അലനും താഹയ്ക്കും നിയമസഹായം നല്‍കുമെന്ന് ആവര്‍ത്തിച്ച് യെച്ചൂരി

അലനും താഹയും മാവോവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പറഞ്ഞെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് പറഞ്ഞില്ലല്ലോ എന്നായിരുന്നു യെച്ചൂരിയുടെ മറുചോദ്യം

Update: 2019-12-09 05:23 GMT

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തിരാങ്കാവില്‍ നിന്നു അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ശുഹൈബിനും താഹ ഫസലിനും നിയമസഹായം നല്‍കുമെന്ന് ആവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയ നിലപാട് തള്ളിയാണ് യെച്ചൂരിയുടെ പരാമര്‍ശം. അലനും താഹയും മാവോവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പറഞ്ഞെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് പറഞ്ഞില്ലല്ലോ എന്നായിരുന്നു യെച്ചൂരിയുടെ മറുചോദ്യം. പിണറായി വിജയന്റെ അഭിപ്രായത്തെക്കുറിച്ച് കേരളത്തിലെ നേതാക്കളോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള പോലിസ് നല്‍കുന്ന വിവരങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് പക്ഷേ, പാര്‍ട്ടി നിലപാടിന് അനുസൃതമല്ലെന്നും യെച്ചൂരി വ്യക്തമാക്കി.

    രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. സ്ത്രീകളുടെ പ്രശ്‌നമല്ല, അത് ഇന്ത്യയുടെ പ്രശ്‌നമാണ്. നിലവിലുള്ള നിയമങ്ങള്‍ തന്നെ പര്യാപ്തമാണ്. അവ നടപ്പാക്കുകയാണ് വേണ്ടത്. 2012ലെ ഡല്‍ഹി സംഭവത്തിനു ശേഷം കൊണ്ടുവന്ന നിയമം കര്‍ശനമായും പാലിക്കണം. ഉന്നാവോ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്ന് യെച്ചൂരി പറഞ്ഞു.




Tags:    

Similar News