'അവന്റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം'; പോലിസിനെതിരേ കമന്റിട്ടയാള്‍ അറസ്റ്റില്‍

പുതുതായി ഏര്‍പ്പെടുത്തിയ സൈബര്‍ പട്രോളിങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കമ്മന്റ് ശ്രദ്ധയില്‍പെട്ടത്.

Update: 2021-04-25 18:06 GMT

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ പോലിസിനെതിരേ കലാപാഹ്വാനം നടത്തിയതിനു യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പയമ്പ്ര ഗോവിന്ദപുരിയില്‍ പ്രജിലേഷി(34)നെയാണ് ചെവ്വായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനയുടെ മറവില്‍ പോലിസ് അതിക്രമം കാട്ടുന്നുവെന്ന പരാതികള്‍ക്കിടെയാണ് പ്രകോപനപരമായ കമ്മന്റിട്ടത്. 'പോലിസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും. വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ യാതൊരു വഴിയും ഇല്ല' എന്നാണ് പ്രജിലേഷിന്റെ കമ്മന്റ്. കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന പോലിസ് മേധാവി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് തയ്യല്‍ മൈഷീന്‍ റിപ്പയറിങ് ജോലിക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. കമ്മന്റിനു ലൈക്ക് ചെയ്ത ഏഴുപേര്‍ക്കെതിരേ കേസെടുക്കാനും നിര്‍ദേശമുണ്ട്. ഇവരെയും പോലിസ് കണ്ടെത്തിയതായാണു വിവരം. കേരള പോലിസ് ആക്റ്റ് 120(ഒ) 117(സി), ഐപിസി 153, 189, 506(1) എന്നീ വകുപ്പുകള്‍ ചുമത്തിയെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

    അതേസമയം, പോലിസ് സംഘം അറസ്റ്റ് ചെയ്യാന്‍ പയമ്പ്രയിലെ വീട്ടിലെത്തിയെങ്കില്‍ യുവാവ് നേരിട്ട് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ദേഷ്യത്തിലാണ് അത്തരത്തില്‍ ഒരു പോസ്റ്റിട്ടതെന്നും അറിവുകേടായി കണക്കാക്കി ക്ഷമിക്കണമെന്നും പറഞ്ഞ് മാപ്പപേക്ഷിച്ചെങ്കിലും പോലിസ് വിട്ടില്ല. പുതുതായി ഏര്‍പ്പെടുത്തിയ സൈബര്‍ പട്രോളിങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കമ്മന്റ് ശ്രദ്ധയില്‍പെട്ടത്. സൈബര്‍ വിങ് വിവരം പോലിസ് മേധാവിയെ അറിയിച്ചതോടെയാണ് ഡിജിപി കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ ചെവ്വായൂര്‍ പോലിസിന് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ചെവ്വായൂര്‍ സിഐ സി വിജയകുമാരന്‍, എസ്ഐമാരായ രഘു, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോലിസിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ട ശേഷം അവ നീക്കം ചെയ്താലും വീണ്ടെടുക്കാനുള്ള സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Young man arrested for commenting against police

Tags:    

Similar News