Big stories

പോരാടി മരിച്ച വാരിയന്‍കുന്നനല്ല, മാപ്പെഴുതി കാലില്‍ വീണ സവര്‍ക്കറാണ് സ്വാതന്ത്ര്യസമര നായകന്‍; അടിമവല്‍ക്കരിക്കപ്പെട്ടതാണ് ഇന്ത്യല്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍

അഞ്ചു തവണയാണ് സവര്‍ക്കര്‍ മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞും, സ്വാതന്ത്ര്യ സമര സേനാനികളെ ഇകഴ്ത്തിയും ബ്രിട്ടീഷ് ഭരണാധികാരികളെ ദൈവതുല്യരാക്കിയും മാപ്പപേക്ഷ സമര്‍പ്പിച്ചത്

പോരാടി മരിച്ച വാരിയന്‍കുന്നനല്ല, മാപ്പെഴുതി കാലില്‍ വീണ സവര്‍ക്കറാണ് സ്വാതന്ത്ര്യസമര നായകന്‍; അടിമവല്‍ക്കരിക്കപ്പെട്ടതാണ് ഇന്ത്യല്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍
X

കോഴിക്കോട്: ബ്രിട്ടീഷ് സാമ്രാജ്യത്തോട് പോരാടി ധീര രക്തസാക്ഷിത്വം വരിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെട്ട ഖിലാഫത്ത് സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര ഭടന്‍മാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യല്‍ ചരിത്ര ഗവേഷണ കൗണ്‍സി(ഐസിഎച്ച്ആര്‍)ലിന് ഹിന്ദുത്വ നേതാവായ സവര്‍ക്കറുടെ ദേശസ്‌നേഹത്തിന് മുന്നില്‍ തര്‍ക്കമേതുമില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) ആശയാടിത്തറയായ 'ഹിന്ദുത്വം' എന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ചു എന്നതിനാലാണ് ,വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടതിന്റെ ചരിത്രങ്ങളെല്ലാം ഐസിഎച്ച്ആറിലെ ചരിത്രകാരന്‍മാര്‍ മറന്നുപോകുന്നത്.


1908ല്‍ മഞ്ചേരി രാമയ്യര്‍ മുഖേന കോണ്‍ഗ്രസ്സിലെത്തി, 1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചെരിവില്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിക്കുന്നത് വരെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെതായിരുന്നു.


1920 ജൂലായ് 18 ന് കോഴിക്കോട് ജൂബിലി ഹാളില്‍ നടന്ന മലബാര്‍ ജില്ലയിലെ മുസ്‌ലിംകളുടെ ഒരു യോഗത്തില്‍ മലബാര്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഹാജിയുടെ പ്രവര്‍ത്തന മേഖല അതായി മാറി. 1920 ആഗസ്റ്റ് മാസത്തില്‍ ഗാന്ധിജിയും, ഷൗക്കത്തലിയും സംബന്ധിച്ച കോഴിക്കോട് കടപ്പുറത്തെ അമ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ് ലിയാര്‍, കൊന്നാര മുഹമ്മദ് കോയ തങ്ങള്‍, കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍ എന്നിവര്‍ പ്രതേക ക്ഷണിതാക്കളായി സംബന്ധിച്ചു.


മലബാറിലെ ഏറ്റവും അപടകാരിയായ മനുഷ്യന്‍ എന്ന് ബ്രിട്ടീഷുകാര്‍ക്ക് വിശേഷിപ്പിക്കേണ്ടിവന്നയാളാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. നേരിട്ടും അല്ലാതെയുമുള്ള എത്രയോ പോരാട്ടങ്ങള്‍ അദ്ദേഹം ബ്രിട്ടീഷുകാരുമായി നടത്തി. വന്‍ വാഗ്ദാനങ്ങള്‍ നല്‍കി കൂടെക്കൂട്ടാന്‍ ശ്രമിച്ചും പട്ടാള മേഥാവികളെ മാറ്റി പരീക്ഷിച്ചും അദ്ദേഹത്തെ കീഴടക്കാന്‍ ബ്രിട്ടീഷുകാര്‍ എല്ലാ ശ്രമങ്ങളും നടത്തി. ഒടുവില്‍ സന്ധിസംഭാഷണം എന്ന പേരില്‍ ചതിപ്രയോഗത്തിലൂടെ പിടികൂടുകയാണ് ചെയ്തത്. കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ച് കൊല്ലാനൊരുങ്ങിയ ബ്രിട്ടീഷുകാരോട്, കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവെക്കണം എന്ന് ആവശ്യപ്പെട്ട വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ജയിലില്‍ നിന്നും പുറത്തുകടക്കാന്‍ പല പ്രാവശ്യം മാപ്പപേക്ഷ നല്‍കിയ കീഴടങ്ങലിന്റെ അടയാളമായി മാറിയ വി ഡി സവര്‍ക്കറും തമ്മില്‍ ഏറെ അന്തരമുണ്ട്.


1906ല്‍ ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയപ്പോഴാണ് സവര്‍ക്കര്‍ ആദ്യമായി പോലിസിന്റെ പിടിയിലാകുന്നത്. നാസിക് ജില്ലാ കലകടര്‍ ആയിരുന്ന എ എം റ്റി ജാക്‌സണെ വധിച്ചവര്‍ക്ക് ആയുധം എത്തിച്ചു നല്‍കി എന്നായിരുന്നു കേസ്. കേസ് പേടിച്ച് സവര്‍ക്കര്‍ നാടുവിടുകയായിരുന്നു എന്നും വാദമുണ്ട്. 1910 മാര്‍ച്ച് 13ന് ബ്രിട്ടനില്‍ അറസ്റ്റിലായ സവര്‍ക്കറെ രാജ്യദ്രോഹം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി നാടുകടത്തി. ഇന്ത്യയിലെത്തിയാല്‍ ജയിലില്‍ അടക്കുമെന്ന് ഭയന്ന സവര്‍ക്കര്‍ കടല്‍യാത്രക്കിടയില്‍ ഫ്രാന്‍സിലെ മര്‍സെയില്‍ വെച്ച് കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് പിടിയിലായ സവര്‍ക്കറെ 1911 ജൂലൈ 4ന് പോര്‍ട് ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ അടച്ചു. ക്ലാസ് 3ഡി തടവുകാരനായി ജയിലില്‍ എത്തിയ സവര്‍ക്കര്‍ ജയിലിലടയ്ക്കപ്പെട്ട് വെറും അമ്പത്തിയഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ (1911 ആഗസ്റ്റ് 30ന്) ആദ്യത്തെ മാപ്പപേക്ഷ എഴുതി അധികാരികള്‍ക്ക് സമര്‍പ്പിച്ചു. സെല്ലുലാര്‍ ജയിലിലെ മറ്റു തടവുകാര്‍ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോയ സമയത്ത് രഹസ്യമായി മാപ്പപേക്ഷ എഴുതി കരിങ്കാലിപ്പണി ചെയ്തു സ്വന്തം ശിക്ഷ ലഘൂകരിക്കാനായിരുന്നു അയാള്‍ ശ്രമിച്ചത്. സഹതടവുകാര്‍ എണ്ണയാട്ടല്‍ പോലെയുള്ള കഠിനജോലികളില്‍ തളയ്ക്കപ്പെട്ടപ്പോള്‍ സവര്‍ക്കറും സഹോദരനും ജയിലറുടെ പ്രിയപ്പെട്ടവരായി മാറി.


രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1913 നവംബര്‍ 14നു സവര്‍ക്കര്‍ തന്റെ രണ്ടാമത്തെ ദയാഹരജി ജയിലധികൃതര്‍ക്ക് സമര്‍പ്പിച്ചു. ഈ കാലയളവില്‍ നടന്ന പ്രതിഷേധങ്ങളില്‍ പ്രത്യക്ഷമായി പങ്കെടുക്കാന്‍ സവര്‍ക്കര്‍ വിസമ്മതിച്ചിരുന്നു. താന്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനത്തെയും തന്റെ ചെയ്തികളെയും നിര്‍ദാക്ഷിണ്യം തള്ളിപ്പറഞ്ഞ സവര്‍ക്കര്‍, ഏതു വിധേനയും ശിക്ഷാകാലാവധിയില്‍ ഇളവു നേടാന്‍ ശ്രമിച്ചു എന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയത്.


ബ്രിട്ടീഷ് സാമ്രാജ്യത്തിനോടുള്ള വിധേയത്വം കനക്കുന്ന ഭാഷയിലാണ് സവര്‍ക്കറിന്റെ എഴുത്തുകള്‍. സ്വാതന്ത്ര്യസമരത്തെയും അതില്‍ പങ്കെടുത്തവരെയും ചെറുതാക്കിക്കാണിച്ചും മറ്റും സ്വന്തം തടി രക്ഷിക്കുവാനുള്ള ശ്രമമാണ് ആ എഴുത്തുകളിലെ ഓരോ വാചകത്തിലും പ്രതിഫലിക്കുന്നത്. സവര്‍ക്കറിന്റെ രണ്ടാമത്തെ മാപ്പക്ഷേയില്‍ ചില ഭാഗങ്ങള്‍ ഇങ്ങിനെയാണ്, 'എനിക്ക് ഉചിതമായ വിചാരണയും നീതിപൂര്‍വമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളില്‍ ചെയ്തു പോയ അക്രമങ്ങളെ ഞാന്‍ ഹൃദയം കൊണ്ട് അത്യധികം വെറുക്കുകയും എന്നാല്‍ കഴിയും വിധം ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് മനസിലാക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് അവരുടെ അപാരമായ ഔദാര്യത്താലും, ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കില്‍, നവോത്ഥാനത്തിന്റെ പരമോന്നതരൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റെ ശക്തനായ വക്താവായി ഞാന്‍ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂര്‍ണവിധേയത്വം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യും. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൈതൃകവാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് മുടിയനായ പുത്രനു മടങ്ങി വരാനാവുക! ബ്രിട്ടീഷ് ഗവണ്മെന്റിനു മാത്രമെ അത്രയും കാരുണ്യം കാണിക്കാനാകൂ. കാലില്‍ വീണ് വിലപിക്കുന്ന തരത്തില്‍ ഇത്രയും താഴ്ന്ന് മാപ്പപേക്ഷ സമര്‍പ്പിച്ചയാളാണ് ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ച വി ഡി സവര്‍ക്കര്‍. 1914 സെപ്റ്റംബര്‍ 14നു ബ്രിട്ടീഷ് ഗവണ്മെന്റിനു സഹായവാഗ്ദാനങ്ങളോടെ സവര്‍ക്കര്‍ തന്റെ മൂന്നാമത്തെ മാപ്പപേക്ഷ സവര്‍ക്കര്‍ സമര്‍പ്പിച്ചു. 1917 ഒക്‌റ്റോബര്‍ 2, 1920 ജനുവരി 24, അതേ വര്‍ഷം മാര്‍ച്ച് 30 എന്നിങ്ങനെ സവര്‍ക്കറിന്റെ അപേക്ഷകള്‍ വന്നു കൊണ്ടേയിരുന്നു.


അഞ്ചു തവണയാണ് സവര്‍ക്കര്‍ മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞും, സ്വാതന്ത്ര്യ സമര സേനാനികളെ ഇകഴ്ത്തിയും ബ്രിട്ടീഷ് ഭരണാധികാരികളെ ദൈവതുല്യരാക്കിയും മാപ്പപേക്ഷ സമര്‍പ്പിച്ചത്. മാപ്പപേക്ഷകളുടെ സമര്‍പ്പണത്തിന് ഒടുവില്‍ ബ്രിട്ടീഷ് ഗവണ്മെന്റ് മുന്നോട്ടു വച്ച എല്ലാ ഉപാധികളും അംഗീകരിക്കുവാന്‍ തയ്യാറായ സവര്‍ക്കറിനെ 1921 മെയ് 2ന് സെല്ലുലാര്‍ ജയിലില്‍ നിന്നും വിട്ടയക്കുകയായിരുന്നു. ഇതേ സവര്‍ക്കറെ ധീരനായ സ്വാതന്ത്ര്യ സമര നായകനായി അടയാളപ്പെടുത്താന്‍ ഇന്ത്യല്‍ ചരിത്ര ഗവേഷണ കൗണ്‍സി(ഐസിഎച്ച്ആര്‍)ലിന് ഒരു സംശയവുമുണ്ടായില്ല. ഐസിഎച്ച്ആറിലെ ഇതേ ചരിത്രകാരന്‍മാരാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെട്ട ഖിലാഫത്ത് സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര ഭടന്‍മാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുന്നതും. സവര്‍ക്കറെ ധീരനും വീരനുമാക്കുന്ന ഇന്ത്യല്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെട്ട ഖിലാഫത്ത് സമര രക്തസാക്ഷികള്‍ സ്വാതന്ത്ര്യ സമര സേനാനികളാകാതെ പോകുന്നതില്‍ അത്ഭുതം തോന്നേണ്ടതില്ല.




Next Story

RELATED STORIES

Share it