Big stories

''ഗസയില്‍ ഫലസ്തീനികളെ ഇസ്രായേല്‍ മനുഷ്യകവചമാക്കുന്നു'': അസോസിഷ്യേറ്റഡ് പ്രസ് റിപോര്‍ട്ട്

ഗസയില്‍ ഫലസ്തീനികളെ ഇസ്രായേല്‍ മനുഷ്യകവചമാക്കുന്നു: അസോസിഷ്യേറ്റഡ് പ്രസ് റിപോര്‍ട്ട്
X

തെല്‍അവീവ്: ഇസ്രായേലി സൈനികര്‍ മനുഷ്യകവചമാക്കി ഉപയോഗിക്കാത്തപ്പോള്‍ മാത്രമാണ് തന്നെ കണ്ണുമൂടി കെട്ടിയിടാതിരുന്നതെന്ന് ഗസയിലെ അയ്മാന്‍ അബു ഹംദാന്‍ പറഞ്ഞു. ഗസയിലെ വിവിധ കെട്ടിടങ്ങളില്‍ ഇസ്രായേലി സൈന്യം അയ്മാന്‍ അബു ഹംദാനെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നു. ഇസ്രായേലി സൈന്യത്തിന്റെ യൂണിഫോം ധരിപ്പിച്ച്, ഹെല്‍മെറ്റില്‍ ക്യാമറയുമായാണ് അദ്ദേഹത്തെ കെട്ടിടങ്ങള്‍ക്ക് അകത്തേക്ക് അയച്ചിരുന്നത്. അകത്ത് ഫലസ്തീന്‍ പ്രതിരോധ പ്രവര്‍ത്തകരോ സ്‌ഫോടക വസ്തുക്കളോ ഇല്ലെന്ന് ഉറപ്പായാല്‍ മാത്രമേ സയണിസ്റ്റ് സൈനികര്‍ അകത്തുകയറുകയുള്ളൂ. ഒരു സയണിസ്റ്റ് സൈനിക യൂണിറ്റിന്റെ ഉപയോഗം കഴിഞ്ഞപ്പോള്‍ തന്നെ മറ്റൊരു യൂണിറ്റിന് കൈമാറിയെന്നും അയ്മാന്‍ അബു ഹംദാന്‍ അസോസിഷ്യേറ്റഡ് പ്രസിനോട് പറഞ്ഞു.


'' അവര്‍ എന്നെ മര്‍ദ്ദിച്ചു, നിനക്ക് മുന്നില്‍ മറ്റുവഴികളില്ല. പറഞ്ഞത് കേട്ടില്ലെങ്കിലും കൊല്ലും'' -36കാരനായ അയ്മാന്‍ അബു ഹംദാന്‍ പറയുന്നു. സൈനിക നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും മിക്ക പ്രദേശങ്ങളിലും ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നുണ്ടെന്നും ഒരു ഇസ്രായേലി ഉദ്യോഗസ്ഥനും പറഞ്ഞു.

ഇസ്രായേലി സൈന്യം ഫലസ്തീനികളെ മനുഷ്യകവചമാകാന്‍ നിര്‍ബന്ധിക്കുകയും സ്‌ഫോടകവസ്തുക്കളോ പ്രതിരോധ പ്രവര്‍ത്തകരോ ഉണ്ടോയെന്ന് പരിശോധിക്കാന്‍ കെട്ടിടങ്ങളിലേക്കും തുരങ്കങ്ങളിലേക്കും അയയ്ക്കുകയും ചെയ്യുന്നുവെന്ന് നേരത്തെ തന്നെ ഫലസ്തീനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കഴിഞ്ഞ 19 മാസമായി നടക്കുന്ന അധിനിവേശത്തില്‍ വ്യാപകമായി.


ഗസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും മനുഷ്യകവചമായി ഉപയോഗിക്കപ്പെട്ട ഏഴ് പലസ്തീനികളുമായ് അസോസിഷ്യേറ്റ് പ്രസ് റിപോര്‍ട്ടര്‍ സംസാരിച്ചു. ''ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, സൈന്യത്തിനുള്ളിലുള്ള നിരവധി പേര്‍ ഇതിനെ കുറിച്ച് മൊഴി നല്‍കിയിട്ടുണ്ട്.''-ഇസ്രായേലി സൈന്യത്തിലെ വിസില്‍ ബ്ലോവര്‍മാരുടെ ഗ്രൂപ്പായി ബ്രേക്കിങ് ദി സൈലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ നദാവ് വീമാന്‍ പറഞ്ഞു.

ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ പതിറ്റാണ്ടുകളായി ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചിട്ടുണ്ടെന്ന് അവകാശ സംഘടനകള്‍ പറഞ്ഞിട്ടുണ്ട്. 2005ല്‍ ഇസ്രായേല്‍ സുപ്രിം കോടതി ഈ രീതി നിരോധിച്ചു. എന്നാലും ഇത് നടക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

സൈനിക കമാന്‍ഡര്‍മാര്‍ക്ക് ഫലസ്തീനികളെ മനുഷ്യകവചമാക്കുന്നതിനെ കുറിച്ച് അറിയാമെന്നും അവര്‍ അങ്ങനെ ചെയ്യാന്‍ ഉത്തരവിട്ടെന്നും രണ്ട് സൈനികര്‍ എപിയോട് പറഞ്ഞു. കൊതുക് പ്രോട്ടോക്കോള്‍ എന്നും മറ്റുമുള്ള മനുഷ്യത്വ രഹിതമായ വാക്കുകളാണ് ഇതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.

സൈനിക നടപടികള്‍ വേഗത്തിലാക്കാനും വെടിയുണ്ടകള്‍ ലാഭിക്കാനും സൈനിക നായ്ക്കളെ പരിക്കില്‍ നിന്നും മരണത്തില്‍ നിന്നും സംരക്ഷിക്കാനും ഈ രീതി സഹായിച്ചെന്ന് മുന്‍ സൈനികര്‍ പറഞ്ഞു. 'ഒരു കൊതുകിനെ കൊണ്ടുവരിക' എന്ന ഉത്തരവുകള്‍ പലപ്പോഴും റേഡിയോ വഴിയാണ് വന്നിരുന്നതെന്ന് അവര്‍ പറഞ്ഞു. ഇത് എല്ലാവര്‍ക്കും മനസിലാവുമായിരുന്നു. സൈനികരെല്ലാം കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ ഉത്തരവുകള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിച്ചത്.

'ഒരു കൊതുകിനെ പിടിക്കൂ', 'തെരുവില്‍ നിന്ന് ഒന്നിനെ പിടിക്കാം' എന്നുമാണ് 2024 ഒരു ആസൂത്രണ യോഗത്തില്‍ ബ്രിഗേഡ് കമാന്‍ഡര്‍ പറഞ്ഞതെന്ന് ഒരു സൈനികന്‍ വെളിപ്പെടുത്തി. 16 വയസ്സുള്ള ഒരാളെയും 30 വയസ്സുള്ള ഒരാളെയും കുറച്ച് ദിവസത്തേക്ക് ഉപയോഗിച്ചതായി മറ്റൊരു സൈനികനും വെളിപ്പെടുത്തി.

തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ 2024 മാര്‍ച്ചില്‍ തന്നെ രണ്ടാഴ്ച്ച മനുഷ്യകവചമായി ഉപയോഗിച്ചതായി മസൂദ് അബു സയീദ് പറഞ്ഞു. തന്റെ സഹോദരനെ മറ്റൊരു യൂണിറ്റ് ഉപയോഗിച്ചെന്നും ഒരിക്കല്‍ കണ്ടുമുട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it