Big stories

യുപിയിലെ ഹിന്ദുത്വ നേതാവ് കമലേഷ് തിവാരി വധം: അന്വേഷണത്തില്‍ വിശ്വാസമില്ല; എന്‍ഐഎ അന്വേഷിക്കണമെന്നും മകന്‍

തങ്ങള്‍ക്ക് ആരെയും വിശ്വാസമില്ല. സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും തന്റെ പിതാവ് കൊല്ലപ്പെട്ടു.അപ്പോള്‍ തങ്ങള്‍ക്ക് എങ്ങനെ ഭരണ കൂടത്തെ വിശ്വസിക്കാന്‍ ആവും?-മകന്‍ സത്യം തിവാരി ചോദിച്ചു.

യുപിയിലെ ഹിന്ദുത്വ നേതാവ് കമലേഷ് തിവാരി വധം:  അന്വേഷണത്തില്‍ വിശ്വാസമില്ല; എന്‍ഐഎ അന്വേഷിക്കണമെന്നും മകന്‍
X

ലക്‌നോ: യുപിയിലെ ഹിന്ദുത്വ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകം തീവ്രവാദ വിരുദ്ധ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്ന് മകന്‍. 'കേസ് എന്‍ഐഎ അന്വേഷിക്കണം. തങ്ങള്‍ക്ക് ആരെയും വിശ്വാസമില്ല. സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും തന്റെ പിതാവ് കൊല്ലപ്പെട്ടു.അപ്പോള്‍ തങ്ങള്‍ക്ക് എങ്ങനെ ഭരണ കൂടത്തെ വിശ്വസിക്കാന്‍ ആവും?- കഴുത്ത് മുറിക്കപ്പെട്ടും നിരവധ തവണ വെടിയേറ്റും കൊല്ലപ്പെട്ട ഹിന്ദു സമാജ് പാര്‍ട്ടി നേതാവ്‌ കമലേഷ് തിവാരിയുടെ മകന്‍ സത്യം തിവാരി ചോദിച്ചു.


സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും കൊല്ലപ്പെട്ടു?

43 കാരനായ കമലേഷ് തിവാരിക്ക് പോലിസ് സായുധ സുരക്ഷ ഒരുക്കിയിരുന്നു. ഇതിനായി പ്രാദേശി പോലിസ് സ്‌റ്റേഷനില്‍നിന്ന് രണ്ട് തോക്കുധാരികളേയും ഒരു ഗാര്‍ഡിനേയും ലഭ്യമാക്കിയിരുന്നു. കൊലപാതകം നടന്ന ദിവസം തോക്കുധാരികള്‍ ഹാജരായിരുന്നില്ല. ഗാര്‍ഡ് സംശയം തോന്നിയവരെ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി പരിശോധനയ്ക്കു വിധേയമാക്കിയാണ് അകത്തേക്ക് കടത്തിവിട്ടതെന്നും പോലിസ് പറയുന്നു.

അറസ്റ്റിലായവര്‍ പിതാവിന്റെ ഘാതകരോ?

അറസ്റ്റിലായവര്‍ തന്റെ പിതാവിന്റെ ഘാതകരാണോ അതോ മറ്റാരെങ്കിലും ചെയ്തിട്ട് നിരപരാധികളായ ആളുകളെ പോലിസ് കുടുക്കുകയാണോ എന്നൊന്നും തനിക്കറിയില്ല. ഇവരാണ് യഥാര്‍ത്ഥ പ്രതികളും പോലിസിന്റെ കൈവശം വീഡിയോ തെളിവുകളും ഉണ്ടെങ്കില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണം. അവര്‍ അന്വേഷിച്ച് അവ (അറസ്റ്റുകള്‍) തെളിയിക്കുകയാണെങ്കില്‍ തങ്ങള്‍ സംതൃപ്തരാകും. ഈ ഭരണകൂടത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സത്യം തിവാരി പറഞ്ഞു.

പിന്നില്‍ ബിജെപി നേതാവെന്ന് അമ്മ

കമലേഷ് തിവാരിയുടെ മകന്‍

തിവാരിയുടെ മരണത്തില്‍ ലഖ്‌നോവിലെ ബിജെപി നേതാവിന് പങ്കുണ്ടെന്ന ആരോപണവുമായി അമ്മ രംഗത്തെത്തിയിരുന്നു. മഹ്മൂദാബാദിലെ ഒരു ക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ശിവ്കുമാര്‍ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഈ കൊലപാതകത്തിന് പിന്നിലും ഗുപ്ത തന്നെയാണെന്ന് ഉറപ്പാണെന്നും, കമലേഷ് തിവാരിയുടെ അമ്മ ആരോപിച്ചിരുന്നു.

അഞ്ചു പേര്‍ അറസ്റ്റില്‍

അതേസമയം, നിരപരാധികളെ അറസ്റ്റ് ചെയ്ത് കേസ് പോലിസ് വഴി തിരിച്ചുവിടുന്നുവെന്ന ആരോപണം ശക്തമാണ്. കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പോലിസ് ഓഫിസര്‍ ഒ പി സിങ് പറഞ്ഞു. ഗുജറാത്തില്‍ നിന്നാണ് മൂന്നു പേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവരില്‍ ഒരു മുസ്ലിം പുരോഹിതനും ഉള്‍പ്പെടുന്നു. മറ്റു രണ്ടു പേര്‍ യുപിയിലെ ബിജ്‌നോര്‍ ജില്ലയില്‍ നിന്നുള്ള രണ്ടു മുസ്‌ലിം പുരോഹിതരാണ്. ആക്രമണത്തില്‍ പങ്കുള്ളതായി കരുതുന്ന രണ്ട് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൗലാന മൊഹ്‌സിന്‍ ഷെയ്ഖ്, ഫൈസാന്‍, ഖുര്‍ഷിദ് അഹമ്മദ് എന്നിവരാണ് ഗുജറാത്തില്‍നിന്നു പിടിയിലായത്. മൗലാന അന്‍വറുല്‍ ഹഖ്, മുഫ്തി നഈം കാസ്മിന്‍ എന്നിവരാണ് യുപിയില്‍നിന്നു പിടിയിലായ പുരോഹിതന്‍മാര്‍. റഷീദ് പത്താനാണ് കൊലപാതകത്തിന്റെ ആസൂത്രകനെന്നാണ് പോലിസ് ഭാഷ്യം.

കൊലപാതക കാരണം

ഹിന്ദു സമാജ് പാര്‍ട്ടി നേതാവായിരുന്ന കമലേഷ് തിവാരി 2015ല്‍ നടത്തിയ വിദ്വേഷ പ്രസംഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഡിജിപി ഒ പി സിങ് അവകാശപ്പെട്ടത്.വ്യക്തമായ ആസൂത്രണം നടത്തിയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം ലഭിച്ചതെന്നും ഡിജിപി പറഞ്ഞു. കൊലയാളികള്‍ക്ക് ആഗോള സായുധസംഘടനയുമായി ബന്ധമുള്ളതിന് തെളിവില്ലെന്നും, വിദ്വേഷപ്രസംഗമാണ് കാരണമെന്നാണ് മനസ്സിലായിട്ടുള്ളതെന്നും ഡിജിപി അവകാശപ്പെട്ടു.

സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു


കമലേഷ് തിവാരിയുടെ വീടിനു പുറത്തുനിന്ന് പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും പലഹാരങ്ങള്‍ അടങ്ങിയ മഞ്ഞ ബാഗുമായി വരുന്നത് സിസിടിവി ദൃശ്യങ്ങളിലുമുണ്ട്. ദീപാവലി സമ്മാനമാണെന്നു കാണിച്ചു വീടിനുള്ളിലേക്ക് പ്രവേശിക്കാനാണ് അവര്‍ ശ്രമിച്ചത്. പുരുഷന്മാരില്‍ ഒരാള്‍ കുങ്കുമ കുര്‍ത്തയും മറ്റൊരാള്‍ ചുവപ്പു കുര്‍ത്തയുമാണ് ധരിച്ചിരിക്കുന്നത്.

ചുവന്ന കുര്‍ത്തയും വെളുത്ത ദുപ്പട്ടയുമാണ് യുവതിയുടെ വേഷം. ദൃശ്യങ്ങളില്‍ നിന്നു ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് പലഹാരങ്ങള്‍ വാങ്ങിയതെന്നു വ്യക്തമാണെന്നും അതാണ് അന്വേഷണത്തിനു സഹായമായതെന്നും ഡിജിപി വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ടു യുപിയിലെ ബിജ്‌നോര്‍ ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ക്കെതിരെ തിവാരിയുടെ ഭാര്യ കിരണ്‍ തിവാരി നല്‍കിയ പരാതിയിന്മേല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

കൊല്ലപ്പെട്ട കമലേഷ് തിവാരി

ഖുര്‍ഷിദ് ബാഗില്‍ വീടിനടുത്തുള്ള ഓഫിസില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കമലേഷ് തിവാരി (43) കൊല്ലപ്പെട്ടത്. കമലേഷിന്റെ വസതിയിലെത്തിയ കൊലയാളികള്‍ അദ്ദേഹത്തെ കുത്തി വീഴ്ത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിലധികം തവണ വെടിയേറ്റ കമലേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it