മസ്ഊദ് അസ്ഹറിനെ മോചിപ്പിച്ചത് ആര്? പുല്‍വാമയില്‍ സൈനികരെ കൊലപ്പെടുത്തിയതാര്? മോദിക്കെതിരേ ചോദ്യശരങ്ങളുമായി രാഹുല്‍

പുല്‍വാമയില്‍ ആക്രമണം നടത്തിയ ജെയ്‌ശെ മുഹമ്മദിന്റെ തലവന്‍ ആരാണ്?, ഇന്ത്യന്‍ ജയിലിലായിരുന്ന ജെയ്ശ് നേതാവ് മസ്ഊദ് അസ്ഹറിനെ മോചിപ്പിച്ചത് ബിജെപി സര്‍ക്കാര്‍ തന്നെയല്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് കര്‍ണാടകയിലെ ഹാവേരിയില്‍ നടന്ന റാലിയില്‍ രാഹുല്‍ ഉയര്‍ത്തിയത്.

Update: 2019-03-09 12:40 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ചോദ്യശരങ്ങളുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ബിജെപിക്കെതിരേ ഒളിയമ്പ് എയ്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് സിആര്‍പിഎഫ് ജവാന്മാര്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ചു. ആരാണ് അവരെ കൊലപ്പെടുത്തിയത്?, ആക്രമണം നടത്തിയ ജയ്‌ശെ മുഹമ്മദിന്റെ തലവന്‍ ആരാണ്?, ഇന്ത്യന്‍ ജയിലിലായിരുന്ന ജെയ്ശ് നേതാവ് മസ്ഊദ് അസ്ഹറിനെ മോചിപ്പിച്ചത് ബിജെപി സര്‍ക്കാര്‍ തന്നെയല്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് കര്‍ണാടകയിലെ ഹാവേരിയില്‍ നടന്ന റാലിയില്‍ രാഹുല്‍ ഉയര്‍ത്തിയത്.

തീവ്രവാദത്തിന് മുന്നില്‍ തലകുനിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലെന്നു വ്യക്തമാക്കിയ രാഹുല്‍ പുല്‍വാമ ആക്രമണത്തെ തടയാന്‍ സാധിക്കാത്തത് എന്തുകൊണ്ടായിരുന്നുവെന്നും ചോദിച്ചു.

പുല്‍വാമയില്‍ ആക്രമണമുണ്ടായപ്പോള്‍ ഓര്‍മയില്‍വന്നത് 1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചിയ സംഭവമാണ്. അന്ന് ജെയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയത്. യാത്രക്കാരുടെ ജീവന്‍ വച്ച വിലപേശിയപ്പോള്‍ അസ്ഹറിനൊപ്പം മറ്റു രണ്ടു പേരെയും അന്നത്തെ വാജ്‌പേയ് സര്‍ക്കാര്‍ മോചിപ്പിച്ചു. പിന്നീട് ഇന്ത്യയില്‍ നടന്ന പല ആക്രമണങ്ങള്‍ക്കും പിന്നില്‍ ജെയ്ഷ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് പാകിസ്താന് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്. 1971ലെ യുദ്ധത്തില്‍ അവരെ പരാജയപ്പെടുത്തി. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയെന്ന് മാത്രമല്ല 91,000 പാകിസ്താന്‍ പട്ടാളക്കാരെ കീഴടക്കാനും ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു. എന്നാല്‍, പാകിസ്താനെതിരായ നീക്കങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കിയിട്ടും എന്നാല്‍, തന്റെ കടമകള്‍ മറന്ന് തന്റെ സര്‍ക്കാരിനെ സംരക്ഷിക്കാനാണ് മോദി ശ്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News