- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോള്‍വാള്‍ക്കറുടെ ചിന്തകളും കേണല്‍ സോഫിയ ഖുറൈശിക്കെതിരായ പരാമര്‍ശവും

പവന്‍ കൊരാട
ഓപറേഷന്‍ സിന്ദൂരിലെ മുസ്‌ലിം ഓഫിസറായ കേണല്‍ സോഫിയ ഖുറൈശിയെ കുറിച്ച് മധ്യപ്രദേശ് മന്ത്രി കുന്‍വാര്‍ വിജയ് ഷാ നടത്തിയ പ്രസ്താവന ദേശീയതയെ കുറിച്ച് ഇന്ത്യന്‍ പൊതുജീവിതത്തിനുള്ള വികലമായ ധാരണയുടെ ഭയാനകതയാണ് കാണിക്കുന്നത്. ബിജെപി നേതാവ് കൂടിയായ ഷാ ഇങ്ങനെ പറഞ്ഞു: ''നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ കുങ്കുമം തുടച്ചവര്‍... അവരെ ഒരു പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ അവരുടെ സഹോദരിയെ അയച്ചു.''
വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നതിനൊപ്പം തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ഷാ പറയുകയുമുണ്ടായി. എന്നിരുന്നാലും ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥയെ അവരുടെ ജോലിയുടെ അടിസ്ഥാനത്തില്‍ അല്ലാതെ 'അവരുടെ സഹോദരി' ആയി ചിത്രീകരിച്ചതിനെ അവഗണിക്കാന്‍ പ്രയാസമാണ്.
ചില പൗരന്‍മാരെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ, അവര്‍ എന്തൊക്കെ ചെയ്താലും സ്വന്തമായി കാണാന്‍ സാധിക്കാത്ത പ്രത്യയശാസ്ത്രപരമായ പ്രവണത നിരന്തരമായുണ്ടെന്ന് ഇത് വ്യക്തമായി കാണിക്കുന്നു. ഇവിടെ പ്രശ്‌നം ഒരു മന്ത്രിയുടെ വാക്കുകള്‍ മാത്രമല്ല, മറിച്ച് ഇത്തരം കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമാണ്.
ഈ സംഭവം ഉയര്‍ത്തുന്ന പ്രധാന ചോദ്യം ഇതാണ്: മന്ത്രി ഷായുടെ ലോകവീക്ഷണങ്ങളെ രൂപപ്പെടുത്തിയ പ്രത്യയശാസ്ത്ര ശക്തിയായ ആര്‍എസ്എസിന്റെ നിര്‍വചനത്തിലുള്ള ഇന്ത്യന്‍ രാഷ്ട്രത്തില്‍ ആരൊക്കെ ഉള്‍പ്പെടും?
ഒരാള്‍ മുസ്‌ലിമോ ക്രിസ്ത്യനോ ആണെങ്കില്‍ എങ്ങനെയാണ് യഥാര്‍ഥ ഇന്ത്യക്കാരനാവുക എന്നാണ് ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ച് അവരുടെ മുഖ്യ സൈദ്ധാന്തികനായ എം എസ് ഗോള്‍വാള്‍ക്കര്‍ ചോദിക്കുന്നത്. എങ്ങനെയാണ് ഇത്തരം ഒഴിവാക്കല്‍ പ്രസ്താവനകള്‍ ന്യായീകരിക്കപ്പെടുന്നത് ? ഗോള്‍വാള്‍ക്കറുടെ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന ഉത്തരം ദശലക്ഷക്കണക്കിന് ആളുകളെയും ഇന്ത്യന്‍ റിപബ്ലിക്കിന്റെ സ്വഭാവത്തെയും ആഴത്തില്‍ ബാധിക്കുന്നുണ്ട്.

ഗോള്‍വാള്‍ക്കര്‍
സംസ്‌കാരിക മാതൃകയ്ക്ക് പുറമെ അധികാരത്തിന്റെ ഉപകരണമായും നിര്‍മിക്കപ്പെട്ടിരിക്കുന്ന ഗോള്‍വാള്‍ക്കറുടെ കാഴ്ചപ്പാടുകളെ താങ്ങിനിര്‍ത്തുന്ന ആറ് പ്രധാന തൂണുകള്‍ നമുക്ക് പരിശോധിക്കാം. ഹിന്ദുവിനെ ആദിമവും സ്വാഭാവിക നിവാസിയുമായി സ്ഥാപിക്കുകയും അതു വഴി പ്രാഥമികത അവകാശപ്പെടുകയും ചെയ്യുന്നതാണ് ഒന്നാം തൂണ്‍.
ഗോള്‍വാള്‍ക്കറുടെ ദേശീയതയെ കുറിച്ചുള്ള കാഴ്ചപ്പാട് ഒരു ആശയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്: ''ഹിന്ദുക്കള്‍ പലരില്‍ ഒരു സമൂഹം മാത്രമല്ല, ഭാരതത്തിലെ യഥാര്‍ഥ, 'സ്വാഭാവിക' നിവാസികളാണ്. ''മാതൃരാജ്യത്തോടുള്ള സ്‌നേഹത്തിന്റെയും ഭക്തിയുടെയും മാനദണ്ഡങ്ങളും പാരമ്പര്യങ്ങളും സ്ഥാപിച്ചത് ഹിന്ദു ജനതയുടെ പൂര്‍വികരാണ്... 'ഈ മണ്ണിന്റെ മക്കളായി ഇവിടെ ഹിന്ദു മാത്രമേ ജീവിച്ചിട്ടുള്ളൂ.'' 'നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' എന്ന പുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍ എഴുതി.
ഇത് ചര്‍ച്ച ചെയ്യാവുന്ന ഒരു ചരിത്രമായിട്ടല്ല, മറിച്ച് അടിസ്ഥാന സത്യമായാണ് ഗോള്‍വാള്‍ക്കര്‍ അവതരിപ്പിക്കുന്നത്, ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ ഭൂമിയുമായി ഒരു പ്രത്യേക ബന്ധം നല്‍കുന്നതാണ് ഇത്. അപ്പോള്‍ തന്നെ ഈ കാഴ്ചപ്പാട് അഹിന്ദുക്കളെ, പ്രത്യേകിച്ച് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അവരുടെ വിശ്വാസങ്ങളെയും, വിദേശികളെന്നും ചരിത്രപരമായ ശത്രുക്കളാണെന്നും വിളിക്കുന്നു. ഏറ്റവും നന്നായി വിളിക്കുകയാണെങ്കില്‍, വൈകി വന്നവരെന്നോ സഹിഷ്ണുതയുള്ള ന്യൂനപക്ഷങ്ങളെന്നോ രണ്ടാം തരം അവകാശങ്ങള്‍ ഉള്ളവരെന്നോ വിളിക്കും.
ഈ വിഭാഗങ്ങളുടെ രാജ്യത്തെ സ്വത്വം സ്വാഭാവികമോ വ്യക്തമോ ആയി അവര്‍ കാണുന്നില്ല. അവരുടെ ഇന്ത്യത്വം എപ്പോഴും ഉപാധികളുടെ അടിസ്ഥാനത്തിലുള്ളതാണ്. 'യഥാര്‍ഥ' ഇന്ത്യന്‍ സമൂഹം നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാനത്തില്‍ നേടിയെടുക്കേണ്ടതാണ് അത്. ഈ തൂണ്‍, രാജ്യത്ത് ഒരു വിഭാഗത്തിനുള്ള അവകാശം സ്വാഭാവികമാണെന്ന് ധ്വനിപ്പിക്കുകയും അവരുടെ ആധിപത്യത്തെ ന്യായീകരിക്കുകയും ചെയ്യുന്നതിനാല്‍ ദേശീയ സ്വത്വത്തില്‍ വിവേചനമുണ്ടാക്കുന്നു.
ഭൂപരമായ അതിര്‍ത്തിയുടെ അടിസ്ഥാനത്തിലുള്ള പൗരത്വം ഉപരിപ്ലവമാണെന്ന ഗോള്‍വാള്‍ക്കറുടെ വിശ്വാസമാണ് അയാളുടെ ആശയങ്ങളുടെ രണ്ടാം തൂണ്‍. ഹിന്ദുക്കളാണ് പ്രാഥമികമെന്ന് പറയുന്ന ഗോള്‍വാള്‍ക്കര്‍ ''ഭൂപരമായ ദേശീയത'യെ' ശക്തമായി നിരാകരിക്കുന്നു. ഒരു രാജ്യത്ത് ജനിക്കുന്നതു കൊണ്ടും നിയമപരമായി ജീവിക്കുന്നതിലൂടെ സ്വാഭാവികമായുമാണ് പ്രധാനമായും ദേശീയത വരുന്നതെന്ന ആധുനികവും മതേതരവുമായ ആശയം ഗോള്‍വാള്‍ക്കര്‍ക്ക് അന്യമായിരുന്നു.
''ഒരു പ്രദേശത്ത് താമസിക്കുന്നത് മാത്രം പോരാ'' എന്നാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. ''ഒരു പ്രത്യേക പ്രദേശത്ത് ജനിക്കുകയോ വളര്‍ത്തപ്പെടുകയോ ചെയ്താലും ഒരു പ്രത്യേക മാനസിക രീതിയില്ലെങ്കില്‍ ഒരു വ്യക്തിക്ക് ഒരിക്കലും ആ നാട്ടില്‍ ദേശീയ പദവി നല്‍കാന്‍ കഴിയില്ല''ഗോള്‍വാള്‍ക്കര്‍ വിശദീകരിക്കുന്നു.
ഇതൊരു നിര്‍ണായക പ്രത്യയശാസ്ത്ര തന്ത്രമാണ്. ആധുനിക കാലത്തെ പൗരത്വത്തിന്റെ നിയമപരവും നാഗരികവുമായ (എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന സംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ ധാരണകളെ) തത്ത്വങ്ങളെ മാറ്റി സ്ഥാപിക്കാനാണ് ഇത് ശ്രമിക്കുന്നത്.
ജന്മാവകാശമോ പൗരത്വ രേഖകളോ പ്രധാനല്ലെങ്കില്‍ ആരാണ് പൗരന്‍ എന്ന് നിര്‍വചിക്കാനുള്ള അധികാരം നിയമവ്യവസ്ഥയില്‍നിന്നും രാജ്യത്തിന്റെ 'ആത്മാവിനെ' വ്യാഖ്യാനിക്കുന്നു എന്ന് അവകാശപ്പെടുന്നവരിലേക്ക് മാറും. ഇത് സാംസ്‌കാരികമായി 'അന്യന്‍' ആയി കാണുന്നവരോട്, അവരുടെ നിയമപരമായ പദവി പരിഗണിക്കാതെ, വിവേചനം കാണിക്കാന്‍ കാരണമാവും. ഇത് എപ്പോഴും ചോദ്യം ചെയ്യപ്പെടാവുന്ന രണ്ടാം തരം പൗരന്‍മാരെ സൃഷ്ടിക്കുന്നു.
ദേശീയത ഉറപ്പിക്കാനുള്ള 'മാനസിക വിശ്വസ്തതയാണ്' മൂന്നാം തൂണ്‍. വിശ്വസ്തതയെ നിര്‍വചിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാര്‍ഗമാണിത്. ദേശീയതയ്ക്കുള്ള സാര്‍വത്രികമായ മാനദണ്ഡം 'മാനസിക വിശ്വസ്തത'യാണെന്നാണ് ഗോള്‍വാള്‍ക്കര്‍ വാദിച്ചത്. ഇത് മതേതര ഇന്ത്യയോടോ ഭരണഘടനയോടോ ഉള്ള വിശ്വസ്തത അല്ല മറിച്ച് 'ഹിന്ദു രാഷ്ട്രത്തിന്റെ' സാംസ്‌കാരികആത്മീയ കാതലായ പാരമ്പര്യങ്ങള്‍, പുണ്യസ്ഥലങ്ങള്‍, കഥകള്‍, ആരാധ്യപുരുഷര്‍ എന്നിവയോടുള്ള വിശ്വസ്തതയാണ്.
രണ്ടാം ലോകമഹായുദ്ധ കാലത്തെ ജര്‍മന്‍ വംശജനായ ഒരു ബ്രിട്ടിഷ് ഉദ്യോഗസ്ഥനെ കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറയുന്നുണ്ട്. വിശ്വസ്തമായ സേവനമുണ്ടായിട്ടും പൗരത്വമുണ്ടായിട്ടും അയാള്‍ക്ക് ജര്‍മനിയോട് കൂറുണ്ടെന്ന് സംശയിക്കപ്പെട്ടു. 'ദേശീയതയെക്കുറിച്ചുള്ള പക്വമായ ... ധാരണ' എന്നാണ് ഇതിനെ ഗോള്‍വാള്‍ക്കര്‍ പ്രശംസിക്കുന്നത്. ഇത് ഗോള്‍വാള്‍ക്കറുടെ അടിസ്ഥാന വിശ്വാസം വെളിപ്പെടുത്തുന്നു: 'ആഴത്തിലുള്ള സാംസ്‌കാരികവും ആത്മീയവുമായ വിശ്വസ്തതയേക്കാള്‍ പ്രധാനമല്ല ഔപചാരികമായ ഒരു അംഗത്വവും.'
ഇത് വിശ്വസ്തതയെ പൗര സദ്ഗുണത്തില്‍ നിന്നും സാംസ്‌കാരിക അനുരൂപതയിലേക്ക് പുനര്‍നിര്‍വചിക്കുന്നു. 'യഥാര്‍ഥ' വിശ്വസ്തതയെ നിര്‍വചിക്കാനും അതില്‍ തീര്‍പ്പ് കല്‍പ്പിക്കാനുമുള്ള അധികാരം പ്രബലമായ സാംസ്‌കാരിക വിഭാഗത്തിനാണ്. മാനസിക വിശ്വസ്തതയില്‍ പ്രത്യയശാസ്ത്രപരമായി തങ്ങളോട് പൊരുത്തപ്പെടാത്തവരെ നിയന്ത്രിക്കാനും ഒഴിവാക്കാനുമുള്ള ശക്തമായ ഉപകരണമാണിത്.
ചില വിഭാഗങ്ങള്‍ മാറ്റമില്ലാത്ത 'പ്രകൃതമുള്ളവരാണെന്ന'താണ് നാലാമത്തെ തൂണ്‍. ഇത് അവരെ 'മറ്റുള്ളവരായി' ചിത്രീകരിക്കുന്നത് അനിവാര്യമാക്കുന്നു. രാജ്യത്തോട് പൂര്‍ണമായും ചേരാന്‍ കഴിയാത്ത സ്വത്വങ്ങള്‍ ചിലര്‍ക്കുണ്ടെന്ന് ഗോള്‍വാള്‍ക്കര്‍ ഊന്നിപ്പറയുന്നു. ഇതിനായി ഗോള്‍വാള്‍ക്കര്‍ ചില ഉപമകള്‍ ഉപയോഗിക്കുന്നു. ഒരു സിംഹിണി കുറുക്കന്‍ കുട്ടിയെ സ്വന്തമെന്ന പോലെ വളര്‍ത്തുന്ന കഥയും പറയുന്നുണ്ട്. സിംഹമായാണ് വളര്‍ത്തപ്പെട്ടതെങ്കിലും ആനയെ അഭിമുഖീകരിക്കുമ്പോള്‍ കുറുക്കനില്‍ അതിന്റെ 'സ്വാഭാവികമായ' ഭയം മേല്‍ക്കൈ നേടും.
ഒരു സംസ്‌കൃത ശ്ലോകത്തിലൂടെയാണ് ഗോള്‍വാള്‍ക്കര്‍ ഈ ധാര്‍മികതയെ മുന്നോട്ട് വയ്ക്കുന്നത്. അതിനെ ഏകദേശം ഇങ്ങനെ വിവര്‍ത്തനം ചെയ്യാം.
''നിങ്ങള്‍ ധീരനാണെന്നതില്‍ സംശയമില്ല... പക്ഷേ, നിങ്ങള്‍ ജനിച്ച വര്‍ഗത്തിന് ആനയെ കൊല്ലാന്‍ കഴിയില്ല.''
മുസ്‌ലിംകളും ക്രിസ്ത്യാനികളും പോലുള്ള ന്യൂനപക്ഷങ്ങളെ കുറിച്ച് പറയുമ്പോള്‍ ഈ കഥ ഉപയോഗിക്കുന്നത് അവരെ കുറിച്ച് ആഴത്തിലുള്ള സംശയം സ്വഭാവികമാക്കും. അവരുടെ 'സ്വഭാവം' അടിസ്ഥാനപരമായി വ്യത്യസ്തമാണെന്നും 'ഹിന്ദു ദേശീയ' സ്വഭാവവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇത് സൂചിപ്പിക്കുന്നു. തലമുറകളായി ഇന്ത്യയില്‍ 'വളര്‍ത്തപ്പെട്ടിട്ടും' അവരുടെ അടിസ്ഥാന 'പ്രകൃതി' മറികടക്കാന്‍ സാധിക്കില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
ഇത് അവരുടെ വിശ്വസ്തതയെ സ്ഥിരമായി സംശയിക്കുന്ന സ്ഥിതിയുണ്ടാക്കുന്നു. അവരെ എന്നന്നേക്കുമായി 'മറ്റുള്ളവരായി' കാണിക്കുന്നു. ജൈവശാസ്ത്രപരമായ ഇത്തരം ചിന്ത മനുഷ്യരുടെ ഗ്രൂപ്പുകളില്‍ പ്രയോഗിക്കുമ്പോള്‍ അത് സ്വത്വങ്ങളെ ബന്ധിപ്പിക്കുകയും മാറാത്തവര്‍ ദേശീയ ഉദ്ഗ്രഥനത്തിന് തടസ്സമാണെന്നും വിവേചനത്തിന് അര്‍ഹരാണെന്നും വരുത്തും. ഇത് യഥാര്‍ഥ ദേശീയ ഉദ്ഗ്രഥനത്തിന് തടസ്സമാണ്.
ന്യൂനപക്ഷങ്ങളുടെ സമ്പൂര്‍ണ സാംസ്‌കാരിക കീഴടങ്ങലും സ്വയം ഉന്‍മൂലനത്തിന് തുല്യമായ സ്വാംശീകരണത്തിന് തയ്യാറാവാനുള്ള ആവശ്യവുമാണ് അഞ്ചാം തൂണ്‍.
മുസ്‌ലിംകളും ക്രിസ്ത്യാനികളും 'ഇന്ത്യന്‍' ആയി കണക്കാക്കപ്പെടണമെങ്കില്‍ സ്വീകരിക്കേണ്ട കര്‍ശനമായ വ്യവസ്ഥകളിലേക്കാണ് ഗോള്‍വാള്‍ക്കറുടെ ഈ ചിന്ത നയിക്കുക. നിയമം അനുസരിക്കുന്ന പൗരനോ ദേശസ്‌നേഹിയോ ആകുന്നത് പോരാ; ആഴത്തിലുള്ള സാംസ്‌കാരികവും ആത്മീയവുമായ സ്വയം നിഷേധമാണ് അതിന്റെ വില. ''അവര്‍ തങ്ങളുടെ ഇപ്പോഴത്തെ വിദേശ മാനസിക നില ഉപേക്ഷിച്ച് നമ്മുടെ ദേശീയ ജീവിതത്തിന്റെ പൊതുധാരയില്‍ ലയിക്കണം.'' ഗോള്‍വാള്‍ക്കര്‍ എഴുതി.
അവരുടെ പൂര്‍വികര്‍ 'ഭയം... നിര്‍ബന്ധം... പ്രലോഭനങ്ങള്‍... അല്ലെങ്കില്‍ വഞ്ചന' വഴി മതം മാറിയ ഹിന്ദുക്കളായിരുന്നുവെന്ന് ഗോള്‍വാള്‍ക്കര്‍ അവകാശപ്പെടുന്നു. അതിനാല്‍, അവരുടെ പിന്‍ഗാമികള്‍ 'അടിമത്തത്തിന്റെ എല്ലാ അടയാളങ്ങളും വലിച്ചെറിഞ്ഞ്.. പൂര്‍വികരുടെ വഴികള്‍ പിന്തുടരണം'. ഈ 'ലയനം' സമ്പൂര്‍ണ സാംസ്‌കാരിക സ്വാംശീകരണമാണ്. ഹിന്ദു രീതികള്‍ക്കായി അവരുടെ വ്യത്യസ്തമായ മത സ്വത്വങ്ങള്‍ ഉപേക്ഷിക്കണം.
അഹിന്ദുക്കള്‍ ഹിന്ദു പാരമ്പര്യങ്ങളെയും രാമന്‍, കൃഷ്ണന്‍ തുടങ്ങിയവരെയും സ്വന്തം വിശ്വാസങ്ങളായി സ്വീകരിക്കുകയും വേദ പാഠങ്ങള്‍ സ്വീകരിക്കുകയും മോക്ഷത്തെ ആത്മീയ ലക്ഷ്യമായി അംഗീകരിക്കുകയും വേണം. അല്ലാഹുവിനെയും യേശുക്രിസ്തുവിനെയും ഹിന്ദു കേന്ദ്രീകൃത വ്യവസ്ഥയ്ക്കുള്ളിലെ ചെറിയ ദൈവങ്ങളായി കണക്കാക്കിയാല്‍ മാത്രമേ അവരുടെ സ്വന്തം വിശ്വാസങ്ങളായ ഇസ്‌ലാമും െ്രെകസ്തവതയും അംഗീകരിക്കപ്പെടുകയുള്ളൂ. പ്രബലമായ ഹിന്ദു ചട്ടക്കൂടില്‍നിന്ന് വേറിട്ടതോ അതിനെ വിമര്‍ശിക്കുന്നതോ ആയ ഒരു മതപരമായ വീക്ഷണം അവര്‍ക്ക് ഉണ്ടായിരിക്കാന്‍ പാടില്ല.

അവരുടെ യഥാര്‍ഥ വിശ്വാസങ്ങള്‍ നിലനിര്‍ത്തിയാല്‍ തന്നെ ഹിന്ദുരാഷ്ട്രത്തിലെ പൊതുകടമകള്‍ക്ക് താഴെ വരുന്ന വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ അവ ബാധകമാവൂ. ഇത് തുല്യരായി പങ്കിടുന്ന ദേശീയ ജീവിതത്തിലേക്കുള്ള ക്ഷണമല്ല, മറിച്ച് മറിച്ച് ഹിന്ദുമതത്തിന്റെ 'പുരാതന' ദേശീയ വംശത്തിലേക്കുള്ള സാംസ്‌കാരിക 'പുനര്‍ജന്മം' ആണ്. അതിന് അവരുടെ മുന്‍ സാംസ്‌കാരിക സ്വത്വത്തിന്റെ മരണം ആവശ്യമാണ്. ഇതിനെ ചെറുക്കുന്നവരെ പുറമെക്കാരായി മാത്രമല്ല, അപകട സാധ്യതയുള്ളവരായും ആന്തരിക ഭീഷണിയായും കാണുന്നു.
ഇറ്റലിക്കാരനായ ഗ്യുസെപ്പെ മസ്സിനിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ദേശീയ ഏകീകരണ സിദ്ധാന്തമാണ് ഗോള്‍വാള്‍ക്കറുടെ പ്രത്യയശാസ്ത്രത്തിന്റെ ആറാം തൂണ്‍. ഇത് സ്വേച്ഛാധിപത്യപരമായ ഏകീകരണത്തിന്റെ യുക്തിയെ പ്രതിഫലിപ്പിക്കുന്നു.

ആര്‍എസ്എസ് അതിന്റെ ദേശീയതാ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ടത് മതേതര, നാഗരിക ദേശീയതകളില്‍ നിന്നല്ല. മറിച്ച്, പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റലിയിലെ ഗ്യുസെപ്പെ മസ്സിനി, ഗ്യുസെപ്പെ ഗരിബാള്‍ഡി തുടങ്ങിയവരുടെ ദേശീയ സംയോജന പദ്ധതികളില്‍ (രക്തംമണ്ണ് ദേശീയതകള്‍) നിന്നാണ്. വ്യത്യസ്ത പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് ദേശരാഷ്ട്രങ്ങള്‍ രൂപീകരിക്കാനായിരുന്നു ഈ പദ്ധതികള്‍, ഇത് പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇറ്റലിക്കും (അന്ന് ഭൂമിശാസ്ത്രപരമായ പ്രതീകം മാത്രമായിരുന്നു) ജര്‍മനിക്കും വെല്ലുവിളിയായിരുന്നു. ഈ ദേശീയ സംയോജനം പലപ്പോഴും മറ്റുള്ളവരില്‍ പ്രബല സാംസ്‌കാരിക സ്വത്വം അടിച്ചേല്‍പ്പിച്ചു.

ഗ്യുസെപ്പെ ഗരിബാള്‍ഡി
നിരവധി വൈവിധ്യങ്ങളുള്ള ഇന്ത്യ അവരേക്കാളുമൊക്കെ വലിയ 'സംയോജന' വെല്ലുവിളിയാണ് അഭിമുഖീകരിച്ചത്. നിരവധി സാംസ്‌കാരികദേശീയ സ്വത്വങ്ങളെ ഒരു ദേശീയ സ്വത്വമാക്കി മാറ്റാനും സംസ്‌കാരത്തെയും പ്രത്യയശാസ്ത്രത്തെയും ഒന്നിപ്പിക്കാനുമുള്ള പദ്ധതിയായിരുന്നു ആര്‍എസ്എസ്സിനെ സംബന്ധിച്ചിടത്തോളം മസ്സിനി, ഗരിബാള്‍ഡി മാതൃകകള്‍.
പ്രാദേശികപരമായ പ്രത്യേകതകള്‍, മതപരമായ വ്യത്യാസങ്ങള്‍ എന്നിവയെ കുറിച്ച് സംസാരിക്കുന്നവരെ സംശയത്തോടെ കാണുന്ന ആര്‍എസ്എസ്സിന്റെ ദീര്‍ഘകാല നിലപാട് ഇത് വിശദീകരിക്കുന്നുണ്ട്. ഫെഡറലിസം ഒരു വിഷവിത്താണെന്നാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളെ ആര്‍എസ്എസ് വളരെക്കാലമായി എതിര്‍ക്കുകയും ഹിന്ദിയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങളെ ദേശീയ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന, സംസ്‌കാരികമായി ഏകീകൃതമായ ഹിന്ദുരാഷ്ട്രത്തെ തടസ്സപ്പെടുത്തുന്ന പ്രീണനമായി അവര്‍ കാണുകയും ചെയ്യുന്നു.
ആര്‍എസ്എസ്സിനെ സംബന്ധിച്ചിടത്തോളം ഈ 'ദേശീയ സംയോജനം', ബഹുമുഖ കാഴ്ചപ്പാടുകളെ വിലമതിച്ച്, വൈവിധ്യങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഒരു വ്യവസ്ഥയല്ല. മറിച്ച്, എല്ലാ വൈവിധ്യങ്ങളെയും മുന്‍കൂട്ടി നിശ്ചയിച്ച ദേശീയ (ഹിന്ദു) രൂപത്തിലേക്ക് ക്രമാനുഗതമായി ആഗിരണം ചെയ്യുന്നതാണ്. അലഞ്ഞുതിരിയുന്ന ആത്മാക്കളെ പരബ്രഹ്മത്തില്‍ ലയിപ്പിക്കുന്നത് പോലെ.
ഫാഷി എന്ന ഇറ്റാലിയന്‍ ആശയം (ഐക്യത്തിലൂടെ ശക്തിയെ പ്രതീകപ്പെടുത്തുന്ന വടികളുടെ ഒരു കെട്ട് ഫാഷിസത്തിന്റെ വേരുകള്‍) വൈവിധ്യങ്ങളെ ആഗിരണം ചെയ്യുകയോ തകര്‍ക്കുകയോ ചെയ്യുന്ന ദൃഢമായ ഒരു രാഷ്ട്രത്തിന്റെ ആദര്‍ശത്തെ പ്രതിധ്വനിപ്പിക്കുന്നു.
ഈ 'സംയോജനം' അടിച്ചേല്‍പ്പിക്കപ്പെട്ട ഐക്യമാണ്, അതിന്റെ നിബന്ധനകള്‍ പ്രബലരായ വിഭാഗമാണ് നിശ്ചയിച്ചിരിക്കുന്നത്. സാംസ്‌കാരിക ദേശീയതയിലുള്ള തീവ്രമായ ശ്രദ്ധ സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ സൗകര്യപ്രദമായി മറച്ചുപിടിക്കുന്നു. സാംസ്‌കാരികമായി നിര്‍വചിക്കപ്പെട്ട 'രാഷ്ട്ര'ത്തെ പരമോന്നതമാക്കി മാറ്റുന്നതിലൂടെയും ആന്തരിക വിയോജിപ്പിനെ 'ദേശവിരുദ്ധ'മായി മുദ്രകുത്തുന്നതിലൂടെയും ഈ പ്രത്യയശാസ്ത്രം പ്രബല വര്‍ഗത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
അതിനാല്‍, ഗോള്‍വാള്‍ക്കറുടെ ബ്ലൂപ്രിന്റ് മനസ്സിലാക്കുന്നത് ആ പ്രത്യയശാസ്ത്രമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മന്ത്രി കുന്‍വാര്‍ വിജയ് ഷാ, കേണല്‍ സോഫിയ ഖുറൈശിയെ വ്യാഖ്യാനിച്ചതിന്റെ കാരണങ്ങളും വെളിപ്പെടുത്തുന്നു. ഗോള്‍വാള്‍ക്കറുടെ ആശയചട്ടക്കൂടില്‍ അത്തരം പ്രയോഗങ്ങള്‍ യാദൃച്ഛികമല്ല, അവ പ്രത്യയശാസ്ത്രത്തിന്റെ കാതലായ തത്ത്വങ്ങള്‍ യുക്തിസഹമായി പിന്തുടരുകയാണ്.
സൈനിക യൂണിഫോമും സര്‍വീസും ഉണ്ടായിട്ടും, പ്രത്യയശാസ്ത്രപരമായി കേണല്‍ സോഫിയ ഖുറൈശി 'നമ്മുടെ' ഓഫിസറായല്ല, 'അവരുമായി' ബന്ധപ്പെട്ടാണിരിക്കുന്നത് അവര്‍ ഒരു 'ശത്രു' അല്ലെങ്കില്‍ ശാശ്വതമായ 'മറ്റൊരാള്‍' എന്നാണ് കരുതപ്പെടുന്നത്. അവരുടെ സംയോജനം സംശയാസ്പദമാണ്, പൂര്‍ണമായ സാംസ്‌കാരിക കീഴടങ്ങലില്ലാതെ ഒരു പക്ഷേ, അവരുടെ സംയോജനം അസാധ്യമാണ്.
ഗോള്‍വാള്‍ക്കര്‍ ആവശ്യപ്പെടുന്ന സാംസ്‌കാരിക സ്വാംശീകരണത്തിന്, ആ പ്രത്യയശാസ്ത്രത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ 'വിദേശി' എന്നു കരുതുന്ന മതം വിധേയമായിട്ടില്ലെങ്കില്‍ പിന്നെ അതിലെ അംഗങ്ങളുടെ നേട്ടങ്ങള്‍ക്ക് പ്രാധാന്യമില്ല. അതുമൂലം അവരുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടുന്നു, സാംസ്‌കാരിക വിശുദ്ധി പരിശോധനയ്ക്ക് വിധേയമാവുന്നു, അവള്‍ തന്റെ സ്വത്വം ഉപേക്ഷിക്കുകയോ പുനക്രമീകരിക്കുകയോ ചെയ്തില്ലെങ്കില്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ അവളുടെ പരാജയം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
കടപ്പാട്: ദി വയര്‍
RELATED STORIES
കെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMTഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന് ഉപയോഗിച്ചത് എമാദ്, ഘദര്‍ മിസൈലുകള്‍
15 Jun 2025 5:31 AM GMTഇറാനെതിരായ അതിക്രമത്തില്‍ പങ്കെടുക്കാന്‍ യുഎസിനെ ക്ഷണിച്ച് ഇസ്രായേല്‍
15 Jun 2025 5:01 AM GMTഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴുപേരെ കാണാതായി
15 Jun 2025 3:46 AM GMT