ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി മമതാ സര്‍ക്കാര്‍

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തൊട്ടാകെയുള്ള 4,194 കേന്ദ്രങ്ങളിലായി ഏകദേശം 11.2 ലക്ഷം പേരാണ് മാധ്യമിക് പരീക്ഷ എഴുതുന്നത്.

Update: 2022-03-06 12:18 GMT

കൊല്‍ക്കത്ത: മാധ്യമക് പരീക്ഷയ്ക്കിടെ സംശയാസ്പദമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വാട്ട്‌സ്ആപ്പിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഞായറാഴ്ച മാള്‍ഡയിലെ ഏതാനും ബ്ലോക്കുകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഏഴു ജില്ലകളിലാണ് സര്‍ക്കാര്‍ നിലവില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാനാണ് ഇന്റര്‍നെറ്റ് വിലക്കിയതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തൊട്ടാകെയുള്ള 4,194 കേന്ദ്രങ്ങളിലായി ഏകദേശം 11.2 ലക്ഷം പേരാണ് മാധ്യമിക് പരീക്ഷ എഴുതുന്നത്.

മാല്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനജ്പൂര്‍, കൂച്ച്‌ബെഹാര്‍, ജല്‍പായ്ഗുരി, ബിര്‍ഭും, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലെ ചില മേഖലകളിലായിരിക്കും ഇന്റര്‍നെറ്റ് തടസ്സപ്പെടുന്നത്. മാര്‍ച്ച് 7 മുതല്‍ 9, മാര്‍ച്ച് 11, 12, 15, 16 തുടങ്ങിയ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 3.15 വരെയാണ് ഇന്റര്‍നെറ്റ് വിലക്കെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്റര്‍നെറ്റിന് മാത്രമായിരിക്കും ഈ വിലക്കെന്നും, പത്രം, എസ്.എം.എസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് നിരോധനമോ നിയന്ത്രണമോ ഉണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Tags:    

Similar News