മോദിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നവരെ "ജീവനോടെ കുഴിച്ചുമൂടും: യുപി മന്ത്രി
അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാർഥികൾക്കെതിരേയാണ് ഉത്തർപ്രദേശ് തൊഴിൽ സഹമന്ത്രി രഘുരാജ് സിങ്ങിന്റെ വിവാദ പരാമർശം.
അലിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിംഗ്. അലിഗഡിൽ ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ വിശദീകരണ (സിഎഎ) റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയോ നിങ്ങൾ മുദ്രാവാക്യം വിളിച്ചാൽ ഞാൻ നിങ്ങളെ ജീവനോടെ കുഴിച്ചുമൂടും. സിഎഎയ്‌ക്കെതിരേ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.
ഈ ഒരു ശതമാനം ആളുകൾ സിഎഎയെ എതിർക്കുന്നു. അവർ ഇന്ത്യയിൽ തന്നെ തുടരുന്നു, ഞങ്ങളുടെ നികുതിപ്പണം തിന്നുന്നു, തുടർന്ന് നേതാക്കൾക്കെതിരേ മുർദാബാദ് മുദ്രാവാക്യങ്ങൾ ഉയർത്തുന്നു. ഈ രാജ്യം എല്ലാ മതവിശ്വാസികളുടേതുമാണ്, എന്നാൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരേയുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.