ഇന്ത്യ ഇന്റര്‍നാഷല്‍ ട്രാവല്‍മാര്‍ട്ടിന് കൊച്ചിയില്‍ തുടക്കം

കേരളത്തില്‍നിന്നുള്ള യാത്രികര്‍ക്ക് ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ്സ് യാത്രാ സാധ്യതകളും, ബഡ്ജറ്റും, ഫിനാന്‍സിങ്ങും നേരിട്ടറിയാനുള്ള അവസരമാണ് പവിലിയനുകള്‍ നല്‍കുന്നതെന്ന് സ്പിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്‍ രോഹിത് ഹംഗല്‍ പറഞ്ഞു.

Update: 2019-01-04 11:57 GMT

കൊച്ചി: ഇന്ത്യ ഇന്റര്‍നാഷല്‍ ട്രാവല്‍മാര്‍ട്ട് 2019 ന് എറണാകൂളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന പ്രമുഖ വിനോദ സഞ്ചാര മേളയാണിത്. മൂന്ന് ദിവസം നീളുന്ന ടൂറിസം മേളയില്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറ്റിയമ്പതിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളത്. സ്പിയര്‍ ട്രാവല്‍ മീഡിയ ആന്റ് എക്‌സിബിഷന്‍സ് ആണ് മേളയുടെ സംഘാടകര്‍.കേരളത്തില്‍നിന്നുള്ള യാത്രികര്‍ക്ക് ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ്സ് യാത്രാ സാധ്യതകളും, ബഡ്ജറ്റും, ഫിനാന്‍സിങ്ങും നേരിട്ടറിയാനുള്ള അവസരമാണ് പവിലിയനുകള്‍ നല്‍കുന്നതെന്ന് സ്പിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്‍ രോഹിത് ഹംഗല്‍ പറഞ്ഞു. മുന്‍ വര്‍ഷത്തേതുപോലെ പതിനയ്യായിരത്തോളം വരുന്ന സഞ്ചാരപ്രിയര്‍ മേളയുടെ ഒന്‍പതാമത് എഡിഷന്‍ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറമെ ഹിമാചല്‍ പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, ഗോവ, ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പുകളുടെ പവിലിയനുകള്‍ ടൂറിസം സങ്കേതങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കും. ആതിഥേയരായ കേരളത്തിനു പുറമെ പങ്കാളിത്ത സംസ്ഥാനമെന്ന നിലയിലാണ് ഗുജറാത്ത് മേളയില്‍ പങ്കെടുക്കുന്നത്.  പങ്കാളിത്ത രാജ്യമെന്നനിലയില്‍ മൗറീഷ്യസിന്റെ സജീവ സാന്നിധ്യമുണ്ട്. വെസ്റ്റ് ബംഗാള്‍, അരുണാചല്‍ പ്രദേശ്, കര്‍ണാടക എന്നിവയൊരുക്കുന്ന സഞ്ചാരകേന്ദ്രങ്ങളുടെ ചിത്രീകരണം മേളയെ ആകര്‍ഷകമാക്കുന്നു. മലേസ്യ, യു.കെ., ശ്രീലങ്ക, മൊറീഷ്യസ്, യുഎഇ തടങ്ങി ഏഴിലധികം വിദേശ രാജ്യങ്ങള്‍ക്കായുള്ള പവിലിയനുകളുമാണ് മേളയുടെ പ്രധാന ആകര്‍ഷണങ്ങള്‍. ആഭ്യന്തര യാത്രകളാണ് ഇന്ത്യയില്‍ ടൂറിസം മേഖലയുടെ നട്ടെല്ല് എന്ന് സ്പിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്‍ രോഹിത് ഹംഗല്‍ പറഞ്ഞു. അമ്പത്തിയാറ് കോടിയിലധികം ജനങ്ങള്‍ രാജ്യത്ത് വിനോദയാത്ര നടത്തുന്നതായാണ് കണക്കുകള്‍. ചൈനയുടെ തൊട്ടുതാഴെയാണിത്. വിനോദയാത്രക്കായി പണത്തിന്റെ നീക്കിയിരിപ്പ്, കുറഞ്ഞ നിരക്കിലുള്ള ടൂര്‍ പാക്കേജുകളുമെല്ലാം ടൂറിസത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്ന് രോഹിത് ഹംഗല്‍ പറഞ്ഞു.ഇന്ത്യയിലെ നൂറിലധികം വിനോദസഞ്ചാര മേഖലകളിലേക്കുള്ള ഹോളിഡേ പാക്കേജുകള്‍ക്കായും മേള പ്രയോജനപ്പെടുത്താം. രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാരും, ഇന്ത്യയിലെ നാനാഭാഗങ്ങളില്‍നിന്നുള്ള റിസോര്‍ട്ടുകളും ആകര്‍ഷകമായ പാക്കേജുകളുമായി മേളയിലുണ്ട്. യാത്രികര്‍ക്ക് യാത്രയെ സംബന്ധിച്ച വിശദവിവരങ്ങളും, ചെലവുകളും, യാത്രാ സീസണുകളെക്കുറിച്ചും വ്യക്തമായ ചിത്രവും ഇതുവഴി ലഭിക്കും. ടൂറിസം മേഖലയെ ലക്ഷ്യമിട്ട് വിവിധ പാക്കേജുകളുമായി എയര്‍ലൈനുകള്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടുകള്‍, ഷിപ്പിങ്ങ്, ക്രൂയിസ് ലൈനുകള്‍, ഹോളിഡേ പാക്കേജ് ഫിനാന്‍സിങ്ങ് കമ്പനികളും, ആയുര്‍വേദിക് റിസോര്‍ട്ടുകള്‍, അഡ്വഞ്ചേര്‍സ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബുകള്‍, വൈല്‍ഡ് ലൈഫ് റിസോര്‍ട്ടുകള്‍ എന്നിവയെല്ലാം മേളയില്‍ സജീവ സാന്നിധ്യമാണ്. സ്‌പോട്ട് ബുക്കിങ്ങുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും മേള ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 വരെയാണ് സന്ദര്‍ശന സമയം. പ്രവേശനം സൗജന്യം. മേള ജനുവരി 5 ന് സമാപിക്കും.

Tags:    

Similar News