Big stories

വയല്‍ കത്തിക്കല്‍: സര്‍ക്കാര്‍ നടപടികള്‍ വടക്കേ ഇന്ത്യയിലെ വായുമലിനീകരണത്തില്‍ കുറവ് വരുത്തുമോ?

വയല്‍ കത്തിക്കല്‍: സര്‍ക്കാര്‍ നടപടികള്‍ വടക്കേ ഇന്ത്യയിലെ വായുമലിനീകരണത്തില്‍ കുറവ് വരുത്തുമോ?
X

ഓരോ വര്‍ഷം ഒക്ടബോര്‍, നവംബര്‍ മാസവും ഡല്‍ഹിയും സമീപ നഗരങ്ങളും പുകയില്‍ മുങ്ങും. ഒറ്റയക്ക, ഇരട്ടയക്ക വാഹന നിയന്ത്രണങ്ങള്‍ സജീവമാവും. സ്‌കൂളുകള്‍ അടച്ചുപൂട്ടും. ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കും. പകല്‍ പതിനൊന്നുമണിക്കും ഏതാനും മീറ്ററിനുള്ളിലായി ദൃശ്യത ചുരുങ്ങും- ഈ മാസങ്ങളില്‍ ഡല്‍ഹിയിലെ ഓരോ ദിവസത്തെയും ആദ്യ വാര്‍ത്ത വായുമലിനീകരണത്തിന്റെ തോതും അളവുമാണ്. ഇത് ആദ്യമായി സംഭവിക്കുന്ന ഒന്നല്ല, എത്രയോ വര്‍ഷമായി നടക്കുന്നു. കൊവിഡ് വ്യാപനത്തോടെ ഇന്ത്യ അടച്ചുപൂട്ടിയ കാലയളവിലാണ് ഇക്കാര്യത്തില്‍ ചെറിയ കുറവ് അനുഭവപ്പെട്ടത്.

എന്തായാലും കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സുപ്രിംകോടതിയുടെയും ഇടപെടലിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ നിരവധി നിയന്ത്രണങ്ങളും നടപടികളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. നിരവധി ഒരുക്കങ്ങളും നടത്തി. ഇവ മലിനീകരണത്തിന്റെ തോതില്‍ കുറവ് വരുത്തമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

നഗരങ്ങളിലെ മലിനീകരണത്തിലെ ഏറ്റവും മുഖ്യമായ പങ്ക് വയല്‍ കത്തിക്കലാണ്. പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വിളവിന് മുന്നോടിയായി നിലം ഒരുക്കുന്ന സമയത്താണ് വയലുകളില്‍ വൈക്കോല്‍ കത്തിക്കുന്നത്. ഓരോ വിളവെടുപ്പിലും 20 ദശലക്ഷം ടണ്‍ വൈക്കോലാണ് ഉണ്ടാവുക പതിവ്. അവയില്‍ മിക്കവയും കര്‍ഷകര്‍ തങ്ങളുടെ വയലുകളില്‍ കത്തിച്ച് കളയും. ഏറ്റവും പെട്ടെന്ന് വയലൊരുക്കാനുള്ള മാര്‍ഗമാണ് ഇത്.

അന്തരീക്ഷ താപനില, കാറ്റിന്റെ അളവും ഗതിയും എന്നിവയ്ക്കനുസരിച്ച് ഈ പ്രക്രിയ വടക്കേ ഇന്ത്യന്‍ പ്രദേശങ്ങളില്‍ വായു മലിനീകരണം സൃഷ്ടിക്കും. ഡല്‍ഹി പോലുള്ള ലാന്റ് ലോക്ക്ഡ് ആയ പ്രദേശങ്ങളില്‍ വലിയ പ്രശ്‌നമാണ് ഇത് സൃഷ്ടിക്കുക.

ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ 20-70 ശതമാനം വൈക്കോല്‍ കത്തിക്കലാണെന്നാണ് കരുതപ്പെടുന്നത്. പലപ്പോഴും അത് 80 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. വാഹനങ്ങളുടെ ആധിക്യവും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നു.

വയലുകളിലെ വൈക്കോല്‍ കത്തിക്കുന്നതിനെതിരേ നിരവധി നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ സുപ്രിംകോടതി ഇടപെടലും അത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കാരണമായി. അവ വേണ്ടവിധം പ്രവര്‍ത്തിക്കുമോ എന്ന് ഈ വര്‍ഷം അറിയാം.

ഏതാനും വര്‍ഷമായി ഡല്‍ഹിയ്ക്ക് ചുറ്റും കിടക്കുന്ന പല സംസ്ഥാനങ്ങളും വയല്‍കത്തിക്കല്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പഞ്ചാബും ഹരിയാനയും ബഹുമുഖതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

2014ല്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം നാഷണല്‍ പോളിസി ഫോര്‍ മാനേജ്‌മെന്റ് ഓഫ് ക്രോപ് റെസിഡ്യൂ ഫോര്‍ സ്‌റ്റേറ്റ് എന്ന പേരില്‍ ഒരു നയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്നത്തെ നയരേഖകൊണ്ട് വലിയ കാര്യമൊന്നുമുണ്ടായില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സുപ്രിംകോടതി തന്നെ രംഗത്തുവന്നു. പഞ്ചാബ്, യുപി, ഹരിയാന സര്‍ക്കാരുകളോട് വയല്‍കത്തിക്കല്‍ തടയുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഒപ്പം ജസ്റ്റിസ് മദന്‍ ലോക്കൂര്‍ അധ്യക്ഷനായി ഒരു മോണിറ്ററിങ് കമ്മിറ്റിയെയും നിശ്ചയിച്ചു.

പത്ത് ദിവസത്തിനുള്ളില്‍ കമ്മിറ്റിയെ സുപ്രിംകോടതി തന്നെ പിരിട്ടുവിട്ടു. ഇതുസംബന്ധിച്ച ഒരു നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയായിരുന്നു ഇത്.

കഴിഞ്ഞ ആഗസ്തില്‍ കേന്ദ്രം ഒരു നിയമം പാസ്സാക്കി ഒരു കമ്മീഷനെയും നിയമിച്ചു. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഇന്‍ നാഷണല്‍ കാപ്പിറ്റല്‍ റീജ്യന്‍ ആന്റ് അഡ്‌ജോയനിങ് ഏരിയ ആക്റ്റ് എന്നായിരുന്നു പേര്.

ആക്റ്റ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് വായുമലിനീകരണം തടയാന്‍ ഒരു കമ്മീഷനെ വയ്ക്കാം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലായിരിക്കും കമ്മിറ്റി പ്രവര്‍ത്തിക്കുക. സ്പ്തംബര്‍ 22ന് തങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് വൈക്കോല്‍ കഷ്ണങ്ങളാക്കാന്‍ 1,43,801 മെഷീനുകള്‍ വാങ്ങിയിട്ടുണ്ട്. 56,513 മെഷീനുകള്‍ ഉടന്‍ വാങ്ങും. ബയോ ഡികമ്പോസറായ ഒരു മരുന്ന് ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചിട്ടുണ്ട്. അത് കര്‍ഷകര്‍ക്ക് നല്‍കും. പാക്കറ്റിന് 20 രൂപ വിലവരുന്ന ഇത് വൈക്കോല്‍ ജീര്‍ണിപ്പിക്കാന്‍ സഹായിക്കും. ജീര്‍ണിക്കാന്‍ 25 ദിവസമെടുക്കും.

യുപിയിലെ 6 ലക്ഷം ഏക്കര്‍ വയലുകളിലും ഹരിയാനയിലെ ഒരു ലക്ഷത്തിലും പഞ്ചാബിലെ 7,413 ഏക്കറിലും ഡല്‍ഹിയിലെ 4,000 ഏക്കറിലും ഇത് ഉപയോഗിക്കുന്നുണ്ട്.

ഡല്‍ഹിക്ക് 300 കിലോമീറ്റര്‍ പ്രദേശത്ത് താപനിലയങ്ങളില്‍ വൈക്കോല്‍ ഇന്ധനമായി ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈക്കോല്‍ ബുള്ളറ്റുകളായാണ് അവ താപനിലയങ്ങളിലെത്തിക്കുക. അത് ഇപ്പോഴത്തെ ഇന്ധന ഉപഭോഗത്തെ 10 ശതമാനം കണ്ട് കുറയ്ക്കും.

വയല്‍ കത്തിക്കല്‍ കുറയ്ക്കാനായി പല സംസ്ഥാനങ്ങളും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പഞ്ചാബില്‍ 20 ദശലക്ഷം ടണ്‍ വൈക്കോലാണ് വര്‍ഷവും ഉദ്പാദിപ്പക്കുന്നത്. അവ 55 ദിവസം എവിടെയെങ്കിലും സൂക്ഷിക്കേണ്ടിവരും. പഞ്ചായത്തുകളുടെ സ്ഥലം പാട്ടത്തിനെടുത്ത് സൂക്ഷിക്കാനാണ് പദ്ധതി. അതിന് പഞ്ചായത്തുക്കള്‍ക്ക് തറവാടകയും നല്‍കും.

വൈക്കോല്‍ പൊടിക്കുന്ന 71,000 മെഷീനുകള്‍ നിര്‍ിച്ചിട്ടുണ്ട്. അതുവഴി വൈക്കോല്‍ കത്തിക്കല്‍ മൂന്നിലൊന്ന് കുറയ്ക്കാന്‍ കഴിയും.

പക്ഷേ, അതിനൊരു പ്രശ്‌നവുമുണ്ട്. ഒരു മെഷീന് 2 ലക്ഷം രൂപ വിലവരും. അത് 80 ശതമാനം സബ്‌സിഡിയോടെ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോപറേറ്റീവ് സൊസൈറ്റികള്‍ക്കാണ് ഇത് ലഭിക്കുക. സ്വകാര്യ വ്യക്തികള്‍ക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കും.

സ്വകാര്യ സംരംഭകരോട് പ്രത്യേകിച്ച് പേപ്പര്‍ മില്ലുകളെ പോലുള്ളവയോട് വൈക്കോല്‍ ഉപയോഗിച്ച് ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് സബ് സിഡിയും ലഭിക്കും.

മൂന്ന് ലക്ഷം ടണ്‍ വൈക്കോല്‍ ഉപയോഗിക്കുന്നതില്‍ നിന്ന് 5 ലക്ഷമായി വര്‍ധിപ്പിക്കാനാണ് ശ്രമം.

പഞ്ചാബില്‍ 8,000 നോഡല്‍ ഓഫിസര്‍മാരെ നിയമിക്കും. സംസ്ഥാനത്ത് വയല്‍ കത്തിക്കല്‍ നടക്കുന്നുണ്ടോ എന്ന് അവര്‍ പരിശോധിക്കും.

ഹരിയാന 922 ഹോട്ട് സ്‌പോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ പരിശോധിക്കാന്‍ സര്‍ക്കാര്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കും. ഡല്‍ഹി സര്‍ക്കാര്‍ ജീര്‍ണിക്കാനുപയോഗിക്കുന്ന രാസ്തുവാണ് ശുപാര്‍ശ ചെയ്യുന്നത്. 822 കര്‍ഷകര്‍ 4,200 ഏക്കറില്‍ ഇത് തളിക്കും.

അതേസമയം ഇതൊന്നും പ്രശ്‌നത്തിന് പരിഹാരമാവില്ലെന്നാണ് പലരുടെയും അഭിപ്രായം. വിളവില്‍ വൈവിധ്യം കൊണ്ടുവരണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

കര്‍ഷക സമരത്തിനു വയല്‍കത്തിക്കലില്‍ പങ്കുണ്ടത്രെ. സര്‍ക്കാരിനോടുള്ള ദേഷ്യം തീര്‍ക്കുന്നത് ഇപ്പോള്‍ വയലുകളില്‍ വൈക്കോല്‍ കത്തിച്ചാണ്. തങ്ങളെ ശ്രദ്ധിക്കാത്ത സര്‍ക്കാരിനോട് പ്രതികാരമായി കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ കൂടുതല്‍ വൈക്കോല്‍ കത്തിച്ചു.

വയലില്‍ വൈക്കോല്‍ കത്തിക്കുന്നവരെ നിയമപരമായി നേരിടലും പിഴ ചുമത്തലുമൊക്കെ നടപ്പാക്കുന്നുണ്ട്.

പഞ്ചാബ് 2500 രൂപയാണ് പിഴ വിധിക്കുന്നത്. ഭൂവിസ്ത്രിതി കൂടുമ്പോള്‍ പിഴയും കൂടും. അഞ്ച് ഏക്കറിനുമുകളില്‍ 15,000 രൂപ വരും.

പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം 460 വയല്‍കത്തിക്കല്‍ കേസുകളുണ്ടായി, 12.5 ലക്ഷം പിരിഞ്ഞു.

ഹരിയാനയില്‍ 252 എണ്ണമുണ്ടായി, 6.5 ലക്ഷം പിരിഞ്ഞു.

ഇതൊക്കെയുണ്ടായാലും വായുമലിനീകരണം ഈ വര്‍ഷവും ആവര്‍ത്തിക്കുമോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

Next Story

RELATED STORIES

Share it