സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ രാജ്യവ്യാപക യാത്രയുമായി യശ്വന്ത് സിന്‍ഹ

തന്റെ സംഘടനയായ രാഷ്ട്ര മഞ്ചിന്റെ ബാനറില്‍ 'ഗാന്ധി ശാന്തി യാത്ര' എന്ന് പേരിലാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് സിന്‍ഹ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Update: 2020-01-04 18:50 GMT

മുംബൈ: പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി), ദേശീയ ജനസംഖ്യാ പട്ടിക (എന്‍പിആര്‍) എന്നിവയ്‌ക്കെതിരേ പ്രതിഷേധിക്കാന്‍ രാജ്യവ്യാപകമായി യാത്ര നടത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. തന്റെ സംഘടനയായ രാഷ്ട്ര മഞ്ചിന്റെ ബാനറില്‍ 'ഗാന്ധി ശാന്തി യാത്ര' എന്ന് പേരിലാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് സിന്‍ഹ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്‍ എംപി ശത്രുഘ്‌നന്‍ സിന്‍ഹ, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജനുവരി 9ന് മുംബൈയിലെ അപ്പോളോ ബന്ദറില്‍ നിന്നു തുടങ്ങുന്ന യാത്ര മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലൂടെ 3,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഡല്‍ഹിയില്‍ രാജ് ഘട്ടില്‍ യാത്ര സമാപിക്കും.

സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരായ സമാധാനപരമായ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സംഘര്‍ഷങ്ങളെ ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു. രാജ്യത്തുടനീളം സമാധാനത്തിന് വിഘാതം സൃഷ്ടിച്ച സര്‍ക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

സിഎഎ ഭരണഘടനാവിരുദ്ധവും ഒരു സമുദായത്തോട് വിവേചനം കാണിക്കുന്നതുമാണ്. കൂടാതെ അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മേത്ത പറഞ്ഞു. ഇത് റദ്ദാക്കണമെന്നും എന്‍ആര്‍സിയും എന്‍പിആറും നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ പോലിസ് നടപടിയെ ഭരണകൂടം പ്രായോജകരായ ഭീകരതയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.


Tags: