരമുള്ള നേതാവിനെ പകരം വയ്ക്കുന്നതിനുള്ള കൃത്യമായ പദ്ധതിയാണ്

പുല്‍വാമ ആക്രമണത്തിനു ശേഷമുള്ള സംസാരത്തിനിടെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചു: 'രാജാവിന്റെ കടമ തന്റെ പ്രജകളെ സംരക്ഷിക്കുക എന്നതാണ്. രാജാവ് തന്റെ കടമ നിര്‍വഹിക്കണം. '2002ലെ ഗുജറാത്ത് കലാപ സമയത്ത്, അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയോട് 'രാജധര്‍മം' പിന്തുടരാന്‍ ഉപദേശിച്ചു.

2016ല്‍, സാമൂഹിക ആദര്‍ശങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ അമിത് ഷാ ആദര്‍ശ പിതാവിനോ മകനോ ഒപ്പം 'ആദര്‍ശ രാജാവ്' എന്ന പ്രയോഗവും ഉള്‍പ്പെടുത്തി. എന്തുകൊണ്ടാണ് ബിജെപിയുടെയും അവരുടെ പ്രത്യയശാസ്ത്ര സഖ്യകക്ഷിയായ സംഘപരിവാരത്തിന്റെയും വാചാടോപങ്ങള്‍ ഇന്ത്യയുടെ ആധുനിക ജനാധിപത്യ റിപബ്ലിക്കിനുള്ളില്‍ രാജാക്കന്മാര്‍, പ്രജകള്‍, സനാതന ധര്‍മം, പരമ്പരാഗത കടമകള്‍ എന്നിങ്ങനെയുള്ള ഫ്യൂഡല്‍ ആശയങ്ങളെ നിരന്തരം വിളിച്ചോതുന്നത്?

രാജത്വവുമായി ബന്ധപ്പെടുത്തി ഇത്തരമൊരു ഫ്യൂഡല്‍ ഭാഷയിലേക്കുള്ള നിരന്തരമായ തിരിഞ്ഞു നടത്തം ആകസ്മികമായ ഒരു ഗൃഹാതുര ചിന്തയല്ല. ഇത് സൂക്ഷ്മമമായ പരിശോധന അര്‍ഹിക്കുന്ന കാര്യമാണ്; പ്രത്യേകിച്ച് പ്രതിസന്ധികളിലോ പ്രത്യയശാസ്ത്രപരമായ സ്ഥിരീകരണം ആവശ്യമായ നിമിഷങ്ങളിലോ ഇത്തരം ഭാഷ ആവര്‍ത്തിക്കുമ്പോള്‍. റിപബ്ലിക്കിന്റെ മൗലിക തത്ത്വങ്ങളുമായുള്ള അടിസ്ഥാനപരമായ സംഘര്‍ഷം പ്രകടമാവുന്ന, മനപ്പൂര്‍വവും പ്രബലമായ ഒരു പ്രത്യയശാസ്ത്ര കൗശലമായും ഇത് പ്രവര്‍ത്തിക്കുന്നു. ഈ കാലഹരണപ്പെട്ട ഭാഷ തന്ത്രപരമായി ഉപയോഗിക്കുന്നതിനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍ പരിശോധിക്കുന്നു.

ജനകീയ പരമാധികാരം, അവകാശങ്ങളാല്‍ നിര്‍വചിക്കപ്പെട്ട പൗരത്വം, നിയമത്തിന് മുന്നില്‍ തുല്യത, തിരഞ്ഞെടുക്കപ്പെട്ടതും മറുപടി പറയാന്‍ ബാധ്യതയുള്ളതുമായ പ്രതിനിധികളിലൂടെയുള്ള ഭരണം തുടങ്ങിയ തത്ത്വങ്ങളില്‍ കെട്ടിപ്പടുത്ത ഒരു റിപബ്ലിക്, ഒരു പ്രത്യേക രാഷ്ട്രീയ യുക്തിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സൈദ്ധാന്തികമായി, അതിന്റെ നിയമസാധുത ഭരിക്കപ്പെടുന്നവരുടെ സമ്മതത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അതിന്റെ പ്രവര്‍ത്തനം ഭരണഘടനാ നടപടിക്രമങ്ങള്‍, നിയമങ്ങള്‍, അധികാരത്തെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനുമുള്ള വഴികള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

രാജാക്കന്മാരുടെയും പ്രജകളുടെയും 'രാജധര്‍മ'ത്തിന്റെയും ഭാഷ മൊത്തത്തില്‍ വ്യത്യസ്തമായ ഒരു രാഷ്ട്രീയ ലോകത്തിന്റേതാണ്. ഈ രാഷ്ട്രീയ ലോകം അധികാരശ്രേണിയിലും പാരമ്പര്യമായി ലഭിച്ചതോ 'ദൈവികമായി' അംഗീകരിക്കപ്പെട്ടതോ ആയ അധികാരത്തിലും സാര്‍വത്രിക അവകാശങ്ങളെക്കാള്‍ കൂടുതല്‍ ജന്മത്താല്‍ നിയോഗിക്കപ്പെട്ട കടമകള്‍ (ജാതിവ്യവസ്ഥയെ ചരിത്രപരമായി ന്യായീകരിക്കുന്ന വര്‍ണാശ്രമ ധര്‍മം പോലെ) അന്തര്‍ലീനമായ ഒരു സാമൂഹിക ക്രമത്തിലുമാണ് നിലകൊള്ളുന്നത്.

പരമ്പരാഗതമായ രാജാധികാര ക്രമത്തിനുള്ളില്‍ പദവിയെ അടിസ്ഥാനമാക്കിയുള്ള കടമകളാണ് ഭരണാധികാരിക്കുള്ളത്. പ്രജകള്‍ക്ക് ലഭിക്കുന്ന സംരക്ഷണം പൗരന്‍മാര്‍ എന്ന നിലയിലുള്ള അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച്, ഭരണാധികാരി സ്വന്തം ധര്‍മം പിന്തുടരുമ്പോള്‍ അതിനോട് പ്രജ കാണിക്കുന്ന അനുസരണയില്‍ നിന്നും വരുന്നതാണ് ഈ സംരക്ഷണം. ഈ കാലഹരണപ്പെട്ട ഭാഷ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കണമെങ്കില്‍ രാഷ്ട്രീയ അധികാരത്തിന്റെ രണ്ട് വിരുദ്ധ ആശയങ്ങളിലെ വ്യത്യാസം കാണേണ്ടതുണ്ട്.

ഒന്നാമത്തേത് ജനാധിപത്യപരമായ നേതൃത്വമാണ്. ജനങ്ങളുടെ വിധിയില്‍ നിന്നാണ് അവരുടെ അധികാരം വരുന്നത്. അത് ഭരണഘടനയാല്‍ പരിമിതപ്പെടുത്തപ്പെട്ടതും വോട്ടര്‍മാരോടും നിയമത്തോടും ബാധ്യതയുള്ളതുമാണ്. വൈവിധ്യമാര്‍ന്ന ഒരു സമൂഹത്തില്‍ ചര്‍ച്ചകളുടെയും സമവായത്തിന്റെയും പാതയില്‍ മന്ദഗതിയില്‍ ആണ് അത് പ്രവര്‍ത്തിക്കുക. ഈ നേതൃത്വം എത്ര ശക്തമാണെങ്കിലും അതിന് പരിമിതികളുണ്ടാവും. അതിനെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശവുമുണ്ടാവും.

രണ്ടാമത്തേത് ശാസനാധികാരമുള്ള തലവനാണ്. ഭരിക്കാനുള്ള അവരുടെ അവകാശവാദം പലപ്പോഴും തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം ചരിത്രപമായ നിയോഗം, സാംസ്‌കാരിക രൂപം, സഹജമായ കഴിവ്, ദിവ്യനിയമം(നരേന്ദ്ര മോദിയുടെ കാര്യത്തിലെന്നപോലെ) തുടങ്ങിയ വാദങ്ങളിലേക്ക് പോവും. ധര്‍മം നിര്‍വചിച്ചിരിക്കുന്ന രാജാവിന് സമാനമായ പദവിയാണ് അവര്‍ക്കുണ്ടാവുക. ഈ 'തലവന്‍' നിയന്ത്രണങ്ങളെ ഇഷ്ടപ്പെടുന്നില്ല. പര്യാലോചനകളേക്കാള്‍ ഖണ്ഡിതമായ നടപടി ഇഷ്ടപ്പെടുന്നു. വിയോജിപ്പിനെ രാജ്യദ്രോഹമായി കാണുന്നു. സമ്മതം മാത്രമല്ല അനുസരണം തന്നെ ആവശ്യപ്പെടുന്നു. 'തലവന്‍' ജനാധിപത്യത്തിന്റെ ബാഹ്യഭൂഷകളില്‍ അക്ഷമനും ഏകമാത്രമായ കാഴ്ചപ്പാടിനെ ഉള്‍ക്കൊള്ളുന്നവനുമാണ്.

രാജാക്കന്മാരെക്കുറിച്ചും 'രാജ ധര്‍മ'ത്തെക്കുറിച്ചും ഹിന്ദുത്വ വക്താക്കളുടെ ആവര്‍ത്തിച്ചുള്ള സംസാരം, ജനാധിപത്യ നേതാവിന്റെ മാതൃകയെ ശാസനാധികാരമുള്ള 'തലവനെ' ന്യായീകരിക്കുന്ന ചട്ടക്കൂട് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു. ഈ പ്രത്യയശാസ്ത്ര പ്രവര്‍ത്തനം പല തരത്തിലാണ് പ്രകടമാവുന്നത്.

1. കടമയ്‌ക്കൊപ്പം അവകാശങ്ങളെയും മാറ്റിസ്ഥാപിക്കുന്നു

പൗരന്റെ 'അവകാശങ്ങള്‍' (അധികാരം) എന്നതിനേക്കാള്‍ ഭരണാധികാരിയുടെ 'കടമ' (ധര്‍മം) എന്ന വിഷയത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുന്നത് അടിസ്ഥാന രാഷ്ട്രീയ ബന്ധത്തെ പുനര്‍നിര്‍മിക്കുന്നു. അവകാശങ്ങള്‍ പൗരന്മാരെ ഭരണകൂടത്തിന്മേല്‍ അവകാശവാദം ഉന്നയിക്കാനും അതിനെ ഉത്തരവാദിത്തപ്പെടുത്താനും പ്രാപ്തരാക്കുന്നു. ഭരണാധികാരിയുടെ കടമയുടെ ഭാഷ, പ്രത്യേകിച്ച് പാരമ്പര്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെങ്കില്‍, അത് ജനങ്ങളെ ഭരണാധികാരിയുടെ സദ്ഗുണത്തെയും ജനാധിപത്യ പ്രക്രിയകള്‍ക്ക് പുറത്ത് നിര്‍വചിച്ചിരിക്കുന്ന ഒരു നിയമസംഹിത പാലിക്കുന്നതിനെയും ആശ്രയിച്ച് നിഷ്‌ക്രിയ സ്വീകര്‍ത്താക്കളായി സ്ഥാപിക്കുന്നു.

ഉത്തരവാദിത്തം താഴേക്ക് (ജനങ്ങളിലേക്ക്) പോകുന്നതിനു പകരം മുകളിലേക്ക് (പാരമ്പര്യത്തിലേക്കോ ദൈവിക ക്രമത്തിലേക്കോ) മാറുന്നു. ഇത് അവകാശം ഉന്നയിക്കുന്ന പൗരനെ ദുര്‍ബലപ്പെടുത്തുകയും വിധേയത്വമുള്ള പ്രജയെ, അതായത് ശാസനാധികാരമുള്ള ഒരു 'തലവന്' ആജ്ഞാപിക്കാന്‍ എളുപ്പമുള്ള ഒരു ജനതയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു;

2. പാരമ്പര്യത്തിലൂടെ നിയമസാധുത തേടല്‍

'ആദര്‍ശ രാജാക്കന്മാരെ' അല്ലെങ്കില്‍ 'സനാതന ധര്‍മം' എന്ന് വിളിക്കുന്നത്, ജനാധിപത്യ മാനദണ്ഡങ്ങളെ മറികടന്ന്, കാലാതീതവും തദ്ദേശീയവുമായ ഒരു പാരമ്പര്യത്തില്‍ വര്‍ത്തമാന രാഷ്ട്രീയ അധികാരത്തെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരു 'ആദര്‍ശ രാജാവിനെ' പോലെ പ്രവര്‍ത്തിക്കുന്ന 'തലവന്‍', കേവലം തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം അവരുടെ ഭരണത്തിന് ഒരു സാംസ്‌കാരിക ഭാരം നല്‍കിക്കൊണ്ട് ആഴമേറിയ ഒരു കടമ നിറവേറ്റുന്നുവെന്ന് ധ്വനിപ്പിക്കുന്നു. ഇത് ദേശീയ വികാരത്തെ ആകര്‍ഷിക്കുകയും അംഗീകാരത്തെ ദേശസ്‌നേഹമായി രൂപപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്.

3. അധികാരശ്രേണി ശക്തിപ്പെടുത്തല്‍

അസമത്വം അന്തര്‍ലീനമായതാണ് രാജാവ്-പ്രജ എന്ന രൂപകം തന്നെ. ഭരിക്കപ്പെടുന്നവരേക്കാള്‍ ഭരണാധികാരി ശ്രേഷ്ഠനാണെന്ന സ്വാഭാവിക ക്രമമായി ('ധര്‍മം' എന്നത് ഒരു ജീവതത്ത്വശാസ്ത്രപരമായ പ്രഖ്യാപനമാണെന്ന് ഓര്‍മിക്കുക) ഇത് നടിക്കുന്നു. ജാതിവ്യവസ്ഥ പോലുള്ള പരമ്പരാഗത ശ്രേണികളെയാണ് ഇത് ശക്തമായി പ്രതിനിധാനം ചെയ്യുന്നത്. കൂടാതെ ആധുനിക സമത്വത്തോടുള്ള ഹിന്ദുത്വ പദ്ധതിയുടെ അസ്വസ്ഥതയുമായി ഇത് യോജിക്കുന്നു. 'ആദര്‍ശ രാജാവിനെ' പ്രോല്‍സാഹിപ്പിക്കുന്നത് അദ്ദേഹം പ്രതിനിധാനം ചെയ്ത ശ്രേണീപരമായ കാഴ്ചപ്പാടിനെ പരോക്ഷമായി സാധൂകരിക്കുന്നു. അസമത്വം വെല്ലുവിളിക്കപ്പെടേണ്ട ഒരു സാമൂഹിക ഘടനയല്ല, മറിച്ച് സ്വാഭാവികമാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു.

ഈ അധികാരശ്രേണി അടിച്ചേല്‍പ്പിക്കല്‍ വെറും അമൂര്‍ത്തമല്ല. ഉദാഹരണത്തിന്, സംസ്‌കാരത്തെയും ആവിഷ്‌കാരത്തെയും നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ ഇത് മൂര്‍ത്തമായി പ്രകടമാകും. ആര്‍എസ്എസിന്റെ സാംസ്‌കാരിക വിഭാഗം (സംസ്‌കാര്‍ ഭാരതി) സമ്മര്‍ദ്ദം ചെലുത്തി രാജസ്ഥാനില്‍ ഒരു ലൈംഗികാതിക്രമ പ്രമേയമുള്ള നൃത്ത പ്രകടനം റദ്ദാക്കിയത് ഒരു സമീപകാല ഉദാഹരണമാണ്.

പാരമ്പര്യത്തോട് ഒരു 'വിമത മനോഭാവം' പ്രകടിപ്പിക്കുകയും 'സ്വാതന്ത്ര്യത്തിന്റെ പേരില്‍... അനിയന്ത്രിതമായ ആശയങ്ങള്‍' പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു എന്നായിരുന്നു ന്യായീകരണം. ജനാധിപത്യ ആവിഷ്‌കാരത്തെ 'ധര്‍മ'ത്തിന്റെയും സാമൂഹിക അച്ചടക്കത്തിന്റെയും ഇടുങ്ങിയ വീക്ഷണത്തിന് കീഴ്‌പെടുത്തി. സാംസ്‌കാരിക അതിരുകള്‍ നിര്‍ദേശിക്കുന്ന ശാസനാധികാരമുള്ള 'തലവ'ന്റെ യുക്തി ഇതാണ്.

4. 'സാമാന്യബുദ്ധി' എന്ന വ്യാജേനയുള്ള പ്രത്യയശാസ്ത്രം

'രാജ ധര്‍മം', 'ആദര്‍ശ രാജാവ്', അല്ലെങ്കില്‍ 'പാരമ്പര്യം' സംരക്ഷിക്കാനുള്ള ആഹ്വാനങ്ങള്‍ തുടങ്ങിയ ആശയങ്ങള്‍ സാംസ്‌കാരികമായി ആഴത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നതിനാല്‍, അവ ഉപയോഗിക്കുന്നത് സ്വാഭാവികവും ധാര്‍മികവുമായി തോന്നാം. ഈ പദങ്ങള്‍ക്കുള്ളിലെ പ്രത്യേക ശ്രേണീപരമായ, ഒഴിവാക്കല്‍ അധികാര ബലതന്ത്രത്തെ മറച്ചു പിടിക്കുന്നു; അവ ശരിയായ പെരുമാറ്റമോ പൈതൃക സംരക്ഷണമോ ആയി അവതരിപ്പിക്കപ്പെടുന്നു, ജനാധിപത്യപരമായതിനേക്കാള്‍ ഈ ചട്ടക്കൂടിന്റെ രാഷ്ട്രീയ തിരഞ്ഞെടുപ്പിനെ മറച്ചുവയ്ക്കുന്നു.

ഈ സാധാരണവല്‍ക്കരണത്തിലൂടെയാണ് പ്രത്യയശാസ്ത്രം വിജയിക്കുന്നത്.

5. 'രാജാവിന്റെ കടമ' എന്ന് വിളിക്കുന്നത് ഉത്തരവാദിത്തത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ സഹായിക്കുന്നു

ഒരു രാജാവിന്റെ കടമയെക്കുറിച്ച് സംസാരിക്കുന്നത് പാരമ്പര്യത്തില്‍ വേരൂന്നിയ ഒരു ധാര്‍മിക പരിഗണനയുടെ ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ നേതാക്കളെ അനുവദിക്കുന്നു. ഗവണ്‍മെന്റിന്റെ പരാജയങ്ങള്‍, തെറ്റായ കാര്യങ്ങളിലോ അക്രമത്തിലോ ഉള്ള ഭരണകൂടത്തിന്റെ പങ്കാളിത്തം, ഭരണഘടനയ്ക്ക് കീഴിലുള്ള നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുമായോ നീതിന്യായ വ്യവസ്ഥകളുമായോ ഉള്ള പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കഠിനമായ ചോദ്യങ്ങള്‍ ഇത് സമര്‍ഥമായി ഒഴിവാക്കുന്നു.

സംവിധാനപരമായ പരാജയങ്ങള്‍, ഭരണകൂട പങ്കാളിത്തം, അല്ലെങ്കില്‍ നിലവിലുള്ള ജനാധിപത്യ, നിയമ ചട്ടക്കൂടിനുള്ളില്‍ അപര്യാപ്തമായ നയ പ്രതികരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അസ്വസ്ഥമായ ചോദ്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കിക്കൊണ്ട്, പുരാതന സദ്ഗുണത്തില്‍ വേരൂന്നിയ ഗൗരവമേറിയ ഉത്തരവാദിത്തം ഉയര്‍ത്തിക്കാട്ടാന്‍ ഇത് നേതൃത്വത്തെ, ശാസനാധികാരമുള്ള 'തലവനെ' അനുവദിക്കുന്നു. നിയമത്തിന് കീഴിലുള്ള മൂര്‍ത്തമായ ഉത്തരവാദിത്തത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ കാലഘട്ടത്തിലെ അവ്യക്തമായ ധാര്‍മിക കടമയിലേക്ക് ഇത് സംവാദത്തെ മാറ്റുന്നു.

അതുകൊണ്ട്, ഒരു റിപബ്ലിക്കില്‍ രാജാക്കന്മാരെയും പ്രജകളെയും 'രാജധര്‍മത്തെയും' കുറിച്ചുള്ള സംസാരം നിരുപദ്രവകരമല്ല. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം പുനര്‍നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി ഭാഷ ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണിത്.

ജനാധിപത്യ പൗരത്വത്തിന്റെ അടിത്തറകളായ അവകാശങ്ങള്‍, സമത്വം, മറുപടി പറയാനുള്ള ചുമതല എന്നിവയെ ദുര്‍ബലപ്പെടുത്തിക്കൊണ്ട്, അവയെ പുരാണാത്മകമായ ഭൂതകാലത്തിന്റെ ശ്രേണീക്രമവും കടമബന്ധിതവുമായ യുക്തി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. ഉത്തരവാദിത്തമുള്ള പ്രതിനിധികളേക്കാള്‍ ഒരു ആധീശത്വ ഭരണാധികാരിക്ക് കൂടുതല്‍ അനുയോജ്യമായ യുക്തിയാണിത്. പാരമ്പര്യത്തിന്റെ നിരുപദ്രവകരമായ ഭാഷയെ അടിസ്ഥാനപരമായി സ്വേച്ഛാധിപത്യ ദര്‍ശനത്തിന്റെ മറവായി ഉപയോഗിച്ച് റിപബ്ലിക്കിനുള്ളിലെ ജനാധിപത്യത്തെ പൊള്ളയാക്കാനുള്ള വഞ്ചനാപരമായ ശ്രമമാണിത്.

കടപ്പാട്: ദ വയര്‍

Next Story

RELATED STORIES

Share it