Big stories

ബീമാപള്ളി: വെടിയേറ്റ് മരിച്ചത് ആറ് മുസ്‌ലിംകള്‍; നീതിനിഷേധത്തിന്റെ പത്ത് വര്‍ഷങ്ങള്‍

കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോള്‍ നടന്ന വെടിവെപ്പിനെക്കുറിച്ച് ആദ്യം െ്രെകംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്.ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നത് പോലെ, പോലിസ് മാന്വലില്‍ പറയുന്ന വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട ലാത്തിച്ചാര്‍ജ്, റബ്ബര്‍ ബുള്ളറ്റ് തുടങ്ങിയ നടപടികളൊന്നും പോലിസ് പാലിച്ചിരുന്നില്ല.

ബീമാപള്ളി: വെടിയേറ്റ് മരിച്ചത് ആറ് മുസ്‌ലിംകള്‍; നീതിനിഷേധത്തിന്റെ പത്ത് വര്‍ഷങ്ങള്‍
X

തിരുവനന്തപുരം: ബീമാപള്ളിയില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് ആറ് മുസ്‌ലിംകളെ പോലിസ് വെടിവെച്ചു കൊന്നിട്ട് നാളേക്ക് 10 വര്‍ഷം പൂര്‍ത്തിയാവുന്നു. 2009 മെയ് 17നായിരുന്നു കേരളം ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വെടിവെപ്പിന് ബീമാപള്ളി സാക്ഷിയായത്. കൊമ്പ് ഷിബു എന്ന ഗുണ്ട ബീമാപള്ളി പ്രദേശത്തു നടത്തിയ അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നത് ഒരു കൂട്ടം മുസ്‌ലിംകള്‍. ഷിബുവിനെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടാവാതിരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ സംഘടിച്ചതാണ് പോലിസ് വെടിവയ്പ്പിലെത്തിയത്.


കൊമ്പ് ഷിബുവിന്റെ ഗുണ്ടാപിരിവിനെതിരെ നിശബ്ദത പാലിച്ച പോലിസ് ജനങ്ങള്‍ സംഘടിച്ചതോടെ പൊടുന്നനെ പ്രവര്‍ത്തന നിരതമാവുകയും പിന്തിരിഞ്ഞോടിയ ബീമാപള്ളി നിവാസികള്‍ക്കെതിരേ നിഷ്ഠൂരമായി വെടിയുതിര്‍ക്കുകയുമായിരുന്നു.

70 റൗണ്ട് വെടിയുതിര്‍ത്ത പോലിസ് 40 റൗണ്ട് ഗ്രനേഡും പ്രയോഗിച്ചു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 52 പേര്‍ക്കാണ് വെടിയേറ്റും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റത്. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലും ഓടിച്ചിട്ട് വെടിവെക്കുന്നതും ബയണറ്റു കൊണ്ടടിക്കുന്നതും മരിച്ചവരെ കടപ്പുറത്തുകൂടി വലിച്ചിഴക്കുന്നതുമെല്ലാം വീഡിയോകളായി തന്നെ പുറത്തുവന്നിരുന്നു. മിക്കവരുടേയും പിറക് വശത്ത് അരക്ക് മുകളിലാണ് വെടിയേറ്റിരിക്കുന്നത്. പോലിസ് നടപടിയുടെ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു ഈ തെളിവുകള്‍.

ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നത് പോലെ, പോലിസ് മാന്വലില്‍ പറയുന്ന വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട ലാത്തിച്ചാര്‍ജ്, റബ്ബര്‍ ബുള്ളറ്റ് തുടങ്ങിയ നടപടികളൊന്നും പോലിസ് പാലിച്ചിരുന്നില്ല. മരിച്ച ആറു പേര്‍ക്കു പുറമെ 52 പേര്‍ അരക്കുമീതെയും മറ്റും വെടിയേറ്റ് പരിക്കുപറ്റിയും ജീവഛവങ്ങളായി ജീവിക്കുന്നു. പോലിസിന്റെ കയ്യിലെ വെടിയുണ്ടകള്‍ തീര്‍ന്നു പോയതുകൊണ്ടാണ് മരണസംഖ്യ ഉയരാതിരുന്നത് എന്നതുകൂടി ചേര്‍ത്തുവെക്കുമ്പോഴാണ് ബീമാപള്ളി വെടിവെപ്പും അതിനോട് കേരള സര്‍ക്കാറിന്റെയും പൊതുമണ്ഡലത്തിന്റെയും മാധ്യമങ്ങളുടെയുമെല്ലാം നിലപാടുകളും മൗനവും ശ്രദ്ധേയമാവുന്നത്.


കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോള്‍ നടന്ന വെടിവെപ്പിനെക്കുറിച്ച് ആദ്യം െ്രെകംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. പിന്നീട് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും തിരുവനന്തപുരം ജില്ലാ ജഡ്ജിയായിരുന്ന കെ.രാമകൃഷണന്‍ അന്വേഷണം നടത്തി 2012 ജനുവരി 4 ന് റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പേ പോലീസുകാര്‍ക്കെതിരായ കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 2011 ഏപ്രിലില്‍ നല്‍കിയ ഹര്‍ജി നിരാകരിച്ചതിനെ തുടര്‍ന്ന് 2012ലും ഇതേ ആവശ്യവുമായി വീണ്ടും കോടതിയിലേത്തുകയുണ്ടായി. െ്രെകബ്രാഞ്ചിന്റെ ഈ നീക്കം സര്‍ക്കാര്‍ പിന്തുണയോടെയായിരുന്നു.

2012 ജനുവരി 4ന് അന്വഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട്് 2014 ജനുവരി 7ന് നിയമ സഭയില്‍ വെച്ചിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലുള്ളത്്. എന്നാല്‍ നാളിതുവരെയായിട്ടും ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനോ വെടിവെയ്പ്പിന് ഉത്തരാവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ച് ആറുമാസത്തിനകം സഭയില്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടി കൈക്കൊള്ളണമെന്ന ചട്ടം സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്.



ബീമാപള്ളിയില്‍ സംഭവിച്ചത്

വലിയതുറ-പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേര്‍തിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ബീമാപ്പള്ളി ഭാഗത്ത് മുസ് ലിംകളും ചെറിയ തുറ ഭാഗത്ത് ലത്തീന്‍ കത്തോലിക്കരും തിങ്ങിപ്പാര്‍ക്കുന്നു. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്നവരായിരുന്നു. ചെറിയതുറയിലെ കുപ്രസിദ്ധ ക്രിമിനലും ഗുണ്ടാനേതാവുമായ കൊമ്പ് ഷിബു തുടങ്ങിവച്ച പ്രശ്‌നങ്ങളാണ് ബീമാപള്ളി പ്രദേശത്ത് പോലിസ് വെടിവെപ്പിലേക്ക് നയിച്ചത്. എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിവരുന്ന കൊമ്പ് ഷിബുവിനെ ചെറിയതുറ ഇടവക നേരത്തെ പുറത്താക്കിയിരുന്നു. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ സ്വയം ശരീരം മുറിച്ചു രക്തം തെറിപ്പിച്ച് ഭയപ്പെടുത്തുക ഇയാളുടെ പതിവുരീതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

2009 മെയ് 16ന് ശനിയാഴ്ച്ച വൈകീട്ട് ഇയാള്‍ ബീമാപള്ളിയിലെ ഒരു കടയില്‍ ചായകുടിച്ച ശേഷം പണം നല്‍കാതിരുന്നത് ചെറിയ വാക് തര്‍ക്കത്തിനിടയാക്കിയിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ഷിബു വൈകീട്ട് ഗുണ്ടാ സംഘവുമായെത്തി ബീമാപള്ളി പ്രദേശത്തെ ഏതാനും വള്ളങ്ങളും വലകളും തീയിട്ട് നശിപ്പിച്ചു. സംഘര്‍ഷാവസ്ഥയായതോടെ എഡിജിപി വി ആര്‍ രാജീവന്‍, കലക്ടര്‍ സഞ്ജയ് കൗള്‍ തുടങ്ങിവര്‍ സ്ഥലത്തെത്തി പ്രദേശത്തുള്ളവരുമായി ചര്‍ച്ച നടത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംഭവത്തിന് ഉത്തരവാദിയായ കൊമ്പ് ഷിബുവിനെ രാത്രി തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. എന്നാല്‍ ഉറപ്പ് പാലിക്കാന്‍ പോലിസ് തയ്യാറായില്ല. മാത്രമല്ല, സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘത്തെ പിന്‍വലിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ബീമാപ്പള്ളിയിലെത്തിയ സ്ത്രീകളടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം കൊമ്പ് ഷിബുവിന്റെ നേതൃത്വത്തില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ സ്ഥിതി വീണ്ടും രൂക്ഷമായി. ഉച്ചയോടെ പരസ്പരം പോര്‍വിളികളുമായി ഇരുവിഭാഗങ്ങള്‍ കടപ്പുറത്ത് സംഘടിച്ചു.

ചെറിയതുറയില്‍ നിന്ന് കല്ലേറുണ്ടായതോടെ ബീമാപള്ളിയില്‍ നിന്ന് ഒരു സംഘം ചെറിയതുറ ഭാഗത്തേക്ക് പോയി. പെട്ടെന്ന് ചെറിയതുറ ഭാഗത്ത് നിന്ന് ഇവര്‍ക്ക് നേരെ ബോംബേറുണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഘര്‍ഷം രൂക്ഷമായതോടെ ബീമാപള്ളി ജങ്ഷനില്‍ നിലയുറപ്പിച്ചിരുന്ന പോലിസ് സംഘം കടപ്പുറത്തേക്ക് കുതിച്ചെത്തി. പോലിസിനെ കണ്ട് ബീമാപള്ളി ഭാഗത്തേക്ക് പിന്തിരിഞ്ഞോടിയവര്‍ക്കെതിരേ പോലിസ് ഏകപക്ഷീയമായി വെടിയുതിര്‍ക്കുകയായിരുന്നു. ഇരുഭാഗത്തും ആളുകള്‍ സംഘടിച്ചിരുന്നെങ്കിലും ഒരു വിഭാഗത്തിന് നേരെ മാത്രമാണ് പോലിസ് വെടിയുതിര്‍ത്തത്.

ഗൂഢാലോചന പുറത്ത് കൊണ്ടുവരണം

ബീമാപള്ളി കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് സംഭവത്തിന് ശേഷം സ്ഥലം സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്‍സിഎച്ച്ആര്‍ഒ, പിയുസിഎല്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണങ്ങള്‍ ബീമാപള്ളി വെടിവയ്പ്പിന് പിന്നിലെ ഗൂഢാലോചനകളെ കുറിച്ച് സൂചന നല്‍കുന്നതായിരുന്നു. നാലുപേര്‍ മാത്രമാണ് വെടിയേറ്റ് മരിച്ചതെന്ന് പോലിസ് പറയുമ്പോള്‍, കൊല്ലപ്പെട്ട നാല് പേരുടേയും വസ്ത്രങ്ങളില്‍ വെടിയുണ്ട തുളഞ്ഞ അടയാളങ്ങള്‍ അവശേഷിക്കുന്നുണ്ട്.ഒരാള്‍ക്ക് താടിയെല്ലിനും മറ്റൊരാള്‍ക്ക് കണ്ണിനുമാണ് വെടിയേറ്റത്. കൊല്ലപ്പെട്ട സെയ്താലി(24)യുടെ നെഞ്ചിലേറ്റ ബുള്ളറ്റ് മുതുകിലൂടെ പുറത്തേക്ക് പോയായിരുന്നു മരണം. അഹ്മദി(45)ന് പിന്നില്‍ തുടക്കാണ് വെടിയേറ്റത്. അബ്ദുല്‍ ഹമീദി(27)ന്റെ മുതുകിലും ബാദുഷ(34) കീഴ്ത്താടിയിലുമാണ് വെടിയേറ്റത്. ബാദുഷയുടെ കീഴ്ത്താടിയിലേറ്റ വെടിയുണ്ട് തലച്ചോര്‍ തകര്‍ത്ത് പുറത്തേക്ക് പോയി. അബ്ദുല്‍ ഖനി(55), ഫിറോസ്(16) എന്നിവരുടെ മരണം വെടിയേറ്റല്ല എന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ 55 കാരനായ അബ്ദുല്‍ ഖനിയുടെ കണ്ണിനാണ് വെടിയേറ്റിരിക്കുന്നത്. കടപ്പുറത്ത് കളിച്ചുകൊണ്ടിരിക്കെ വെടിയേറ്റ ഫിറോസിനെ പോലിസ് വലിച്ചിഴച്ച് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് തന്നെ പ്രചരിച്ചിരുന്നു. ഫിറോസിനെ പോലിസ് തോക്കിന്റെ പാത്തികൊണ്ട് അടിക്കുന്നതും കടലില്‍ മുക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ബീമാപള്ളി പ്രദേശത്ത് നിരപരാധികളായ ആറു പേരെ പോലിസ് വെടിവെച്ചുകൊന്നിട്ട് ഒരു പതിറ്റാണ്ടായിട്ടും നീതി നല്‍കാത്ത ഭരണഗൂഡത്തിനെതിരേ സമരം ശക്തമാക്കാനൊരുങ്ങുകയാണ് എസ്ഡിപിഐ. മെയ് 17ന് ബീമാപ്പള്ളിയില്‍ സമര പ്രഖ്യാപന സമ്മേളനം നടത്തുമെന്ന്് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it