തിരൂര്‍ കൂട്ടായിയില്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റ യുവാവ് മരിച്ചു

Update: 2020-10-10 01:13 GMT

തിരൂര്‍: കൂട്ടായി മാസ്റ്റര്‍പടിയില്‍ ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ വെട്ടേറ്റ യുവാവ് മരിച്ചു. കൂട്ടായി മാസ്റ്റര്‍പടി സ്വദേശി ചേലക്കല്‍ യാസര്‍ അറഫാത്ത്(26) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യാസര്‍ അറഫാത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘര്‍ഷത്തില്‍ പരിക്കേറ്റ കൂട്ടായി മാസ്റ്റര്‍ പടി സ്വദേശി ഏനിന്റെ പുരക്കല്‍ ഷമീം(24), സഹോദരന്‍ സജീഫ്(26) എന്നിവര്‍ ചികില്‍സയിലാണ്.

    വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. മരിച്ച യാസര്‍ അറഫാത്തും സുഹൃത്തുക്കളും മാസ്റ്റര്‍ പടിയിലെ എംഎംഎം എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥിരമായി രാത്രി വൈകി കൂട്ടംകൂടി ഇരിക്കാറുണ്ട്. ഇതേച്ചൊല്ലി അടുത്ത വീട്ടുകാരമായി പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. സമീപത്തെ വീട്ടിലെ അബൂബക്കര്‍ എന്നയാളും മക്കളും ഇതിനെതിരേ നിരവധി തവണ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നുവത്രേ. സമാനമായ രീതിയില്‍ ഇന്നലെ രാത്രി 9:30ഓടെ കൂട്ടം കൂടിയിരുന്നത് വാക്കേറ്റത്തിനും തുടര്‍ന്ന് സംഘര്‍ഷത്തിനും കാരണമായെന്നും പറയപ്പെടുന്നു. യാസര്‍ അറഫാത്തും സുഹൃത്തുക്കളും അടുത്ത വീട്ടുകാരായ സഹോദരങ്ങളുമാണ് ഏറ്റുമുട്ടിയത്. വെട്ടേറ്റ മൂന്നുപേരെയും തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അറഫാത്ത് പിന്നീട് മരണപ്പെടുകയായിരുന്നു. സംഘട്ടനത്തിലേര്‍പ്പെട്ട സജീഫ് പയ്യനങ്ങാടി പ്രഷ്‌ഡേയിലെ മാനേജറും അനുജന്‍ ഷമീം ട്യൂഷന്‍ അധ്യാപകനുമാണ്. സംഭവം രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു. വിവരമറിഞ്ഞ് തിരൂര്‍ സിഐ ടി പി ഫര്‍ഷാദ്, എസ് ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി.

Young man was hacked to death during a clash in Tirur Koottai


Tags:    

Similar News