Big stories

സഹായിയില്‍നിന്ന് 20 കോടി പിടിച്ചതിന് പിന്നാലെ ബംഗാള്‍ മന്ത്രി പാര്‍ഥ അറസ്റ്റില്‍

പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് 26 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

സഹായിയില്‍നിന്ന് 20 കോടി പിടിച്ചതിന് പിന്നാലെ ബംഗാള്‍ മന്ത്രി പാര്‍ഥ അറസ്റ്റില്‍
X

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് 26 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

പാര്‍ഥയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇഡി നടത്തിയ മിന്നല്‍ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ഥയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ബാങ്ക് ജീവനക്കാരുടെ സഹായം തേടേണ്ടിവന്നിരുന്നു. അധ്യാപകനിയമനത്തിലെ കോഴപ്പണമാണെന്നാണ് കരുതുന്നത്. 20 മൊബൈല്‍ ഫോണും പിടിച്ചിട്ടുണ്ട്.

രാവിലെ എട്ടോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. തുടര്‍ച്ചയായി ചോദ്യംചെയ്തതിനെത്തുടര്‍ന്ന് മന്ത്രി പാര്‍ഥ കഴിഞ്ഞ ദിവസം അവശനായി. എസ്എസ്‌കെഎം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി അദ്ദേഹത്തെ പരിശോധിച്ചു. ഈ കേസില്‍ നേരത്തേ സിബിഐയും മന്ത്രി പാര്‍ഥയെ ചോദ്യംചെയ്തിരുന്നു.

ഇഡിയോ സിബിഐയോ വീട്ടില്‍ വന്നാല്‍ സ്വീകരിച്ചിരുത്തുമെന്നും പൊരികഴിക്കാന്‍ കൊടുക്കുമെന്നും വ്യാഴാഴ്ച തൃണമൂല്‍ റാലിയില്‍ മമത പ്രസംഗിച്ച് 24 മണിക്കൂര്‍ കഴിയുമ്പോഴാണ് റെയ്ഡുകള്‍. തൊണ്ണൂറോളം ഉദ്യോഗസ്ഥരാണ് സംസ്ഥാനവ്യാപകമായി പരിശോധനയില്‍ പങ്കെടുത്തത്. കേന്ദ്രസേനയുടെ സുരക്ഷാസംവിധാനം ഇവര്‍ക്കായി ഒരുക്കിയിരുന്നു.

Next Story

RELATED STORIES

Share it